മുസാഫർപുർ(ബിഹാർ): ആൾക്കൂട്ട കൊലപാതകങ്ങൾക്കെതിരേ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തെഴുതിയ അടൂർ ഗോപാലകൃഷ്ണൻ ഉൾപ്പെടെയുള്ള 49 പ്രമുഖ വ്യക്തികൾക്കെതിരേ രജിസ്റ്റർ ചെയ്ത രാജ്യദ്രോഹക്കേസ് റദ്ദാക്കി. മുസാഫർപുർ എസ്എസ്പി മനോജ്കുമാർ സിൻഹയാണു കേസ് റദ്ദാക്കാൻ ഉത്തരവിട്ടത്. പരാതി വ്യാജമെന്നു തെളിഞ്ഞതായി അദ്ദേഹം പറഞ്ഞു.
കഴിഞ്ഞയാഴ്ച മുസാഫർപുർ സദർ പോലീസ് സ്റ്റേഷനിലായിരുന്നു 49 പ്രമുഖ വ്യക്തികൾക്കെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. അഭിഭാഷകനായ സുധീർകുമാർ ഓജയുടെ ഹർജിയിൽ ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് ആണു കേസെടുക്കാൻ നിർദേശം നല്കിയത്.
അടൂരിനു പുറമേ ശ്യാം ബെനഗൽ, രാമചന്ദ്രഗുഹ, മണിരത്നം, രേവതി, അപർണ സെൻ എന്നിവരുൾപ്പെടെ 49 പേർക്കെതിരേയായിരുന്നു കേസെടുത്തിരുന്നത്. പ്രമുഖ വ്യക്തികൾക്കെതിരേ രാജ്യദ്രോഹക്കുറ്റത്തിനു കേസെടുത്തതിനെതിരേ രാജ്യമെങ്ങും പ്രതിഷേധം ഉയർന്നിരുന്നു.
ജയ് ശ്രീറാം വിളിപ്പിച്ചുള്ള ആക്രമണം വർധിക്കുന്നതിനെതിരേ കർശന നടപടി ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രമുഖർ എഴുതിയ കത്തിൽ, ന്യൂനപക്ഷങ്ങൾക്കും ദളിതർക്കും എതിരേയാണു ആക്രമണങ്ങൾ കൂടുതലെന്നും ഇതിൽ ശിക്ഷിക്കപ്പെടുന്നവർ കുറവാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം, പ്രമുഖ വ്യക്തികൾ പ്രധാനമന്ത്രിക്ക് അയച്ച കത്ത് രാജ്യത്തിന്റെ പ്രതിച്ഛായയ്ക്കു കളങ്കമുണ്ടാക്കിയെന്നായിരുന്നു ഹർജിക്കാരനായ സുധീർകുമാറിന്റെ ആരോപണം.
അടൂർ അടക്കം പ്രമുഖർക്കെതിരായ രാജ്യദ്രോഹക്കേസ് റദ്ദാക്കി
12:34 AM Oct 10, 2019 | Deepika.com