ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗും തമ്മിലുള്ള രണ്ടാം അനൗപചാരിക ഉച്ചകോടിക്ക് നാളെ തമിഴ്നാട്ടിലെ മാമല്ലപുരത്തു തുടക്കമാകും.
കാഷ്മീർ വിഷയത്തിലെ അഭിപ്രായഭിന്നത നിലനിൽക്കുന്നുണ്ടെങ്കിലും വികസനകാര്യങ്ങളിൽ പുതുവഴികൾ കണ്ടെത്തുകയാണ് ഉച്ചകോടിയുടെ ലക്ഷ്യം. കാഷ്മീരിനു സവിശേഷാധികാരം നൽകുന്ന 370-ാം വകുപ്പ് ഇന്ത്യ റദ്ദാക്കിയതിനെതിരേ ചൈന രൂക്ഷമായാണു പ്രതികരിച്ചിരുന്നത്. എന്നാൽ രാജ്യത്തിന്റെ പരമാധികാര പ്രശ്നമെന്ന നിലയിൽ കാഷ്മീർകാര്യത്തിൽ ചർച്ചയില്ലെന്നു കേന്ദ്രസർക്കാർ അസന്നിഗ്ധമായി പ്രഖ്യാപിക്കുകയായിരുന്നു.
കാഷ്മീർ വിഷയം ഉച്ചകോടിയിൽ ചർച്ചചെയ്യില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഏതെങ്കിലും തരത്തിലുള്ള ചോദ്യങ്ങളുയർന്നാൽ സ്ഥിതിഗതികളെക്കുറിച്ച് പ്രധാനമന്ത്രി മോദി വിശദീകരിക്കും. ചൈന-യുഎസ് വ്യാപാരബന്ധം പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് ഉച്ചകോടി. ഈ സാഹചര്യത്തിൽ ഉഭയകക്ഷി വ്യാപാരം ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ ഉച്ചകോടിയിൽ ചർച്ചചെയ്യും. ഭരണതലത്തിലുള്ള ബന്ധം, ഇന്ത്യാ-ചൈന അതിർത്തിയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള മാർഗങ്ങൾ എന്നിവയും ചർച്ചയിലുണ്ടാകും.
വ്യത്യസ്ത സമയങ്ങളിലായി നാല് തവണ ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തും. അഞ്ചുമണിക്കൂറോളം ഇരുവരും ഒന്നിച്ചുണ്ടാകും. ക്ഷേത്രനഗരിയായ മാമല്ലാപുരത്തെ പ്രധാനസ്ഥലങ്ങളിൽ ഷി ചിൻപിംഗിനൊപ്പം മോദിയും ഉണ്ടാകും. ചൈനീസ് പ്രസിഡന്റിനായി വിവിധ സംസ്കാരിക പരിപാടികളും ഒരുക്കിയിട്ടുണ്ട്. ഷി ചിൻപിംഗിന്റെ ബഹുമാനാർത്ഥം പ്രധാനമന്ത്രി മോദി അത്താഴവിരുന്നും ഒരുക്കും.
വിവിധ തലങ്ങളിൽ പ്രതിനിധിതല ചർച്ചകളും ഉണ്ടാകും. ഇതിനുശേഷം ശനിയാഴ്ച ഇരുനേതാക്കളും ഒരു വട്ടംകൂടി കൂടിക്കാഴ്ച നടത്തും. ചൈനീസ് കമ്മ്യുണിസ്റ്റ്പാർട്ടി പോളിറ്റ് ബ്യൂറോ അംഗമായ വിദേശകാര്യമന്ത്രി വാംഗ് ഉൾപ്പെടെ പ്രമുഖർ ഷി ചിൻപിംഗിനെ അനുഗമിക്കുന്നുണ്ട്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ ചെന്നൈയിൽ നിന്ന് അദ്ദേഹം നേപ്പാളിലേക്കു പോകും.
ഷി ചിൻപിംഗിന്റെ ഇന്ത്യാ സന്ദർശനം ഇന്നലെയാണ് ഇരുരാജ്യങ്ങളിലെയും വിദേശകാര്യമന്ത്രാലയങ്ങൾ സ്ഥിരീകരിക്കുന്നത്. സന്ദർശനത്തിന് ഏകദേശം 50 മണിക്കൂർ മുന്പായിരുന്നു ഇത്. ജമ്മു കാഷ്മീർ പ്രശ്നത്തിലെ അഭിപ്രായ ഭിന്നതയാണ് ഉച്ചകോടിയിലെ പരിപാടികളെക്കുറിച്ചുള്ള തീരുമാനങ്ങൾ വൈകിപ്പിച്ചത്.
മോദി-ഷി ചിൻപിംഗ് ഉച്ചകോടിക്കു നാളെ തുടക്കം
12:19 AM Oct 10, 2019 | Deepika.com