ന്യൂഡൽഹി: ഇന്ത്യ അടുത്ത യുദ്ധം വിജയിക്കുന്നത് തദ്ദേശീയ ആയുധങ്ങളിലൂടെ ആയിരിക്കുമെന്ന് കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത്.
തദ്ദേശീയമായി വികസിപ്പിച്ച ആയുധങ്ങളിലൂടെ രാജ്യത്തിന്റെ പ്രതിരോധത്തിനായുള്ള സംവിധാനങ്ങൾ നിറവേറ്റുന്നതിൽ പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആർഡിഒ) മുന്നേറ്റം നടത്തി.
അടുത്ത യുദ്ധം തദ്ദേശീയ ആയുധ സംവിധാനങ്ങളിലൂടെയും ഉപകരണങ്ങളിലൂടെയും ആയിരിക്കും വിജയിക്കുകയെന്നും 41-ാമത് ഡിആർഡിഒ ഡയറക്ടർമാരുടെ സമ്മേളനത്തിൽ സംസാരിക്കവേ കരസേനാ മേധാവി പറഞ്ഞു.
എയറോനോട്ടിക്സ്, ലാൻഡ് കോന്പാറ്റ് എൻജിനിയറിംഗ്, ആയുധങ്ങൾ, ഇലക്ട്രോണിക്സ്, മിസൈലുകൾ, നാവിക സംവിധാനങ്ങൾ തുടങ്ങി വിവിധ മേഖലകൾ ഉൾക്കൊള്ളുന്ന സൈന്യത്തിന്റെ ഗവേഷണവും വികസനവും 52 ലബോറട്ടറികളുടെ ശൃംഖലയുള്ള സർക്കാർ ഏജൻസിയായ ഡിആർഡിഒയുടെ ചുമതലയാണ്.
രാജ്യത്തെ പ്രതിരോധമേഖല വളർന്നുവരുന്ന വ്യവസായമാണെന്നും ഭാവിയിലെ യുദ്ധത്തിനുള്ള സംവിധാനങ്ങളുടെ വികസനം പരിശോധിക്കാനും നോണ്‍ കോണ്ടാക്ട് യുദ്ധത്തിന് തയാറെടുപ്പ് ആരംഭിക്കാനും സമയമായെന്നും കരസേനാ മേധാവി പറഞ്ഞു.
കൃത്രിമബുദ്ധിക്കൊപ്പം സൈബർ, ബഹിരാകാശ സാങ്കേതികവിദ്യ, ലേസർ, ഇലക്ട്രോണിക് യുദ്ധം, റോബോട്ടിക്സ് എന്നിവയുടെ വികസനത്തിലാണ് ഭാവി എന്നും ജനറൽ ബിപിൻ റാവത്ത് പറഞ്ഞു.
അടുത്ത യുദ്ധത്തിൽ തദ്ദേശീയ ആയുധങ്ങൾ മാത്രമെന്നു കരസേനാ മേധാവി
12:21 AM Oct 16, 2019 | Deepika.com