ന്യൂഡൽഹി: സർക്കാർ ജോലിയിൽ സ്ത്രീകൾക്ക് 33 ശതമാനം സംവരണം കൊണ്ടുവരുമെന്ന് ഹരിയാനയിൽ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പു വാഗ്ദാനം. സ്വകാര്യ മേഖലയിലും സംവരണം ബാധകമാക്കുമെന്ന് പാർട്ടി പുറത്തിറക്കിയ തെരഞ്ഞെടുപ്പു പ്രകടന പത്രിക ഉറപ്പു നൽകുന്നു. ഇതിനു പുറമേ സർക്കാർ ബസുകളിൽ സ്ത്രീകൾക്കു സൗജന്യ യാത്രയും വാഗ്ദാനം ചെയ്തിട്ടുണ്ട്.
പഞ്ചായത്തീരാജ് സ്ഥാപനങ്ങളിൽ സ്ത്രീസംവരണം 50 ശതമാനമായി ഉയർത്തുമെന്ന് പ്രകടന പത്രികയിൽ വാഗ്ദാനമുണ്ട്. അധികാരത്തിൽ എത്തിയാൽ കർഷകരുടെ കടങ്ങൾ എഴുത്തള്ളും. പട്ടിക ജാതി വിഭാഗക്കാർക്കും അതി പിന്നോക്ക വിഭാഗങ്ങളിൽ ഉള്ളവരുമായ വിദ്യാർഥികൾക്ക് 12,000 രൂപ വാർഷിക സ്കോളർഷിപ്പായി നൽകും. പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളിൽ ഉള്ളവർക്ക് 15,000 രൂപയാണ് സ്കോളർഷിപ്പ് തുക.
അധികാരത്തിൽ എത്തിയാൽ പട്ടികജാതിക്കാർക്കായി കമ്മീഷൻ രൂപീകരിക്കുമെന്ന് പിസിസി അധ്യക്ഷ കുമാരി ഷെൽജ പറഞ്ഞു. സ്ത്രീകൾക്കു പ്രകടന പത്രികയിൽ പ്രത്യേക പരിഗണന നൽകിയിട്ടുണ്ടെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള മുതിർന്ന നേതാവ് ഗുലാംനബി ആസാദും വ്യക്തമാക്കി.
സർക്കാർ ജോലിയിൽ സ്ത്രീകൾക്ക് 33 ശതമാനം സംവരണം കൊണ്ടുവരുമെന്ന് ഹരിയാനയിൽ കോൺഗ്രസ് വാഗ്ദാനം
12:26 AM Oct 12, 2019 | Deepika.com