ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ സമ്മർദത്തിനു വഴങ്ങി മുൻ ശിപാർശ മാറ്റി ജസ്റ്റീസ് അഖിൽ അബ്ദുൾഹമീദ് ഖുറേഷിയെ ത്രിപുര ഹൈക്കോടതി ചീഫ് ജസ്റ്റീസ് ആയി നിയമിക്കാൻ സുപ്രീംകോടതി കോളീജിയം കേന്ദ്രസർക്കാരിന് ശിപാർശ അയച്ചു. മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റീസായി ഖുറേഷിയെ നിയമിക്കാൻ കഴിഞ്ഞ മേയ് 10ന് കേന്ദ്രസർക്കാരിനു നൽകിയ ശിപാർശയാണ് ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ കൊളീജിയം ഭേദഗതി ചെയ്തത്.
സെപ്റ്റംബർ അഞ്ചിലെ തീയതി വച്ച് കഴിഞ്ഞ വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച കൊളീജിയം തീരുമാനം കേന്ദ്രസർക്കാരിന്റെ കടുത്ത സമ്മർദത്തിനു വഴങ്ങിയാണെന്നു നിയമവൃത്തങ്ങൾ ചൂണ്ടിക്കാട്ടി. മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റീസായി എ.എ. ഖുറേഷിയെ ശിപാർശ ചെയ്ത നടപടി പുനഃപരിശോധിക്കണമെന്ന് കേന്ദ്രസർക്കാർ ഓഗസ്റ്റ് 23നും 27നും തുടർച്ചയായി രണ്ടു കത്തുകൾ സുപ്രീംകോടതിക്കു നൽകിയ ശേഷമാണ് മുൻ തീരുമാനം കൊളീജിയം ഭേദഗതി ചെയ്തത്. മുൻ തീരുമാനം മാറ്റിയതിന് കൊളീജിയം കാരണം വെളിപ്പെടുത്തിയിട്ടില്ല. ഇതിനിടെ, ജസ്റ്റീസ് രവിശങ്കർ ഝായെ മധ്യപ്രദേശിലെ താത്കാലിക ചീഫ് ജസ്റ്റീസായി ജൂണ് ഏഴിന് നിയമിച്ചിരുന്നു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ പോലീസ് കസ്റ്റഡിയിൽ വിടാനുള്ള ജസ്റ്റീസ് ഖുറേഷിയുടെ 2010ലെ ഉത്തരവിന്റെ പേരിലാണ് അദ്ദേഹത്തിന്റെ നിയമനത്തിന് കേന്ദ്രസർക്കാർ വിലങ്ങിട്ടതെന്ന് ഗുജറാത്ത് ഹൈക്കോടതി അഡ്വക്കറ്റ്സ് അസോസിയേഷൻ പ്രസിഡന്റ് യതിൻ ഓജ കുറ്റപ്പെടുത്തി. ജസ്റ്റീസ് ഖുറേഷിയെ മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റീസ് ആയി നിയമിക്കാനുള്ള കൊളീജിയം ശിപാർശയോടു കേന്ദ്രസർക്കാർ വിയോജനം രേഖപ്പെടുത്തിയതിൽ ഗുജറാത്ത് ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രതിഷേധിച്ചിരുന്നു.
മേയ് 10ന് കൊളീജിയം ശിപാർശ ചെയ്തിട്ടും ഖുറേഷിയുടെ നിയമനം സംബന്ധിച്ച ഉത്തരവ് നീട്ടുന്നതിനെതിരേ അസോസിയേഷൻ സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്തിരുന്നു.
കേന്ദ്രത്തിനു വഴങ്ങി കൊളീജിയം തീരുമാനം മാറ്റി; ഖുറേഷി ത്രിപുരയിൽ ചീഫ് ജസ്റ്റീസ്
12:56 AM Sep 22, 2019 | Deepika.com