ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി മഹാബലിപുരം കടൽത്തീരത്തെ മാലിന്യങ്ങൾ നീക്കംചെയ്യുന്ന വീഡിയോ വൈറലായി. ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗുമായുള്ള ഉച്ചകോടിക്ക് ഇവിടെയെത്തിയ മോദി ഇന്നലെ രാവിലെ കടൽത്തീരത്തു പ്രഭാതനടത്തത്തിന് ഇറങ്ങവേയാണ് എല്ലാവർക്കും മാതൃകയായ പ്രവൃത്തി കാണിച്ചത്. ഇതിന്റെ മൂന്നു മിനിട്ടു നീളുന്ന വീഡിയോയും അദ്ദേഹംതന്നെ ട്വിറ്ററിൽ പോസ്റ്റ് ചെയ്തു.
നഗ്നപാദനായി നടക്കുന്ന മോദി പ്ലാസ്റ്റിക് കുപ്പികളും മറ്റു മാലിന്യങ്ങളും ശേഖരിക്കുന്നതും പൊതുസ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു സംസാരിക്കുന്നതുമാണു വീഡിയോയിലുള്ളത്.
“ഇന്നു രാവിലെ മാമല്ലപുരം(മഹാബലിപുരം) കടൽത്തീരത്തു പ്ലോഗിംഗ് (നടത്തത്തിനിടെ മാലിന്യങ്ങൾ ശേഖരിക്കൽ) ചെയ്തു. അത് 30 മിനിട്ടു നീണ്ടു. എന്റെ ശേഖരം ഞാൻ ഹോട്ടൽ സ്റ്റാഫ് ജയ്രാജിനു കൈമാറി. നമ്മുടെ പൊതുസ്ഥലങ്ങൾ വൃത്തിയുള്ളതാണെന്നു നമുക്കുറപ്പുവരുത്താം. നമ്മുടെ ആരോഗ്യവും അതോടൊപ്പം ഉറപ്പുവരുത്താം” - മോദി ട്വീറ്റ് ചെയ്തു.
അതേസമയം, മോദിയുടെ നടപടിക്കെതിരേ ചില വിമര്‍ശനങ്ങളും മാധ്യമങ്ങളിൽ ഉയര്‍ന്നു. പ്ലാസ്റ്റിക് പെറുക്കിക്കൂട്ടാന്‍ മോദി ഉപയോഗിച്ചത് ഒറ്റത്തവണ മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന പ്ലാസ്റ്റിക് ബാഗ് ആണെന്നു ചിലര്‍ ചൂണ്ടിക്കാട്ടി. ഇതു തമിഴ്നാട്ടില്‍ നിരോധിച്ചിട്ടുള്ളതാണെന്നും പിന്നെ പ്രധാനമന്ത്രിക്കെവിടെനിന്നു കിട്ടിയെന്നും ചിലര്‍ ചോദിച്ചു.
കടൽത്തീരത്ത് പ്ലാസ്റ്റിക് പെറുക്കി പ്രധാനമന്ത്രി
12:52 AM Oct 13, 2019 | Deepika.com