ശ്രീനഗർ: നാഷണൽ കോൺഫറൻസിന്റെ പതിനഞ്ചംഗ പ്രതിനിധിസംഘം പാർട്ടി നേതാക്കളായ ഫറൂഖ് അബ്ദുള്ളയെയും ഒമർ അബ്ദുള്ളയെയും സന്ദർശിച്ചു. ഇരുനേതാക്കളും തമ്മിൽ പ്രത്യേകം കൂടിക്കാഴ്ച നടത്തിയ സംഘം സംസ്ഥാനത്തിന്റെ വികസനത്തിനൊപ്പം വരാനിരിക്കുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനെക്കുറിച്ചും സംസാരിച്ചു. നേതാക്കളെ സന്ദർശിക്കാൻ പ്രതിനിധിസംഘത്തിനു സംസ്ഥാനസർക്കാർ അനുമതി നൽകിയിരുന്നു.
നാഷണൽ കോൺഫറൻസ് ജമ്മു മേഖലാ തലവൻ ദേവീന്ദർ സിംഗ് റാണയുടെ നേതൃത്വത്തിലുള്ള സംഘം മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുമായി അരമണിക്കൂറോളം ചർച്ച നടത്തി. ഹാരി നിവാസിലായിരുന്നു കൂടിക്കാഴ്ച. ജമ്മു കാഷ്മീരിനുള്ള പ്രത്യേക പദവി പിൻവലിച്ച കേന്ദ്രസർക്കാർ തീരുമാനത്തിനുശേഷം ആദ്യമായാണ് ഇത്തരമൊരു കൂടിക്കാഴ്ച.
തുടർന്ന് സംഘം ഫറൂഖ് അബ്ദുള്ളയുടെ വസതയിലെത്തുകയായിരുന്നു. രാഷ്ട്രീയപ്രക്രിയകൾ ആരംഭിച്ചാലേ നേതാക്കൾ മോചിതരാവൂ എന്ന് കൂടിക്കാഴ്ചയ്ക്കുശേഷം റാണ മാധ്യമപ്രവർത്തകരോടു പറഞ്ഞു. രാഷ്ട്രീയനേതാക്കൾക്കുള്ള നിയന്ത്രണം പിൻവലിച്ചശേഷം ഗവർണർ എസ്.പി. മാലികിനെ സന്ദർശിച്ച് പൊതുപരിപാടികൾക്ക് അനുമതി തേടുമെന്നും അദ്ദേഹം പറഞ്ഞു.
നാഷണൽ കോൺഫറൻസ് സംഘം ഒമർ അബ്ദുള്ളയെ കണ്ടു
12:30 AM Oct 07, 2019 | Deepika.com