ന്യൂഡൽഹി: സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിക്കുന്നതിന്റെ പശ്ചാത്തലത്തിൽ അയോധ്യ മേഖലയിൽ ഡിസംബർ പത്ത് വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലാ മജിസ്ട്രേറ്റിന്റേതാണ് നടപടി. ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയ് നവംബർ 17നു വിരമിക്കുന്നതിനു മുന്പ് അയോധ്യയിലെ തർക്കഭൂമി വിഷയത്തിൽ അന്തിമവിധി പുറപ്പെടുവിക്കുമെന്ന് നേരത്തേ സുപ്രീംകോടതി അഞ്ചംഗ ബെഞ്ച് വ്യക്തമാക്കിയിരുന്നു.
ഉത്സവങ്ങളും സ്ഥലത്തെ സ്ഥിതിയും പരിഗണിച്ചാണ് നിരോധനാജ്ഞ ഏർപ്പെടുത്തിയതെന്നു ജില്ലാ മജിസ്ട്രേറ്റ് അനുജ് കുമാർ ഝാ മാധ്യമങ്ങളെ അറിയിച്ചു. അനുമതിയില്ലാതെ കൂട്ടം കൂടുന്നതും പരിപാടികൾ സംഘടിപ്പിക്കുന്നതും നിരോധിച്ചിട്ടുണ്ട്. അയോധ്യയിലുള്ളവരുടെ സുരക്ഷയും സംരക്ഷണവുമാണ് പ്രധാനം.
അതിനാൽ പുറത്തുനിന്നു വരുന്നവരും നിയന്ത്രണങ്ങൾക്കു വിധേയരാകേണ്ടതുണ്ടെന്നും അദ്ദേഹം വിശദമാക്കി. അതേസമയം, ജില്ലാ മജിസ്ട്രേറ്റിനെതിരേ രംഗത്തെത്തിയ വിഎച്ച്പി, ദീപാവലിയോട് അനുബന്ധിച്ച് നടത്തുന്ന പരിപാടികളെ വിലക്കരുതെന്ന് ആവശ്യപ്പെട്ടു.
ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയ്അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് ഇന്നലെ 38-ാം ദിവസമാണ് വാദം കേട്ടത്. തർക്കഭൂമി മൂന്നായി വീതിച്ച അലാബാദ് ഹൈക്കോടതി വിധിക്കെതിരേ നൽകിയ അപ്പീലിൽ ഓഗസ്റ്റ് ആറിനാണ് അഞ്ചംഗ ബെഞ്ചിനു മുന്പാകെ വാദം തുടങ്ങിയത്.
ഒക്ടോബർ 18നു വാദം പൂർത്തിയാക്കാനാണ് കോടതിയുടെ തീരുമാനം.
അയോധ്യയിൽ ഡിസംബർ 10 വരെ നിരോധനാജ്ഞ
01:01 AM Oct 15, 2019 | Deepika.com