മുംബൈ: പാക് അധിനിവേശ കാഷ്മീരിന്റെ പിറവിക്കു പിന്നിൽ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവാണെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ കുറ്റപ്പെടുത്തൽ. പാക്കിസ്ഥാനുമായി അനവസരത്തിലുള്ള വെടിനിർത്തൽ പ്രഖ്യാപനമാണു പാക് അധിനിവേശ കാഷ്മീരിന്റെ പിറവിയിലേക്കു നയിച്ചത്.
പ്രധാനമന്ത്രിയെ അപേക്ഷിച്ച് അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്നു ഈ പ്രശ്നം കൈകാര്യം ചെയ്തിരുന്നതെങ്കിൽ ഫലപ്രദമായ നടപടി ഉണ്ടായേനെ -മുൻ പ്രധാനമന്ത്രി നെഹ്റുവിനെ ഇകഴ്ത്തിയും സർദാർ പട്ടേലിനെ അനുകൂലിച്ചും അമിത് ഷാ പറഞ്ഞു. ജമ്മു കാഷ്മീരിനു പ്രത്യേക അധികാരം നൽകുന്ന 370-ാം വകുപ്പ് റദ്ദാക്കിയതിനെക്കുറിച്ചു വിശദീകരിക്കുന്നതിനു മുംബൈയിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ. മഹാരാഷ്ട്രയിലെ നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായായിരുന്നു പരിപാടി.
370-ാം വകുപ്പ് റദ്ദാക്കിയതോടെ നമ്മുടെ ജോലി അവസാനിച്ചു എന്നല്ല കരുതേണ്ടത്. ജോലി തുടങ്ങിയിട്ടേയുള്ളൂവെന്നും ബിജെപി പ്രവർത്തകരോട് അദ്ദേഹം പറഞ്ഞു. ദേശീയതയിലൂന്നിയ പുരോഗതിയിലേക്ക് രാജ്യത്തെ നയിക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. 370 -ാം വകുപ്പ് റദ്ദാക്കിയതിനെ കോൺഗ്രസും എൻസിപിയും എതിർക്കുന്നതു രാഷ്ട്രീയലക്ഷ്യം വച്ചാണ്. ദേവേന്ദ്ര ഫഡ്നാവിസിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തു ബിജെപി സർക്കാർ വീണ്ടും അധികാരത്തിലെത്തുമെന്നും അമിത് ഷാ പറഞ്ഞു.
ശിവസേനയെ പരാമർശിച്ചില്ല
മുംബൈ: മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പു റാലിയിൽ സഖ്യകക്ഷിയായ ശിവസേനയുടെ പേരു പരാമർശിക്കാതെ ബിജെപി അധ്യക്ഷൻ അമിത് ഷാ. മഹാരാഷ്ട്രയിൽ എൻഡിഎ നാലിൽ മൂന്നു ഭൂരിപക്ഷം നേടുമെന്ന് അമിത് ഷാ പറഞ്ഞു. സീറ്റ് വിഭജനം പൂർത്തിയാക്കാൻ ബിജെപിയും ശിവസേനയും ചർച്ചകൾ നടത്തിവരവേയാണ് ബിജെപി അധ്യക്ഷന്റെ പ്രസ്താവന.
ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായി തുടരുമെന്ന് അമിത് ഷാ പറഞ്ഞു.
പാക് അധിനിവേശ കാഷ്മീർ : കുറ്റക്കാരൻ നെഹ്റുവെന്ന് അമിത് ഷാ
12:56 AM Sep 23, 2019 | Deepika.com