മാമല്ലപുരം (മഹാബലിപുരം): പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗു മായി രണ്ടാം അനൗപചാരിക ഉച്ചകോടിയായ ചെന്നൈയിലെ മാമല്ലപുരത്ത് ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ. ഇന്നാരംഭിക്കുന്ന ഉച്ചകോടിക്കുവേണ്ടി മുഖംമിനുക്കി അണിഞ്ഞൊരുങ്ങിയിരിക്കുകയാണ് ചെന്നൈയ്ക്കു സമീപമുള്ള പുരാതന ക്ഷേത്രനഗരിയായ മാമല്ലാപുരം.
കനത്ത സുരക്ഷയിലാണ് ദിവസങ്ങളായി പ്രദേശം. തീരസംരക്ഷണസേനയുടെ കപ്പൽ ദിവസങ്ങൾക്കുമുന്പേ പ്രദേശത്ത് നങ്കൂരമിട്ടിരുന്നു. തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി അയ്യായിരത്തോളം പോലീസുകാരെയാണ് നഗരത്തിൽ വിന്യസിച്ചിരിക്കുന്നത്. മഫ്തി പോലീസും ബോംബ് സ്ക്വാഡും പ്രത്യേകസുരക്ഷാസേനയും പുറമേ.
ഇരുരാഷ്ട്രത്തലവന്മാരെ കൂടാതെ നിരവധി പ്രമുഖരും രണ്ടുദിവസം മാമല്ലപുരത്ത് ഉണ്ടാകും. വിട്ടുവീഴ്ചയില്ലാത്ത സുരക്ഷയാണ് ഈ സാഹചര്യത്തിൽ പോലീസ് ലക്ഷ്യമിടുന്നത്. പലയിടത്തും താത്കാലിക പോലീസ് ഔട്ട്പോസ്റ്റുകൾ പ്രവർത്തിച്ചുതുടങ്ങി. 800 ഓളം സിസിടിവി കാമറകൾ നിരത്തുകളിലെ ചെറുചലനങ്ങൾ വരെ ഒപ്പിയെടുക്കും. ഇവ വിശകലനം ചെയ്യാൻ കൺട്രോൾ റൂമും തുറന്നു. മോദിയും ചിൻപിംഗും സന്ദർശിക്കുമെന്നു കരുതുന്ന ക്ഷേത്രത്തിലേക്കുള്ള വഴിയിൽ ബാരികേഡുകളും സ്ഥാപിച്ചു. പ്രധാന വീഥികളോടു ചേർന്നുള്ള ചെറിയ കടകളെ മറയ്ക്കാനായി ഉയരത്തിൽ താത്കാലിക മതിലുകളും കെട്ടിപ്പൊക്കി. ഇലയിൽ വർണാഭമായ ചിത്രപ്പണികൾ പൂർത്തിയാക്കാനുള്ള തിരക്കിലാണ് തൊഴിലാളികൾ.
സുരക്ഷയുടെ ഭാഗമായി കടലിൽ മത്സ്യബന്ധനത്തിനു പോകരുതെന്ന് തൊഴിലാളികൾക്കു നിർദേശം നൽകിയിട്ടുണ്ട്. ശുചീകരണപ്രവർത്തനങ്ങൾക്കായി നൂറുകണക്കിന് തൊഴിലാളികൾ ദിവസങ്ങളായി അഹോരാത്രം പണിയെടുക്കുകയായിരുന്നു. ഒരുക്കങ്ങളെല്ലാം പൂർത്തിയായെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. ഉച്ചകോടിയിൽ വ്യത്യസ്ത സമയങ്ങളിലായി നാല് തവണ ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തുമെന്നാണു സൂചന. അഞ്ചുമണിക്കൂറോളം ഇരുവരും ഒന്നിച്ചുണ്ടാകും.
അണിഞ്ഞൊരുങ്ങി ചെന്നൈയിലെ ക്ഷേത്രനഗരം
12:52 AM Oct 11, 2019 | Deepika.com