ന്യൂഡൽഹി: ഐഎൻഎക്സ് മീഡിയ കേസിൽ മുൻ ധനമന്ത്രി പി. ചിദംബരത്തിനും ലോക്സഭാ എംപിയും മകനുമായ കാർത്തി ചിദംബരത്തിനുമെതിരേ സിബിഐ കുറ്റപത്രം.
ഇവർ ഉൾപ്പെടെ 14 പേരെ പ്രതിസ്ഥാനത്തു നിർത്തിയാണ് സിബിഐ ഇന്നലെ ഡൽഹി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. ഇവർക്കു പുറമേ ഐഎൻഎക്സ് മീഡിയയുടെ പീറ്റർ മുഖർജി, ഇന്ദ്രാണി മുഖർജി എന്നിവരുടെ പേരുകളും കുറ്റപത്രത്തിലുണ്ട്.
അതിനിടെ സിബിഐ രജിസ്റ്റർ ചെയ്ത ഐഎൻഎക്സ് മീഡിയ കേസിൽ ചിദംബരത്തിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്നലെ വിധിപറയുന്നതിനായി മാറ്റി വച്ചു. ചിദംബരത്തിന്റെ ജുഡീഷൽ കസ്റ്റഡി ഒക്ടോബർ 24 വരെ നീട്ടിയ കോടതി, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ചോദ്യം ചെയ്യാനുള്ള അനുമതിയും കഴിഞ്ഞ ദിവസം നൽകിയിരുന്നു.
ജാമ്യാപേക്ഷയിൽ സുപ്രീംകോടതിയിൽ നടന്ന വാദത്തിൽ ചാർജ് ഷീറ്റ് ശരിയാണെന്നുണ്ടെങ്കിൽ പിന്നെ വിചാരണയുടെ ആവശ്യമുണ്ടോ എന്നും 2ജി കേസിൽ എന്താണു നടന്നതെന്നും ചിദംബരത്തിനുവേണ്ടി ഹാജരായ കപിൽ സിബൽ ചോദിച്ചു. സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഇതിനെ എതിർത്തു. നിലവിൽ സാന്പത്തിക കുറ്റകൃത്യങ്ങളിൽ അകപ്പെട്ട പ്രതികൾ രാജ്യംവിട്ടു വിദേശത്തേക്കു കടക്കുന്ന പ്രവണതയാണ് ഇപ്പോഴുള്ളതെന്നു ചൂണ്ടിക്കാട്ടിയാണ് സിബിഐ ചിദംബരത്തിന്റെ ജാമ്യാപേക്ഷയെ എതിർത്തത്. അതിനു പുറമേ ചിദംബരം ജാമ്യം നേടി പുറത്തിറങ്ങിയാൽ കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും സിബിഐ ചൂണ്ടിക്കാട്ടി.
കസ്റ്റഡിയിൽ എടുത്തശേഷം ചിദംബരത്തിന്റെ ശരീരഭാരം നാലു കിലോ കുറഞ്ഞിട്ടുണ്ട്. ഡൽഹിയിൽ ഇനി അതിശൈത്യമാണ് വരാനിരിക്കുന്നത്. അദ്ദേഹത്തിന് ഡെങ്കു ബാധിക്കുമെന്ന ഭീതിയുണ്ടെന്നും കപിൽ സിബൽ ചൂണ്ടിക്കാട്ടി. ചിദംബരം ജാമ്യത്തിൽ പുറത്തിറങ്ങിയാൽ സാക്ഷികളെ സ്വാധീനിക്കില്ലെന്നും സാക്ഷികളെ സംരക്ഷിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും സിബൽ വാദിച്ചു.
ചിദംബരത്തിന്റെ പാസ്പോർട്ട് തടഞ്ഞുവച്ചിട്ടുണ്ട്. അദ്ദേഹത്തിനെരേ ലുക്ക് ഒൗട്ട് നോട്ടീസും ഉണ്ട്. അതിനാൽ അദ്ദേഹം രാജ്യം വിടുമെന്ന് എങ്ങനെ പറയാൻ കഴിയുമെന്നും കപിൽ സിബൽ ചോദിച്ചു. ഇരുകക്ഷികളുടെയും വാദം കേട്ടശേഷം ചിദംബരത്തിന്റെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് സുപ്രീംകോടതി മാറ്റി വയ്ക്കുകയായിരുന്നു.
ചിദംബരത്തിനും കാർത്തിക്കും എതിരേ സിബിഐ കുറ്റപത്രം
12:13 AM Oct 19, 2019 | Deepika.com