ന്യൂഡൽഹി: മേഖലാ സമഗ്ര സാന്പത്തിക പങ്കാളിത്ത കരാർ (ആർസിഇപി) ഇന്ത്യയുടെ കാർഷിക മേഖലയെ തകർത്തു തരിപ്പണമാക്കുമെന്നും ഈ കരാറിൽ ഒപ്പിടാനുള്ള നീക്കത്തിൽ നിന്നു കേന്ദ്രസർക്കാർ പിന്മാറണമെന്നും ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കേരള കോൺഗ്രസ് എം നേതാവ് ജോസ് കെ. മാണി എംപി നിവേദനം നൽകി. ആർസിഇപി കരാറിനെ സംബന്ധിച്ചു ജനങ്ങൾക്കുള്ള കടുത്ത ആശങ്കകൾ ചർച്ച ചെയ്യാൻ പാർലമെന്റിന്റെ ഇരു സഭകളും അടിയന്തരമായി വിളിച്ചുചേർക്കണമെന്നും നിവേദനത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.
വാണിജ്യോത്പന്നങ്ങളുടെ 28 ശതമാനം ഇനങ്ങൾക്ക് ഇറക്കുമതി തീരുവ എടുത്തുകളയുമെന്നാണു സൂചന. വ്യാപാര കമ്മി പെരുകാൻ ഇത് ഇടയാക്കും. ഇന്ത്യൻ സന്പദ്വ്യവസ്ഥ ഏറ്റവും കുറഞ്ഞ വളർച്ചാനിരക്കിൽ എത്തി നിൽക്കുന്ന സാഹചര്യത്തിൽ സ്വതന്ത്രവ്യാപാര കരാറിലൂടെ വിപണി തുറന്നിടുന്നത് ആപൽക്കരമായിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആസിയാൻ കരാറിലൂടെ സംസ്ഥാനത്തെ റബർ കർഷകർക്ക് മാത്രമുണ്ടായ വാർഷിക വരുമാന നഷ്ടം 8,000 കോടി രൂപയായിരുന്നുവെന്നു അദ്ദേഹം പറഞ്ഞു.
ആർസിഇപി കരാർ: ചർച്ചയ്ക്ക് പാർലമെന്റ് വിളിക്കണമെന്ന് ജോസ് കെ. മാണി
12:03 AM Oct 11, 2019 | Deepika.com