ന്യൂഡൽഹി: രാജസ്ഥാനിലെ പുഷ്കറിൽ മരുഭൂമിക്കും കൊടിയ ദാരിദ്ര്യത്തിനും ഇടയിൽ കഴിയുന്ന ആറ് പെണ്‍കുട്ടികൾക്കും ആംസ്റ്റർഡാമിൽ കഴിയുന്ന ജയ്റ എന്ന യുവതിക്കും ഇടയിലുള്ള ദൂരം മനുഷ്യൻ അളക്കുന്പോൾ 6,370 കിലോമീറ്ററാണ്. പക്ഷേ, അതിനെ മനസാക്ഷിയും മനസിന്റെ കരുതലും കൊണ്ട് അളക്കുന്പോൾ തീരെ ചെറിയ ദൂരമാണ്. ആ കരുതലാണ് പുഷ്കറിലെ പ്രായപൂർത്തിയാകാത്ത ആറ് പെണ്‍കുട്ടികളെ ശൈശവ വിവാഹത്തിൽ നിന്നു രക്ഷിച്ചത്.
പുഷ്കറിലുള്ള ഗിരിരാജ് ഗുജാരിയ എന്ന സുഹൃത്തിൽ നിന്നാണ് നാട്ട് സമുദായത്തിൽ പെട്ട പ്രായപൂർത്തിയാകാത്ത ആറു പെണ്‍കുട്ടികളുടെ വിവാഹം നടക്കാനിരിക്കുന്ന വിവരം ജയ്റ അറിഞ്ഞത്. മാതാപിതാക്കളുടെ നിർബന്ധമായിരുന്നു ഇതിന് പിന്നിൽ. ഉടൻ തന്നെ ജയ്റ പുഷ്കറിൽ പ്രവർത്തിക്കുന്ന സർക്കാരിത സംഘടനയായ ചൈൽഡ് റൈറ്റസ് ആൻഡ് യു (ക്രൈ) പ്രവർത്തകരുമായി ബന്ധപ്പെട്ടു. അവർ പോലീസിനെ വിവരം അറിയിച്ചു. പോലീസ് കഴിഞ്ഞ ഞായറാഴ്ച നടത്തിയ അന്വേഷണത്തിൽ സംഭവം സത്യമാണെന്നു കണ്ടെത്തി.
മാതാപിതാക്കൾ രഹസ്യമായി വിവാഹ ചടങ്ങുകൾ നടത്തുന്നുണ്ടോ എന്നറിയനായി പോലീസ് ഇവിടെ പ്രത്യേക നിരീക്ഷണവും ഏർപ്പെടുത്തി. ഇന്റർനാഷണൽ ഡെവലപ്പ്മെന്റ് സ്റ്റഡീസ് ഇൻ സൗത്ത് ആന്‍ഡ് സൗത്ത് ഈസ്റ്റ് ഏഷ്യ എന്ന വിഷയത്തിൽ ഗവേഷകയാണ് 24കാരിയായ ജയ്റ സോന ചിൻ. ഒരു വർഷത്തെ നിയമപഠനത്തിന് ശേഷമാണ് ഇതിലേക്ക് തിരിഞ്ഞത്. പഠനത്തിന്റെ ഭാഗമായി പലതവണ രാജസ്ഥാനിൽ വന്നു പോയിട്ടുണ്ട്. 2016ൽ മാത്രം 16 തവണ ജയ്റ രാജസ്ഥാൻ സന്ദർശിച്ചു.
പുഷ്കറിലെ ജവഹർ പബ്ളിക് സ്കൂളിൽ ജാട്ട് സമുദായത്തിൽ പെട്ട 40 വിദ്യാർഥികളുടെ വിദ്യാഭ്യാസ ചെലവും ജെയ്റ വഹിക്കുന്നുണ്ട്. തന്റെ ആഭരണങ്ങൾ വിറ്റും പിന്നീട് ഓണ്‍ലൈൻ വഴി കരകൗശല വസ്തുക്കൾ നിർമിച്ചു വിറ്റഴിച്ചുമാണ് ഇതിനുള്ള പണം അവർ കണ്ടെത്തുന്നത്. സോന പു്ഷ്കർ പ്രോജക്ട് എന്ന പേരിൽ സർക്കാരിതര സംഘടനയ്ക്കും രൂപം നൽകിയിട്ടുണ്ട്.
