ന്യൂഡൽഹി: പശ്ചിമബംഗാളിൽ ഇടതുപക്ഷവുമായി ചേർന്നു ബിജെപിയെയും തൃണമൂൽ കോണ്‍ഗ്രസിനെയും എതിർക്കണമെന്ന് സംസ്ഥാന നേതൃത്വത്തിന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നിർദേശം. ബംഗാൾ നിയമസഭയിലെ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാവ് അബ്ദുൾ മന്നൻ ആണ് ഇക്കാര്യം കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്.
കഴിഞ്ഞ ദിവസം ഡൽഹിയിലെത്തിയ മന്നൻ സോണിയ ഗാന്ധിയുമായി രണ്ടു തവണ കൂടിക്കാഴ്ച നടത്തി ബംഗാളിലെ രാഷ്ട്രീയ സാഹചര്യങ്ങൾ ചർച്ച ചെയ്തിരുന്നു. ബംഗാളിൽ തൃണമൂൽ കോണ്‍ഗ്രസിനെയും മറികടന്ന് ബിജെപി നടത്തുന്ന മുന്നേറ്റത്തെ തടയാൻ സമരമുഖങ്ങളിൽ ഇടതുപക്ഷവുമായി ചേർന്നു പ്രവർത്തിക്കണമെന്നാണ് സോണിയ നൽകിയ നിർദേശമെന്നാണ് അബ്ദുൾ മന്നൻ വിശദീകരിക്കുന്നത്.
സോണിയ ഗാന്ധിയുമായി വിശദമായ രാഷ്ട്രീയ ചർച്ചകൾ നടത്തി. ബംഗാളിൽ ഇടത്-കോണ്‍ഗ്രസ് സഖ്യത്തെക്കുറിച്ച് പൊതുചർച്ചകൾ നടത്തുന്നതിനു പകരം ഇടതു സംഘടനകളുമായി ചേർന്നു പ്രവർത്തിക്കണമെന്നാണ് സോണിയ നിർദേശിച്ചതെന്നും മന്നൻ പറഞ്ഞു. നിർദിഷ്ട ഇടതു കോണ്‍ഗ്രസ് സഖ്യത്തെക്കുറിച്ച് ജനങ്ങളിൽ മതിപ്പുണ്ടാക്കാൻ അത് ഉപകരിക്കുമെന്നാണ് സോണിയ അഭിപ്രായപ്പെട്ടത്.
ബംഗാളിൽ പാർട്ടിയുടെ അടിത്തറ ദുർബലമാകുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് സോണിയ ഗാന്ധിയുടെ പുതിയ നീക്കം.
2016ലെ നിയമസഭാ തെരഞ്ഞടുപ്പിന് ശേഷം സംസ്ഥാനത്തെ രാഷ്ട്രീയ സ്ഥിതിഗതികൾക്കു മാറ്റമുണ്ടായിട്ടുണ്ട്. നിലവിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തിയ ശേഷം സഖ്യനീക്കവുമായി മുന്നോട്ട് പോകാൻ സോണിയാ ഗാന്ധി തീരുമാനിക്കുകയായിരുന്നുവെന്ന് അബ്ദുൾ മന്നൻ പറഞ്ഞു.
പാർലമെന്റ് തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തെത്തുടർന്ന് നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ഇടതുപാർട്ടികളുമായി ചേർന്ന് മത്സരിക്കാൻ നേരത്തെ സോണിയ ഗാന്ധി അനുമതി തന്നിരുന്നതായി പിസിസി അധ്യക്ഷൻ സോമൻ മിത്ര വ്യക്തമാക്കിയിരുന്നു. തുടർന്ന് മൂന്ന് അസംബ്ലി സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ഇരു പാർട്ടികളും തമ്മിൽ സീറ്റ് ധാരണയാവുകയും ചെയ്തു. ലോക്സഭാ തെരഞ്ഞെടുപ്പിൽ 42ൽ 18 സീറ്റ് നേടി വലിയ മുന്നേറ്റമാണ് ബിജെപി നടത്തിയത്. 22 സീറ്റുകളാണ് തൃണമൂൽ നേടിയത്. 2021ലാണ് ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിന്റെ വെളിച്ചത്തിലാണ് ഇടതുപക്ഷവുമായി ചേർന്നു പ്രവർത്തിക്കാനുള്ള സോണിയയുടെ നിർദേശമെന്ന് പാർട്ടി നേതാക്കൾ പറയുന്നു.
സഖ്യനീക്കങ്ങൾ ശക്തമാക്കി മുന്നോട്ടുപോകാനാണ് സോണിയയുടെ തീരുമാനം. വരുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പുകൾക്കായി ബംഗാളിൽ ഇടതുപക്ഷവും കോണ്‍ഗ്രസും തമ്മിൽ സീറ്റുധാരണ ഉണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബംഗാളിൽ ഇടതു പാർട്ടികളും കോണ്‍ഗ്രസും തമ്മിൽ സീറ്റു പങ്കുവയ്ക്കൽ ചർച്ചകൾ നടന്നിരുന്നെങ്കിലും ധാരണയിലെത്താനായിരുന്നില്ല. നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരുമിച്ചാണ് ഇരുപക്ഷവും മത്സരിച്ചത്.
ബംഗാളിൽ ഇടതിനോടു കൈകോർക്കാൻ സോണിയയുടെ നിർദേശം
12:52 AM Oct 13, 2019 | Deepika.com