മുംബൈ: ജമ്മു കാഷ്മീർ വിഷയത്തിൽ കോൺഗ്രസും എൻസിപിയും അടക്കമുള്ള പ്രതിപക്ഷം മുതലക്കണ്ണീർ ഒഴുക്കുകയാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷത്തിന് ധൈര്യമുണ്ടെങ്കിൽ, ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കുമെന്ന വാഗ്ദാനം മഹാരാഷ്ട്ര തെരഞ്ഞെടുപ്പു പ്രകടനപത്രികയിൽ ഉൾപ്പെടുത്തണമെന്നു മോദി വെല്ലുവിളിച്ചു. 21നു നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്ന മഹാരാഷ്ട്രയിലെ ജൽഗാവിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കാഷ്മീർ ഒരു തുണ്ടു ഭൂമിയല്ല, ഇന്ത്യയുടെ കിരീടമാണെന്നു മോദി പറഞ്ഞു. നാല്പതു വർഷം ജമ്മുകാഷ്മീരിൽ നിലനിന്ന അസ്വസ്ഥത മാറാൻ നാലു മാസം മതി. ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെ പ്രതിപക്ഷം രാഷ്ട്രീയവത്കരിച്ചു. അയൽരാജ്യത്തെ നേതാക്കളുടെ ഭാഷയിലാണു പ്രതിപക്ഷം സംസാരിച്ചത്. ജമ്മു കാഷ്മീരിനെക്കുറിച്ച് മുഴുവൻ രാജ്യത്തിനുമുള്ള വികാരത്തിനു കടകവിരുദ്ധമായ നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചത്. ഇത് മുതലക്കണ്ണീർ ഒഴുക്കലാണ്. പ്രതിപക്ഷത്തിന് അത്രയ്ക്കു ധൈര്യമുണ്ടെങ്കിൽ മോദി സർക്കാർ റദ്ദാക്കിയ ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കുമെന്നു പ്രകടനപത്രികയിൽ പറയണം.
മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ അഞ്ചു വർഷത്തെ ഭരണത്തെ മോദി പ്രശംസിച്ചു. അഴിമതിരഹിതഭരണം കർഷകരിലും വ്യവസായികളിലും ആത്മവിശ്വാസം സൃഷ്ടിച്ചെന്ന് മോദി അവകാശപ്പെട്ടു.
‘ധൈര്യമുണ്ടെങ്കിൽ ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കൂ’- നരേന്ദ്ര മോദി
01:11 AM Oct 14, 2019 | Deepika.com