ആദ്യതവണ തന്നെ അമ്മയോടൊപ്പം പുഷ്കറിൽ വന്നപ്പോൾ വന്നപ്പോൾ രണ്ട് കുട്ടികൾ വഴിയരികിൽ ഭിക്ഷ യാചിക്കുന്നത് കണ്ടു. തുടർന്ന് ഇവരുടെ വീടുകൾ സന്ദർശിച്ച ജയ്റ നാട്ട് സമുദായത്തിൽപ്പെട്ടവരുടെ ദുരവസ്ഥ നേരിട്ട് മനസിലാക്കി. തുടർന്ന് പ്രാദേശിക സന്നദ്ധസംഘടനയുമായി സഹകരിച്ചാണ് ഈ സമുദായത്തിലെ നാല്പതോളം കുട്ടികളുടെ പഠനസൗകര്യം ഉറപ്പാക്കിയത്.
സ്വദേശമായ നെതർലാൻഡ്സിൽ കഴിയുന്പോഴും, നാട്ട് സമുദായത്തിലെ കുട്ടികളുടെ പഠനകാര്യങ്ങളിൽ ജയ്റ അതീവജാഗ്രത പുലർത്തി വരുത്തുന്നുണ്ടെന്ന് ജവഹർ പബ്ലിക് സ്കൂളിന്റെ പ്രിൻസിപ്പൽ ഗിരിരാജ് ഗുജാരിയ പറയുന്നു. ശൈശവ വിവാഹത്തിൽ നിന്നു രക്ഷപെടുത്തിയ ആറു പെണ്‍കുട്ടികളെ കൂടി ഈ സ്കൂളിൽ തന്നെ ചേർക്കണമെന്നാണ് ജയ്റയുടെ ആഗ്രഹം. ഇതിനായി ജയ്റ ഉടൻ തന്നെ ഇന്ത്യയിലെത്തുന്നുമെന്നും ഗിരിരാജ് പറഞ്ഞു.
ശൈശവ വിവാഹ നിരോധന നിയമം
ലോകത്തിലെ മൂന്നിലൊന്ന് ശൈശവവിവാഹങ്ങളും ഇന്ത്യയിലാണ് നടക്കുന്നത്. നിയമപ്രകാരം കുറ്റകരമാണെങ്കിലും രാജ്യവ്യാപകമായി ഇത് പ്രാബല്യത്തിലുണ്ട്. എന്നാൽ, കർക്കശമായ നിയമങ്ങളുടെയും ബോധവത്കരണത്തിന്റെയും ഫലമായി ഇന്ത്യയിലെ ശൈശവ വിവാഹനിരക്ക് കുറഞ്ഞുവരുന്നുണ്ട്.
2007 നവംബർ ഒന്നിനാണ് രാജ്യത്ത് ശൈശവ വിവാഹം പൂർണമായും നിരോധിച്ചു കൊണ്ടുള്ള നിയമം പ്രാബല്യത്തിൽ വന്നത്. ശൈശവ വിഹാഹം പ്രോത്സാഹിപ്പിക്കുന്ന മാതാപിതാക്കൾക്കും വിവാഹത്തിൽ പങ്കെടുക്കുന്നവർക്കും രണ്ടു വർഷം വരെ കഠിനതടവും ഒരു ലക്ഷം രൂപ വരെ പിഴയുമാണ് ശിക്ഷ.
സെബി മാത്യു
ആംസ്റ്റർഡാമിൽനിന്നു രക്ഷാകരം; ബാലികമാരുടെ വരണമാല്യം ഒഴിവായി
11:23 PM Oct 18, 2019 | Deepika.com