ന്യൂഡൽഹി: അയോധ്യയിൽ രാമക്ഷേത്ര നിർമാണം ഡിസംബർ ആറിനു തന്നെ തുടങ്ങുമെന്ന് ബിജെപി എംപിയും വിവാദ പ്രസംഗകനുമായി സാക്ഷി മഹാരാജ്. അയോധ്യയിലെ ഭൂമിയുടെ ഉടമസ്ഥാവകാശ തർക്കത്തെക്കുറിച്ചുള്ള കേസിൽ 40 ദിവസത്തെ വാദം കേട്ട് സുപ്രീംകോടതി വിധി പറയാനായി മാറ്റിവച്ചിരിക്കുന്നതിനിടെയാണ് ബിജെപി എംപിയുടെ പ്രഖ്യാപനം. 1992 ഡിസംബർ ആറിനാണ് അയോധ്യയിൽ തർക്കത്തിലിരുന്ന ബാബറി മസ്ജിദ് തകർക്കപ്പെട്ടത്. കെട്ടിടം തകർത്ത ദിവസം തന്നെ ക്ഷേത്ര നിർമാണം തുടങ്ങുകയെന്നത് യുക്തിപരമാണെന്ന് സാക്ഷി മഹാരാജ് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരുടെ പ്രയത്നങ്ങളിലൂടെയാണ് ഈ സ്വപ്നം ഫലവത്താവുന്നത്. ക്ഷേത്ര നിർമാണത്തിൽ സഹായിക്കാൻ ഹിന്ദുക്കളും മുസ്ലിംകളും ഒരുപോലെ മുന്നോട്ടുവരികയാണ് വേണ്ടത്. ബാബർ വിദേശീയ അക്രമിയാണെന്നും തങ്ങളുടെ പിതാമഹൻ അല്ലെന്നുമുള്ള വസ്തുത സുന്നി വഖഫ് ബോർഡ് അംഗീകരിക്കണമെന്ന് സാക്ഷി മഹാരാജ് ആവശ്യപ്പെട്ടു.
രാമക്ഷേത്ര നിർമാണം ലക്ഷക്കണക്കിനു ഹിന്ദുക്കളുടെ സ്വപ്നമാണെന്നും രാജ്യം മുഴുവൻ അത് ആഘോഷിക്കേണ്ടതാണെന്നും ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയും പറഞ്ഞു. തന്റെ ഹർജിയിലൂടെയാണ് ഈ കേസിൽ വേഗം വാദം കേൾക്കാൻ സുപ്രീംകോടതി തീരുമാനിച്ചതെന്നും സ്വാമി അവകാശപ്പെട്ടു.
രാമക്ഷേത്ര നിർമാണം ഡിസംബർ ആറിനു തുടങ്ങുമെന്നു സാക്ഷി മഹാരാജ്
01:38 AM Oct 17, 2019 | Deepika.com