ന്യൂഡൽഹി: രാജ്യത്ത് സാന്പത്തിക മാന്ദ്യമില്ലെന്നു തെളിയിക്കാൻ മൂന്ന് ബോളിവുഡ് സിനിമകളുടെ ഒരു ദിവസത്തെ വരുമാനം വെളിപ്പെടുത്തിയ പ്രസ്താവന കേന്ദ്ര നിയമ മന്ത്രി രവിശങ്കർ പ്രസാദ് പിൻവലിച്ചു. മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരേ സമൂഹ മാധ്യമങ്ങളിലും മറ്റും കടുത്ത വിമർശനമുയർന്നതോടെയാണ് പരാമർശം പിൻവലിച്ച് വിശദീകരണവുമായി ഇന്നലെ രംഗത്തെത്തിയത്. പ്രസ്താവന മാധ്യമങ്ങൾ വളച്ചൊടിക്കുകയായിരുന്നെന്നും രവിശങ്കർ പ്രസാദ് ആരോപിച്ചു.
മുംബൈയിൽ നടത്തിയ പത്രസമ്മേളനത്തിലാണ് സാന്പത്തിക മാന്ദ്യമില്ലെന്നു തെളിയിക്കാൻ മൂന്ന് ബോളിവുഡ് സിനിമകളുടെ ബോക്സ് ഓഫീസ് കളക്ഷൻ വിവരങ്ങൾ കേന്ദ്രമന്ത്രി പുറത്തുവിട്ടത്. ഒക്ടോബർ രണ്ടിനു മൂന്ന് സിനിമകൾ നേടിയത് 120 കോടി രൂപയാണെന്നും ഇത് സാന്പത്തിക പ്രതിസന്ധിയില്ലെന്നതിനു തെളിവാണെന്നും രവിശങ്കർ പ്രസാദ് പറഞ്ഞിരുന്നു. സാന്പത്തിക നില മെച്ചപ്പെട്ടതാണ്. അതുകൊണ്ടാണ് ഇത്രയും പണം നേടാൻ സാധിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇതിനു പിന്നാലെ രൂക്ഷ വിമർശനങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഉയർന്നത്. സാന്പത്തിക നില പരിശോധിക്കാൻ ഇതിലും വലിയ മാനദണ്ഡമില്ലെന്നും ചൈനയ്ക്ക് ഇതിലും മികച്ച അളവുകോലുണ്ടെ ന്നും കോണ്ഗ്രസ് നേതാവ് ജയറാം രമേശ് പരിഹസിച്ചു. ഇതേ തുടർന്നാണ് ട്വിറ്ററിലൂടെ വിശദീകരണവുമായി കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് വീണ്ടും രംഗത്തെത്തിയത്. സാന്പത്തിക മാന്ദ്യമില്ലെന്ന പ്രസ്താവന പിൻവലിച്ച മന്ത്രി, മൂന്ന് സിനിമകൾ ഒരു ദിവസം 120 കോടി നേടിയെന്നതിനെക്കുറിച്ചു പറഞ്ഞത് ശരിയായ വിവരമാണെന്നും പറഞ്ഞു.
മാധ്യമങ്ങളുമായുള്ള സംഭാഷണത്തിന്റെ മുഴുവൻ വീഡിയോയും എന്റെ സമൂഹ മാധ്യമ അക്കൗണ്ടുകളിൽ ലഭ്യമാണ്. എന്നിട്ടും എന്റെ പ്രസ്താവയുടെ ഒരു ഭാഗം സന്ദർഭത്തിൽ നിന്നു പൂർണമായി വളച്ചൊടിച്ചതിൽ ഖേദിക്കുന്നു-മന്ത്രി പറഞ്ഞു.
മാന്ദ്യമില്ലെന്നു തെളിയിക്കാൻ സിനിമയെ കൂട്ടുപിടിച്ച കേന്ദ്രമന്ത്രി പ്രസ്താവന പിൻവലിച്ചു
01:11 AM Oct 14, 2019 | Deepika.com