ന്യൂഡൽഹി: ഐഎൻഎക്സ് മീഡിയ കേസിൽ മുൻ ധനമന്ത്രി പി. ചിദംബരത്തെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. തിഹാർ ജയിലിൽ ഒരു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനിടെയാണ് ചിദംബരത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ചിദംബരത്തെ ചോദ്യം ചെയ്യാനും ആവശ്യമെങ്കിൽ അറസ്റ്റ് ചെയ്യാനുമുള്ള അനുമതി കഴിഞ്ഞ ദിവസം കോടതി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നൽകിയിരുന്നു.
അറസ്റ്റ് ചെയ്തുവെങ്കിലും ഇന്ന് കോടതിയിൽ ഹർജി പരിഗണിക്കുന്നത് വരെ ചിദംബരം തിഹാർ ജയിലിൽ തുടരും. സമാനകേസിൽ നേരത്തെ സിബിഐ അറസ്റ്റ് ചെയ്ത ചിദംബരം സെപ്റ്റംബർ അഞ്ച് മുതൽ തിഹാർ ജയിലിലാണ്. ചിദംബരത്തെ ഇന്നലെ തിഹാർ ജയിലിലെത്തി ഭാര്യ നളിനിയും മകൻ കാർത്തിയും കണ്ടിരുന്നു. 74 വയസ് എന്നത് ഏറ്റവും നല്ല പ്രായമാണ്. ഞാൻ വന്നത് എന്റെ അച്ഛനെ കാണാനാണ്. അദ്ദേഹം ഉൗർജസ്വലനാണ്. ഇപ്പോൾ നടക്കുന്നതൊക്കെ രാഷ്ട്രീയക്കളികളാണ്. ഇതൊരു വ്യാജ അന്വേഷണമാണെന്നും പിതാവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം കാർത്തി പ്രതികരിച്ചു.
ഇന്നലെ രാവിലെ ഒരു മണിക്കൂറോളമാണ് എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ ചിദംബരത്തെ ചോദ്യം ചെയ്തത്. മഹേഷ് ഗുപ്ത, സന്ദീപ് തപ്ലിയാൽ, ഡൈനിക് ജെയിൻ എന്നി ഇഡി ഉദ്യോഗസ്ഥരാണ് തിഹാർ ജയിലിൽ ചിദംബരത്തെ ചോദ്യംചെയ്തത്. പ്രത്യേക കോടതി അനുവദിച്ചതിനെത്തുടർന്നാണ് ചോദ്യം ചെയ്യൽ. ചിദംബരത്തെ ചോദ്യം ചെയ്യാനും ആവശ്യമെങ്കിൽ അറസ്റ്റ് ചെയ്യാനും പ്രത്യേകസിബിഐ കോടതി ജഡ്ജി അജയ് കുമാർ കുഹാർ ഇഡിക്ക് അനുമതി നൽകിയിരുന്നു. ചിദംബരത്തെ ചോദ്യം ചെയ്യുന്നതിനുവേണ്ടി ആവശ്യമായ ക്രമീകരണങ്ങൾ തിഹാർ ജയിലിൽ നടത്താൻ അധികൃതർക്ക് കോടതി നിർദേശം നൽകിയിരുന്നു. ചോദ്യം ചെയ്യൽ ചിദംബരത്തിന്റെ അന്തസിനെയും സ്വകാര്യതയെയും മാനിച്ചു കൊണ്ടായിരിക്കണമെന്നും കോടതി നിർദേശിച്ചു.
ചിദംബരം വീണ്ടും അറസ്റ്റിൽ; തിഹാർ ജയിലിൽ തുടരും
01:42 AM Oct 17, 2019 | Deepika.com