മുംബൈ: വ്യക്തമായ ആധിപത്യത്തോടെ അധികാരം നിലനിർത്താനാകുമെന്നാണു പ്രതീക്ഷയെങ്കിലും വിമതശല്യം ബിജെപിക്കു തലവേദന സൃഷ്ടിക്കുന്നു. മഹാരാഷ്ട്രയിൽ മാത്രം 55 സീറ്റുകളിലാണ് ബിജെപി- ശിവസേന സഖ്യത്തിന്റെ ഔദ്യോഗിക സ്ഥാനാർഥികൾക്കെതിരേ വിമതർ രംഗത്തുള്ളത്. ഇതിൽ 20 സീറ്റിലെങ്കിലും സഖ്യത്തിന്റെ സ്ഥാനാർഥികളെ പരാജയപ്പെടുത്താൻ തക്ക സ്വാധീനമുള്ളവരാണു വിമതരെന്നതും ശ്രദ്ധേയമാണ്.
കോണ്‍ഗ്രസിൽനിന്നും എൻസിപിയിൽനിന്നു ചേക്കേറിയ നേതാക്കൾക്കു സീറ്റ് നൽകിയതോടെയാണ് വിമതർ രംഗപ്രവേശം ചെയ്തത്. പത്രികാസമർപ്പണത്തിന്റെ ആദ്യദിനങ്ങളിൽ 100 വിമതരാണ് ബിജെപി- ശിവസേന സഖ്യത്തിലുണ്ടായിരുന്നത്. എന്നാൽ, മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിന്റെയും ശിവസേന നേതാവ് ഉദ്ദവ് താക്കറെയുടെയും ഇടപെടലിൽ ഇവരിൽ പകുതിയിലധികം പേർ പത്രിക പിൻവലിക്കുകയായിരുന്നു. എങ്കിലും ഇവരെല്ലാം അസംതൃപ്തരാണെന്നതു ബിജെപിയെ ആശങ്കയിലാക്കുന്നുണ്ട്.
ഹരിയാനയിലും സ്ഥിതി വിഭിന്നമല്ല. 16 സീറ്റുകളിൽ കോണ്‍ഗ്രസും 12 സീറ്റുകളിൽ ബിജെപിയും വിമതഭീഷണി നേരിടുന്നു. രണ്ടു മന്ത്രിമാരടക്കം 12 സിറ്റിംഗ് എംഎൽഎമാർക്ക് ബിജെപി സീറ്റ് നിഷേധിച്ചതോടെയാണ് ഇവരെല്ലാം വിമതരായി രംഗപ്രവേശം ചെയ്തത്. ഐഎൻഎൽഡി, കോണ്‍ഗ്രസ് പാർട്ടികളിൽനിന്നു ചേക്കേറിയ നേതാക്കൾക്ക് സീറ്റ് നൽകുന്നതിനാണ് സിറ്റിംഗ് എംഎൽഎമാരെ ബിജെപി ഒഴിവാക്കിയത്. അനുനയശ്രമങ്ങൾക്കൊടുവിൽ നാലു പേർ പത്രിക പിൻവലിച്ചെങ്കിലും എട്ടു പേർ വലിയ ഭീഷണിയുയർത്തി മത്സരത്തിൽ തുടരുകയാണ്.
മഹാരാഷ്ട്രയിൽ വിമതർ ബിജെപിക്കു ഭീഷണി
01:10 AM Oct 20, 2019 | Deepika.com