ന്യൂഡൽഹി: പ്രാഥമിക സഹകരണ സംഘങ്ങളെ ആദായ നികുതി നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറിനു നിവേദനം നൽകി. പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾ നടത്തുന്ന ഒരു കോടി രൂപയിൽ കൂടുതലുള്ള കറൻസി ഇടപാടുകൾക്ക് രണ്ട് ശതമാനം നികുതി ഏർപ്പെടുത്തുന്ന രീതിയിൽ ആദായ നികുതി നിയമത്തിലെ 194 എൻ വകുപ്പ് ബാധകമാക്കിയത് പിൻവലിക്കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം.
കേരളത്തിലെ പ്രാഥമിക സഹകരണ സംഘങ്ങൾ ബാങ്കുകൾക്ക് സമാനമായാണു പ്രവർത്തിക്കുന്നത്. ഇത് റിസർവ് ബാങ്കിന്റെ അറിവോടെയും സമ്മതത്തോടെയുമാണ്. സാധാരണ ജനങ്ങളുടെ ആവശ്യങ്ങൾ നിർവഹിക്കുന്നതായതിനാൽ കറൻസി ഇല്ലാതെ ഇടപാടുകൾ പൂർത്തിയാക്കാനാവില്ല. വായ്പയും നിക്ഷേപവും ജില്ലാ ബാങ്കുകളിൽ നടത്തുന്ന പുനർനിക്ഷേപവുമെല്ലാം അടക്കം വലിയ തുകയുടെ ഇടപാടുകളും ഇതിൽ ഉൾപ്പെടും.
അത്തരം സാഹചര്യത്തിൽ ഒരു കോടിക്കു മുകളിലുള്ള കറൻസി ഇടപാടുകൾക്ക് രണ്ടുശതമാനം ആദായ നികുതി ഏർപ്പെടുത്തുന്നത് പ്രാഥമിക സഹകരണ സംഘങ്ങളെ തകർക്കാനേ ഉപകരിക്കൂ. അതിനാൽ, സഹകരണ സംഘങ്ങൾക്ക് ആദായ നികുതി ഏർപ്പെടുത്തിയ നടപടി പിൻവലിക്കണമെന്നു കടകംപള്ളി സുരേന്ദ്രൻ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.
മലപ്പുറം ജില്ലയിൽ നിന്ന് എതിർപ്പുണ്ടെങ്കിലും കേരളാ ബാങ്ക് രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട നടപടികളുമായി മുന്നോട്ടു പോകുമെന്നും മന്ത്രി പത്രസമ്മേളനത്തിൽ അറിയിച്ചു. 13 ജില്ലാ സഹകരണ ബാങ്കുകൾ കേരളാ ബാങ്കിൽ ലയിക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇതംഗീകരിച്ചാണ് കേരളാ ബാങ്കിനു റിസർവ് ബാങ്ക് അനുമതി നൽകിയിരിക്കുന്നത്.
പ്രാഥമിക സഹ. സംഘങ്ങളെ ആദായനികുതിയിൽനിന്ന് ഒഴിവാക്കാൻ നിവേദനം
12:26 AM Oct 12, 2019 | Deepika.com