ന്യൂഡൽഹി: തീരദേശ പരിപാലന നിയമം ലംഘിച്ചതായി കണ്ടെത്തിയ കൊച്ചി മരടിലെ ഫ്ളാറ്റുകൾ പൊളിക്കണമെന്ന ഉത്തരവ് നടപ്പാക്കാത്തതിൽ സംസ്ഥാന സർക്കാരിനു കുറ്റകരമായ അനാസ്ഥയെന്നു സുപ്രീംകോടതി. ഇതു സംബന്ധിച്ച് സംസ്ഥാന ചീഫ് സെക്രട്ടറി നൽകിയ സത്യവാങ്മൂലം തൃപ്തികരമല്ലെന്നു വ്യക്തമാക്കിയ ജസ്റ്റീസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച്, കോടതി ഉത്തരവ് നടപ്പിലാക്കാത്തതിൽ വീഴ്ചയുടെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ തയാറാണോയെന്നു ടോം ജോസിനോട് ആരാഞ്ഞു.
ഫ്ളാറ്റുകൾ പൊളിക്കുന്നതു സംബന്ധിച്ച വ്യക്തമായ പദ്ധതിരേഖയെക്കുറിച്ച് സത്യവാങ്മൂലത്തിൽ ഒന്നും പറയുന്നില്ല. വിധി നടപ്പിലാക്കാനായി സർക്കാരിനു ഒട്ടും താത്പര്യവുമില്ല. എപ്പോൾ പൊളിക്കാനാകുമെന്നു വ്യക്തമാക്കുന്ന വിശദമായ റിപ്പോർട്ട് വെള്ളിയാഴ്ചയ്ക്കകം നൽകാൻ നിർദേശിച്ച കോടതി, കേസ് 27നു പരിഗണിക്കാനായി മാറ്റി.
2018ലെ പ്രളയം ചൂണ്ടിക്കാട്ടിയാണ് ജസ്റ്റീസ് അരുണ്‍ മിശ്ര സർക്കാരിനെതിരേ രൂക്ഷവിമർശനം നടത്തിയത്. കഴിഞ്ഞ പ്രളയത്തിൽ എത്രപേരാണു മരിച്ചതെന്നും പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് വീടു വച്ചു കൊടുക്കുന്നത് പൂർത്തിയായോയെന്നും കോടതി ചീഫ് സെക്രട്ടറിയോടു ചോദിച്ചു. തീരദേശ പരിപാലന നിയമവും പരിസ്ഥിതി നിയമങ്ങളും ലംഘിച്ച് നിരവധി കെട്ടിടങ്ങൾ കേരളത്തിലുണ്ട്. അവയെല്ലാം സർവേ നടത്തി കണ്ടെത്താമോയെന്നും നടപടിയെടുക്കാമോയെന്നും കോടതി ആരാ ഞ്ഞു.
എന്നു പൊളിക്കും?
മരടിലെ ഫ്ളാറ്റുകൾ 20നുള്ളിൽ പൊളിക്കണമെന്നും 23നു കേസ് പരിഗണിക്കുന്പോൾ അതിന്റെ റിപ്പോർട്ടുമായി ചീഫ് സെക്രട്ടറി നേരിട്ടു ഹാജരാകണമെന്നുമായിരുന്നു കോടതി നേരത്തെ ഉത്തരവിട്ടിരുന്നത്. ഇന്നലെ കോടതി കേസ് പരിഗണിച്ചപ്പോൾ തന്നെ ചീഫ് സെക്രട്ടറി ഹാജരായിട്ടുണ്ടോ എന്നായിരുന്നു ജസ്റ്റീസ് അരുണ്‍ മിശ്ര ആദ്യം ചോദിച്ചത്.
ഫ്ളാറ്റ് എന്നു പൊളിക്കുമെന്നായിരുന്നു അടുത്ത ചോദ്യം. 2018ലുണ്ടായ പ്രളയവും തുടർച്ചയായി വേലിയേറ്റം ഉണ്ടാകുന്നതിന്റെ ദുരന്തവും വിശദമായി ചൂണ്ടിക്കാട്ടിയ കോടതി, നിയമലംഘകർക്കു വേണ്ടിയാണ് സർക്കാർ നിൽക്കുന്നതെന്നും കുറ്റപ്പെടുത്തി.
