ഇന്ത്യ-ചൈന രണ്ടാം അനൗപചാരിക ഉച്ചകോടി ഇന്നും നാളെയും ചെന്നൈക്കു സമീപം മഹാബലിപുര(മാമല്ലപുരം)ത്ത്. കഴിഞ്ഞവർഷം ഏപ്രിലിൽ ചൈനയിലെ വുഹാനിലാണ് ഒന്നാം അനൗപചാരിക ഉച്ചകോടി നടന്നത്.
എന്തുകൊണ്ട് അനൗപചാരികം?
നേതാക്കൾ തമ്മിലുള്ള ബന്ധത്തിനു കൂടുതൽ പ്രാധാന്യം നൽകുന്നു. രാജ്യങ്ങൾ തമ്മിലുള്ള ഭിന്നത നിലനിർക്കെത്തന്നെ ബന്ധത്തിൽ സംഘർഷം ലഘൂകരിക്കാനുള്ള മാർഗം. ഉച്ചകോടിക്കു ശേഷം കരാറുകളോ സംയുക്ത പ്രസ്താവനയോ ഉണ്ടാകില്ല.
ചർച്ചയിൽ ആരൊക്കെ?
ചൈനയിൽനിന്നു പ്രസിഡന്റ് ഷി ചിൻപിംഗ്, കേന്ദ്ര വിദേശകാര്യ കമ്മീഷൻ ഡയറക്ടർ യാങ് ജിയേചി, വിദേശകാര്യ മന്ത്രി വാജ് യി.
ഇന്ത്യയിൽനിന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യമന്ത്രി എസ്. ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ.
പുതിയ വിഷയങ്ങൾ
അതിർത്തി: ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിച്ചതിനെ ചൈന എതിർക്കുന്നു. ലഡാക്കിലെ അക്സായി ചിനിലെ ചൈനീസ് നിർമാണങ്ങളെ ഇന്ത്യയും. അരുണാചൽ പ്രദേശിൽ ഇന്ത്യ നടത്തിയ സൈനികാഭ്യാസത്തെ ചൈന വിമർശിക്കുന്നു. സിക്കിം അതിർത്തിയിലെ ചൈനീസ് റോഡ് നിർമാണത്തിൽ ഇന്ത്യക്ക് ആശങ്ക.
അയൽബന്ധം: കാഷ്മീർ സംഭവങ്ങൾ നിരീക്ഷിക്കുന്നു എന്ന ഷിയുടെ പ്രസ്താവനയിൽ ഇന്ത്യക്കു പ്രതിഷേധം. കാഷ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനെതിരേ പാക്കിസ്ഥാനൊപ്പം ചൈനയും. യുഎന്നിൽ പ്രത്യേക ചർച്ച നടത്തിയതു ചൈന കാരണം.
ആർസിഇപി: ഇന്ത്യ ആർസിഇപിയിൽ ചേരണമെന്നും ഇറക്കുമതി നിയന്ത്രണങ്ങൾ നീക്കണമെന്നും ചൈന. വുഹാൻ ഉച്ചകോടിയിൽ ആവശ്യപ്പെട്ടതനുസരിച്ച് ഇന്ത്യയിൽനിന്ന് അരിയും പഞ്ചസാരയും ചൈന വാങ്ങുന്നുണ്ടെങ്കിലും വാണിജ്യ കമ്മി കൂടുന്നു എന്ന് ഇന്ത്യ. മുഴുവൻ ചൈനീസ് ഉത്പന്നങ്ങൾക്കും തീരുവ ഒഴിവാക്കാൻ പറ്റില്ലെന്ന് ഇന്ത്യ.
നേപ്പാൾ: നേപ്പാളിലേക്കു ചൈനയിൽനിന്നു റെയിൽവേ പണിയാൻ നീക്കം. ഇന്ത്യയിൽനിന്നു ഷി നേപ്പാളിലേക്കു പോയി ഇതിനുള്ള കരാർ ഒപ്പുവയ്ക്കും.
പാക്കിസ്ഥാൻ: ഇന്ത്യയിലേക്കു വരുന്നതിനു തൊട്ടുമുന്പ് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ചൈന സ്വീകരിച്ചു; ഇന്ത്യയെ വിമർശിക്കുകയും ചെയ്തു.
തുടർ നീക്കങ്ങൾ
ഇനിയും ചർച്ച: നവംബറിൽ തായ്ലൻഡിൽ മോദി - ഷി ചർച്ച.
അതിർത്തി ചർച്ച: അതിർത്തികാര്യത്തിൽ പ്രത്യേക പ്രതിനിധികളുടെ ചർച്ച പുനരാരംഭിക്കാൻ ധാരണ ഉണ്ടാകാം.
എന്തുകൊണ്ടു മഹാബലിപുരം?
വാരാണസിയിൽ ഉച്ചകോടി നടത്താനാണ് ഇന്ത്യ ആഗ്രഹിച്ചത്. ഷിയുടെ വലിയ വിമാനം ഇറങ്ങാൻ അവിടെ സൗകര്യമില്ലാത്തതിനാൽ വേറെ സ്ഥലം വേണമെന്നു ചൈന ആവശ്യപ്പെട്ടു. ഫ്രഞ്ച്, ജാപ്പനീസ് നേതാക്കളുമായുള്ള ഉച്ചകോടി വാരാണസിയിലായിരുന്നു എന്നതും കാരണമായി. മഹാബലിപുരം അഞ്ചാം നൂറ്റാണ്ടിൽ ചൈനീസ് കപ്പലുകൾ അടുത്തിരുന്ന തുറമുഖമാണ്. ഏഴാം നൂറ്റാണ്ടിൽ ചൈനീസ് സഞ്ചാരി ഹുയൻ സാംഗ് ഇവിടെ വന്നു താമസിച്ചിട്ടുണ്ട്. 1956-ൽ ചൈനീസ് പ്രധാനമന്ത്രി ചൗ എൻലായ് ഇവിടം സന്ദർശിച്ചു.
മോദി-ഷി ഉച്ചകോടി ഇന്നും നാളെയും
12:53 AM Oct 11, 2019 | Deepika.com