ന്യൂഡൽഹി: രാജ്യത്തെ 150 ട്രെയിനുകളും 50 റെയിൽവേ സ്റ്റേഷനുകളും സ്വകാര്യവത്കരിക്കാൻ കേന്ദ്ര സർക്കാർ നടപടി തുടങ്ങി.
ഇതു സംബന്ധിച്ച നടപടികൾക്കായി ഒരു ഉന്നതതല സമിതി രൂപീകരിക്കുമെന്ന് നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത് റെയിൽവേ ബോർഡ് ചെയർമാൻ വി.കെ. യാദവിനെ അറിയിച്ചു.
റെയിൽവേ ബോർഡ് ചെയർമാൻ, നീതി ആയോഗ് സിഇഒ എന്നിവരെ കൂടാതെ സാന്പത്തിക കാര്യ, നഗരവികസന മന്ത്രാലയങ്ങളിലെ സെക്രട്ടറിമാർകൂടി ഉന്നതതല സമിതിയിൽ ഉൾപ്പെടും. സ്വകാര്യവത്കരിക്കൽ നടപടികളുടെ ആദ്യഘട്ടമായി പുറത്തിറക്കിയ തേജസ് എക്സ്പ്രസ് പരീക്ഷണാടിസ്ഥാനത്തിൽ വിജയകരമാണെന്നു വിലയിരുത്തിയാണ് കേന്ദ്രത്തിന്റെ നീക്കം.
തേജസ് എക്സ്പ്രസ് മാതൃകയിൽ 150 ട്രെയിനുകൾ സ്വകാര്യ മേഖലയ്ക്ക് നൽകാനാണു പദ്ധതി തയാറാക്കുന്നത്.
ലോകോത്തര നിലവാരത്തിൽ വികസിപ്പിക്കുന്നതിനായി പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്ന 400 റെയിൽവേ സ്റ്റേഷനുകളിൽ 50 എണ്ണവും സ്വകാര്യ മേഖലയ്ക്കു കൈമാറുമെന്നും അമിതാഭ് കാന്ത് പറഞ്ഞു. ആറ് വിമാനത്താവളങ്ങൾ അടുത്തിടെ സ്വകാര്യ മേഖലയ്ക്കു കൈമാറിയ രീതിയിലാണ് നടപടികൾ പൂർത്തിയാക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
തേജസ് എക്സ്പ്രസ് ഡൽഹി- ലക്നോ റൂട്ടിൽ നാലു മുതലാണ് ഓടിത്തുടങ്ങിയത്. പദ്ധതി വിജയിപ്പിക്കാനായി യാത്രക്കാർക്ക് സൗജന്യ ഇൻഷ്വറൻസും, ട്രെയിൻ വൈകിയാൽ നഷ്ടപരിഹാരവും അടക്കമുള്ളവ തേജസ് എക്സ്പ്രസ് വാഗ്ദാനം ചെയ്യുന്നുണ്ട്.
ട്രെയിനും സ്വകാര്യം; 150 ട്രെയിനുകളും 50 സ്റ്റേഷനുകളും സ്വകാര്യവത്കരിക്കുന്നു
12:53 AM Oct 11, 2019 | Deepika.com