പരിസ്ഥിതി നിയമവും തീരദേശ പരിപാലന നിയമവും തുടർച്ചയായി ലംഘിക്കപ്പെട്ടിട്ടും അതിലകപ്പെട്ട് നിരവധി ജീവനും സ്വത്തുക്കളും നഷ്ടപ്പെട്ടിട്ടും അതിനെതിരേ ശക്തമായ നടപടിയെടുക്കുന്നതിനു പകരംനിയമ ലംഘകരെ സംരക്ഷിക്കാൻ സർക്കാരും ഉദ്യോഗസ്ഥരും യോഗം ചേരുന്നു. ഒരു വേലിയേറ്റമോ പ്രകൃതി ദുരന്തമോ ഉണ്ടായാൽ ആദ്യം മരണപ്പെടുന്നത് ഈ ഫ്ളാറ്റുകളിലുള്ള 350 കുടുംബങ്ങളായിരിക്കും. അവരെയെങ്കിലും രക്ഷിക്കാനാണ് കോടതി ശ്രമിക്കുന്നത്.
ഇതാണ് സംസ്ഥാനത്തിന്റെ സമീപനമെങ്കിൽ ഗുരുതരമാകും സ്ഥിതി. കോടതി ഉത്തരവിറക്കിയിട്ടും മൂന്നു മാസം ഒന്നും ചെയ്തില്ല. കേരളത്തിലുണ്ടായ പ്രളയത്തിൽ രാജ്യം മുഴുവൻ ഒറ്റക്കെട്ടായി സംസ്ഥാനത്തിനൊപ്പം നിന്നു. സുപ്രീംകോടതിയടക്കം കേരളത്തിനൊപ്പം നിന്നു, സഹായം നൽകി. എന്നിട്ടും കേരളം പഠിക്കുന്നില്ലെന്നും കോടതി കുറ്റപ്പെടുത്തി. ഇത്തരം നിയമലംഘനങ്ങൾ സാധൂകരിക്കാൻ കോടതി അനുവദിക്കില്ലെന്ന് ആവർത്തിച്ചു വ്യക്തമാക്കിയ ജസ്റ്റീസ് മിശ്ര, ഈ കോടതി ഇക്കാര്യത്തിൽ കർശന നിലപാട് തന്നെ സ്വീകരിക്കുമെന്നും അറിയിച്ചു.
സാവകാശമില്ല
സംസ്ഥാന സർക്കാരിനു വേണ്ടി വിശദീകരണം നൽകാൻ ശ്രമിച്ച മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെയെയും ജസ്റ്റീസ് അരുണ്‍ മിശ്ര തടഞ്ഞു. കേസിൽ നിങ്ങൾ പുതുതായാണ് വാദിക്കാൻ എത്തുന്നതെന്നും നേരത്തെ ഹാജരായിരുന്ന അഭിഭാഷകരോടു ചോദിച്ചാൽ കാര്യം മനസിലാകുമെന്നും ജഡ്ജി കൂട്ടിച്ചേർത്തു. ഇതേ തുടർന്ന് ഫ്ളാറ്റുകൾ പൊളിക്കുന്നതിനായി മൂന്നു മാസം സാവകാശം നൽകണമെന്ന് സാൽവേ ആവശ്യപ്പെട്ടു. ഇതു കോടതി അംഗീകരിച്ചില്ല.
ഇക്കാര്യത്തിൽ എന്തെല്ലാം നടപടികൾ സ്വീകരിക്കുമെന്നു വ്യക്തമാക്കുന്ന പദ്ധതിരേഖ വെള്ളിയാഴ്ചയ്ക്കകം നൽകാമെന്ന സാൽവേയുടെ അഭ്യർഥന അംഗീകരിച്ച കോടതി, അതു പരിഗണിച്ചശേഷം തുടർ നടപടികളിലേക്കു കടക്കുമെന്നും അറിയിച്ചു. തുടർന്ന് കേസിന്റെ ഫയലുകൾ ചേംബറിൽ ഹാജരാക്കാൻ കോർട്ട് മാർഷലുകളോടു നിർദേശിച്ച രണ്ടംഗ ബെഞ്ച്, വൈകുന്നേരത്തോടെ ഇക്കാര്യങ്ങൾ വിശദമാക്കി പ്രത്യേക ഉത്തരവും പുറത്തിറക്കി.
ജിജി ലൂക്കോസ്
പൊളിച്ചേ തീരൂ ; മരടിൽ സർക്കാരിന്റേതു കുറ്റകരമായ അനാസ്ഥയെന്നു സുപ്രീംകോടതി
01:02 AM Sep 24, 2019 | Deepika.com