ന്യൂഡൽഹി: നെതർലൻഡ്സ് രാജാവ് വില്യം അലക്സാണ്ടറും രാജ്ഞി മാക്സിമയും വ്യാഴം, വെള്ളി ദിവസങ്ങളിൽ കേരളത്തിലെത്തും.
അഞ്ചു ദിവസത്തെ ഒൗദ്യോഗിക സന്ദർശനത്തിനായി നാളെ ഡൽഹിയിലെത്തുന്ന രാജാവും രാജ്ഞിയും രാഷ്ട്രപ തി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യമന്ത്രി എസ്. ജയശങ്കർ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. ഡൽഹിയിലെ ഒൗദ്യോഗിക ചർച്ചകൾക്കും കരാറുകൾക്കും ശേഷം ബുധനാഴ്ച ഇരുവരും മുംബൈ സന്ദർശിക്കും.
വ്യാഴാഴ്ച രാവിലെ കൊച്ചിയിലെത്തുന്ന നെതർലൻഡ്സ് രാജാവും രാജ്ഞിയും ഡച്ച് സ്മാരകമായ മട്ടാഞ്ചേരി പാലസ് സന്ദർശിക്കും. 18ന് ആലപ്പുഴയിലെത്തി ഹൗസ് ബോട്ടിൽ കുട്ടനാടിന്റെ സൗന്ദര്യം ആസ്വദിക്കും. പ്രളയക്കെടുതിയിൽ ദുരിതം നേരിട്ട കുട്ടനാടിന്റെ പുനർനിർമാണത്തിന് നെതർലൻഡ്സ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ കേരള സർക്കാർ നടപ്പാക്കുന്ന “റൂം ഫോർ ദ റിവർ’’ പദ്ധതി സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി രാജാവ് ചർച്ച നടത്തും.
കേരളത്തിലെയും നെതർലൻഡ്സിലെയും പരസ്പരമുള്ള പുരാവസ്തു ശേഖരങ്ങളും രേഖകളും ഡിജിറ്റലൈസ് ചെയ്ത് ചരിത്രവിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും എളുപ്പത്തിൽ ലഭ്യമാക്കാനുള്ള കരാറിലും നെതർലൻഡ്സ് കേരള സന്ദർശനവേളയിൽ ഒപ്പുവയ്ക്കും. ഡച്ച് ചരിത്രം വിളിച്ചോതുന്ന കൊച്ചിയിലെ പ്രദർശനവും ദന്പതികൾ സന്ദർശിക്കും.
വ്യാഴാഴ്ച രാത്രി മുഖ്യമന്ത്രി നൽകുന്ന അത്താഴവിരുന്നിൽ രാജാവും രാജ്ഞിയും പങ്കെടുക്കും. രാജദന്പതികൾ വെള്ളിയാഴ്ച കൊച്ചിയിൽ നിന്നു നേരെ ജപ്പാനിലേക്കു പോകും.
ദശകങ്ങൾക്കു ശേഷമാണു യൂറോപ്പിലെ ഒരു രാഷ്ട്രത്തലവൻ കേരളത്തിൽ ഒൗദ്യോഗിക സന്ദർശനത്തിനെത്തുന്നതെന്നു നെതർലൻഡ്സിലെ ഇന്ത്യൻ അംബാസഡറും മലയാളിയുമായ വേണു രാജാണി ദീപികയോടു പറഞ്ഞു. ചാൾസ് രാജകുമാരൻ മുന്പ് വന്നിട്ടുണ്ടെങ്കിലും അദ്ദേഹം നിയുക്ത കിരീടധാരിയാണ്. ഡച്ചുകാരും മലയാളികളുമായി നൂറ്റാണ്ടുകളുടെ ചരിത്രപരമായ ബന്ധം ഉണ്ടായിട്ടും രാജാവും രാജ്ഞിയും ആദ്യമായാണു കേരളം സന്ദർശിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ന്യൂഡൽഹിയിൽ നടക്കുന്ന 25-ാമത് ടെക്നോളജി ഉച്ചകോടിയിലും രാജാവും രാജ്ഞിയും പങ്കെടുക്കും. ഉച്ചകോടിയിൽ നെതർലൻഡ്സ് പങ്കാളിയാണ്. നാളെയെത്തുന്ന രാജദന്പതികളോടൊപ്പം 140 വ്യവസായ പ്രമുഖരും ഇന്ത്യയിലെത്തുന്നുണ്ട്.
വിസ്മയാവഹമായ രാജ്യമെന്ന നിലയിലും സാങ്കേതികവിദ്യയിലും നൂതന കണ്ടുപിടിത്തങ്ങളിലും മുന്നിലുള്ളതിനാലും ഇന്ത്യ സന്ദർശനത്തെ വളരെ പ്രതീക്ഷയോടെയാണു താൻ കാത്തിരിക്കുന്നതെന്ന് വില്യം രാജാവ് പറഞ്ഞത് ഇന്ത്യക്കുള്ള വലിയ അംഗീകാരമാണെന്നു വിദേശകാര്യമന്ത്രാലയം ചൂണ്ടിക്കാട്ടി.
രാജ്ഞിയെത്തുന്നതു കേരള തനിമയിൽ
ന്യൂഡൽഹി: യൂറോപ്പിലെ ഏറ്റവും ശ്രദ്ധേയയായ താരറാണിയായ നെതർലൻഡിലെ മാക്സിമ രാജ്ഞി കേരളത്തിന്റെ തനതു കസവു സാരി കേരള സന്ദർശനവേളയിൽ ഉടുത്തേക്കും. യൂറോപ്പിലെ ഫാഷൻ പ്രതീകമായ മാക്സിമയിലൂടെ കേരള ടൂറിസത്തിനും കൈത്തറിക്കും ആഗോള ശ്രദ്ധ നേടാനാകുമെന്നാണു പ്രതീക്ഷ.
ആലപ്പുഴയിൽ നിന്നു വെള്ളിയാഴ്ച വഞ്ചിബോട്ടിൽ കുട്ടനാട്ടിലൂടെ വില്യം രാജാവും മാക്സിമ രാജ്ഞിയും നടത്തുന്ന ജലയാത്രയും കേരള ടൂറിസത്തിനു ലോട്ടറിയാകും.
കേരളത്തിന്റെ തനതു സംസ്കാരം, പാരന്പര്യം, കല, ഭക്ഷണം, വാസ്തുവിദ്യ തുടങ്ങിവയ്ക്കെല്ലാം നെതർലൻഡിന്റെ രാജദന്പതികളുടെ സന്ദർശനം മുതൽക്കൂട്ടാവുമെന്നാ ണു പ്രതീക്ഷ.
ജോർജ് കള്ളിവയലിൽ
നെതർലൻഡ്സ് രാജാവും രാജ്ഞിയും 17നും 18നും കേരളത്തിൽ
12:52 AM Oct 13, 2019 | Deepika.com