ന്യൂഡൽഹി: ഇന്ത്യയെ ഭൂരിപക്ഷത്തിന്റെ മാത്രം രാജ്യമാക്കാനുള്ള പദ്ധതിയിൽ രാജ്യത്തെ സാന്പത്തിക വികസനം പാടേ തകർത്തെന്ന് കോണ്ഗ്രസ്. ഇപ്പോഴത്തെ സാന്പത്തിക ദുഃസ്ഥിതി മനുഷ്യനിർമിത ദുരന്തമാണെന്ന് എഐസിസി വക്താവും മുൻ കേന്ദ്രമന്ത്രിയുമായ മനീഷ് തിവാരി ആരോപിച്ചു.
രാജ്യത്തെ സാന്പത്തിക നില അതീവ ഗുരുതരമാണെന്ന് കേന്ദ്രധനമന്ത്രി നിർമലാ സീതാരാമന്റെ ഭർത്താവും സാന്പത്തിക വിദഗ്ധനുമായ പറകാല പ്രഭാകറിനു പോലും പരസ്യമായി പത്രത്തിൽ എഴുതേണ്ടി വന്നുവെന്നു മനീഷ് തിവാരി പറഞ്ഞു. സാന്പത്തിക മുരടിപ്പിനെക്കുറിച്ചു സമ്മതിക്കാൻ കേന്ദ്രം ഇപ്പോഴും തയാറായിട്ടില്ല. എന്നാൽ ദിവസവും പൊതുസമക്ഷം വരുന്ന കണക്കുകളനുസരിച്ച് ഒന്നിനു പുറകെ മറ്റൊന്നായി എല്ലാ മേഖലകളിലും കടുത്ത വെല്ലുവിളിയാണു നേരിടുന്നതെന്നാണു പ്രഭാകർ തന്നെ ചൂണ്ടിക്കാട്ടിയത്.
ജിഡിപി വളർച്ച ആറു വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്. സ്വകാര്യ ഉപഭോഗം ഗണ്യമായി ചുരുങ്ങി. തൊഴിലില്ലായ്മ 45 വർഷത്തിനിടയിലെ ഏറ്റവും കൂടിയ നിലയിലുമാണെന്നു ധനമന്ത്രിയുടെ ഭർത്താവിന്റെ ലേഖനത്തിൽ പറയുന്നു. എന്നിട്ടും സാന്പത്തിക ക്ഷീണം പരിഹരിക്കാൻ വേണ്ട പിടിപാട് കേന്ദ്രം കാണിക്കുന്നില്ല. സന്പദ്ഘടനയുടെ അടിസ്ഥാനം തന്നെ തകർക്കപ്പെട്ടിരിക്കുകയാണ്.
കഫേ കോഫി ഡേ സ്ഥാപകൻ വി.ജി. സിദ്ധാർഥ മുതൽ പഞ്ചാബ് ആൻഡ് മഹാരാഷ്ട്ര സഹകരണ ബാങ്ക് അക്കൗണ്ട് ഉടമയുടെ മരണം വരെയുള്ളവ കേന്ദ്രസർക്കാർ സൃഷ്ടിച്ച സാന്പത്തിക ദുരന്തത്തിന്റെ ഇരകളാണെന്ന് കോണ്ഗ്രസ് കുറ്റപ്പെടുത്തി. എൻഡിഎ സർക്കാർ സൃഷ്ടിച്ച സാന്പത്തിക പ്രതിസന്ധിയാണിത്. അഞ്ചു വർഷത്തെ നയങ്ങളും നടപടിയില്ലാമയുമെല്ലാം കാരണമാണ്. സേവിംഗ്സ്, ക്രെഡിറ്റ്, ചെലവുകൾ, നിക്ഷേപം എന്നിങ്ങനെ സന്പദ്ഘടനയുടെ ചക്രങ്ങളെല്ലാം പാളം തെറ്റി- മനീഷ് തിവാരി വിശദീകരിച്ചു.
രാജ്യത്തിന്റെ സാന്പത്തിക ദുഃസ്ഥിതി മനുഷ്യനിർമിത ദുരന്തം: എഐസിസി
12:58 AM Oct 16, 2019 | Deepika.com