ന്യൂഡൽഹി: ഡൽഹി മുൻ മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ പെട്ടെന്നുളള മരണത്തിനു കാരണക്കാരൻ കോണ്‍ഗ്രസ് നേതാവ് പി.സി ചാക്കോയാണെന്ന് ആരോപിച്ച് മകൻ സന്ദീപ് ദീക്ഷിത് എഴുതിയ കത്ത് കോണ്‍ഗ്രസിനുള്ളിൽ പുതിയ വിവാദത്തിന് തിരി കൊളുത്തി. സന്ദീപ് ദീക്ഷിതിന്റെ കത്ത് ചോർന്നതിനെച്ചൊല്ലി കോണ്‍ഗ്രസിൽ തർക്കം രൂക്ഷമായിരിക്കുകയാണ്. കോണ്‍ഗ്രസ് നേതാവും മുൻ എംപിയുമായ സന്ദീപ് ദീക്ഷിത് പി.സി ചാക്കോയ്ക്ക് അയച്ച കത്താണ് വിവാദമായിട്ടുളളത്.
വിഷയം പാർട്ടി അച്ചടക്കസമിതി പരിശോധിക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയുടെ നിർദേശപ്രകാരമാണിത്. കത്ത് ചോർത്തിയതിനു പിന്നിൽ ചാക്കോയാണെന്ന് ഒരു വിഭാഗം നേതാക്കൾ ആരോപിച്ചു. താൻ വ്യക്തിപരമായി ചാക്കോയ്ക്ക് അയച്ച കത്താണ് ചോർന്നതെന്ന് സന്ദീപ് പറയുന്നു.
അതിനിടെ പി.സി ചാക്കോയെ ഡൽഹിയുടെ ചുമതലയിൽ നിന്ന് മാറ്റണമെന്ന ആവശ്യവും ഉയർന്നു. എന്നാൽ, കത്ത് പാർട്ടി അധ്യക്ഷയ്ക്ക് കൈമാറുക മാത്രമാണ് ചെയ്തതെന്ന് ചാക്കോ അറിയിച്ചു. ഇത്തരം ആരോപണങ്ങൾ ഉന്നയിച്ചാൽ വിഷയം പാർട്ടി അധ്യക്ഷയുടെ ശ്രദ്ധയിൽ പെടുത്തുകയല്ലാതെ മറ്റെന്താണ് ചെയ്യാനാവുകയെന്നും അദ്ദേഹം ചോദിച്ചു.
സോണിയ ഗാന്ധിയെ ഇതിലേക്ക് എന്തിന് വലിച്ചിഴയ്ക്കുന്നു എന്നാണ് കത്ത് കൈമാറിയത് സംബന്ധിച്ചു സന്ദീപ് ദീക്ഷിത് ചോദിച്ചത്. അതേസമയം കത്തിൽ എന്താണ് എന്നു വെളിപ്പെടുത്തുന്നതിനേക്കാൾ അതു പാർട്ടി അധ്യക്ഷയ്ക്ക് കൈമാറിയതാണ് നന്നായതെന്നാണ് ചാക്കോ പറയുന്നത്. താൻ എന്തു ചെയ്യണം എന്തു ചെയ്യേണ്ട എന്നു പറയേണ്ടത് സന്ദീപ് ദീക്ഷിത് അല്ല- പി.സി. ചാക്കോ പറഞ്ഞു.
പി.സി. ചാക്കോയ്ക്കെതിരേ ഷീല ദീക്ഷിതിന്റെ മകന്റെ കത്ത്; കോൺഗ്രസിൽ വിവാദം രൂക്ഷം
12:52 AM Oct 13, 2019 | Deepika.com