ന്യൂഡൽഹി: മരടിലെ ഫ്ളാറ്റുകൾ പൊളിക്കണമെന്ന ഉത്തരവ് നടപ്പിലാക്കാത്തതിൽ എന്തെങ്കിലും വീഴ്ചയുണ്ടെങ്കിൽ അതിൽ മാപ്പ് അപേക്ഷിച്ച് ചീഫ് സെക്രട്ടറി സത്യവാങ്മൂലം നൽകിയിരുന്നെങ്കിലും കോടതി അതു പരിഗണിച്ചില്ല. ഫ്ളാറ്റുകൾ പൊളിക്കണമെന്ന ഉത്തരവ് നടപ്പിലാക്കുമെന്നും സർക്കാർ അതിനു ബാധ്യസ്ഥരാണെന്നും വ്യക്തമാക്കുന്ന സത്യവാങ്മൂലത്തിൽ, ഫ്ളാറ്റുകൾ പൊളിക്കാൻ സ്വീകരിച്ച നടപടികളും വിശദമാക്കിയിരുന്നു. എന്നാൽ, ഇതു തൃപ്തികരമല്ലെന്നാണ് രാവിലെ കേസ് പരിഗണിച്ചപ്പോഴും വൈകുന്നേരം പുറത്തിറക്കിയ ഉത്തരവിലും കോടതി വ്യക്തമാക്കിയത്.
അതേസമയം, വിഷയത്തിൽ പ്രതികരിക്കാൻ തയാറല്ലെന്നു കോടതിയിൽനിന്നു പുറത്തെത്തിയ ചീഫ് സെക്രട്ടറി ടോം ജോസ് പറഞ്ഞു. സുപ്രീംകോടതിയുടെ വിധി വരട്ടെ, അതിനു ശേഷമേ പ്രതികരിക്കൂ.
സുപ്രീംകോടതിയുടെ ഉത്തരവ് പാലിക്കാൻ സർക്കാർ ബാധ്യസ്ഥരാണെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തിൽ മാപ്പപേക്ഷിച്ചു സത്യവാങ്മൂലം നൽകിയ ചീഫ് സെക്രട്ടറി, കോടതിയിൽ നേരിട്ടു ഹാജരാകുന്നത് ഒഴിവാക്കി തരണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇതു തിരിച്ചടിയാകുമെന്നു നിയമ വിദഗ്ധർ മുന്നറിയിപ്പ് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് രാവിലെതന്നെ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെയുമായി ചർച്ച നടത്തിയതിനുശേഷം കോടതിയിൽ നേരിട്ടു ഹാജരായത്.
മരട്: മാപ്പപേക്ഷ പരിഗണിക്കാതെ സുപ്രീംകോടതി
01:01 AM Sep 24, 2019 | Deepika.com