ന്യൂഡൽഹി: മന്ദഗതിയിലായ രാജ്യത്തിന്റെ വളർച്ചാനിരക്ക് തിരികെപ്പിടിക്കാൻ കന്പനികൾക്കുള്ള ആദായനികുതിയിൽ കേന്ദ്രസർക്കാർ വൻ കുറവു വരുത്തി. ആഭ്യന്തരകന്പനികൾക്ക് 25.17 ശതമാനവും പുതിയ കന്പനികൾക്ക് 17.01 ശതമാനവുമാണു പുതുക്കിയ നികുതി. ഇതിനായി ആദായനികുതി നിയമത്തിൽ ഭേദഗതി വരുത്തുന്നതിനായി ഓർഡിനൻസ് ഇറക്കുമെന്നു കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ പറഞ്ഞു.
വളർച്ചയും നിക്ഷേപവും ത്വരിതപ്പെടുത്തുന്നതിനായി ആദായനികുതി നിയമത്തിൽ പുതിയ വ്യവസ്ഥകൾ ഏർപ്പെടുത്തുകയാണ്. ആഭ്യന്തരകന്പനികൾക്ക് ആദായനികുതി 22 ശതമാനമായി കുറച്ചു. കന്പനികൾക്ക് ഇതു തെരഞ്ഞെടുക്കാം. ഈ പദ്ധതിയിൽ മറ്റ് ഒഴിവോ ഇൻസെന്റീവോ ലഭിക്കില്ല. 2020 സാന്പത്തികവർഷം മുതൽ ഇതു പ്രാബല്യത്തിൽ വരും - നിർമല പറഞ്ഞു.
സ്വച്ഛ് ഭാരത് സെസും എഡ്യൂക്കേഷൻ സെസും സർച്ചാർജും ഉൾപ്പെടെ 25.17 ശതമാനമാണു പുതുക്കിയ നികുതി. നിലവിൽ 30 ശതമാനം നികുതിയും സെസും സർച്ചാർജും ഉൾപ്പെടെ 34.94 ശതമാനം ഒടുക്കണം.
ഉത്പാദനരംഗത്ത് പുതിയ നിക്ഷേപം പ്രോത്സാഹിക്കാനും മേയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയെ ഉത്തേജിപ്പിക്കാനുമായി ആദായനികുതി നിയമത്തിൽ പുതിയ വ്യവസ്ഥ കൊണ്ടുവരുന്നത്. 2019 ഒക്ടോബർ ഒന്നിനു ശേഷം ആരംഭിച്ച്, 2023 മാർച്ച് 31 ന് മുന്പ് പ്രവർത്തനമാരംഭിക്കുന്ന സംരംഭങ്ങൾക്ക് 15 ശതമാനം നികുതി പദ്ധതി തെരഞ്ഞെടുക്കാം. സർച്ചാർജും സെസും ഉൾപ്പെടെ ഇതു ഫലത്തിൽ 17.01 ശതമാനമാകും. നിലവിൽ 25 ശതമാനമാണ് നികുതി.
സർച്ചാർജും സെസും ഉൾപ്പെടെ 29.12 ശതമാനം അടയ്ക്കണം. പുതിയ പദ്ധതിയിൽ കന്പനികൾ മിനിമം ഓൾട്ടർനേറ്റീവ് ടാക്സ് (മാറ്റ്) അടയ്ക്കേണ്ടതില്ല. കന്പനികളുടെ ഓഹരി വിപണിയിലൂടെ ലഭിക്കുന്ന മൂലധനത്തിനു സൂപ്പർ റിച്ച് ടാക്സ് നൽകേണ്ടെന്നും ധനമന്ത്രി പറഞ്ഞു. കഴിഞ്ഞ ബജറ്റിൽ സൂപ്പർ റിച്ച് ടാക്സ് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നു.
രാജ്യം ആറു വർഷത്തിനിടെ ഏറ്റവും താഴ്ന്ന വളർച്ചാ നിരക്കും 45 വർഷത്തിനിടെ ഏറ്റവും കൂടുതൽ തൊഴിലില്ലായ്മയും നേരിടുന്ന അവസരത്തിലാണു തീരുമാനം. കേന്ദ്രധനമന്ത്രി നിർമലാ സീതാരമാൻ രണ്ടരമാസം മുന്പ് അവതരിച്ച വികസനസൗഹൃദമെന്നു വിശേഷിക്കുന്ന ബജറ്റിനു പിന്നാലെയാണ് 28 വർഷത്തിനിടെ കോർപറേറ്റ് നികുതിയിൽ രാജ്യം ഇത്രകണ്ട് കുറവ് വരുത്തുന്നത്. ഇതോടെ ഏഷ്യൻ രാജ്യങ്ങളായ ചൈന, ദക്ഷിണ കൊറിയ എന്നിവയ്ക്കൊപ്പമാകും രാജ്യത്തിന്റെ കോർപറേറ്റ് നികുതി.
ബജറ്റിനു ശേഷം സാന്പത്തികരംഗത്ത് ഉണർവുണ്ടാകുന്നതിനായി കേന്ദ്ര സർക്കാർ പ്രഖ്യാപിക്കുന്ന നാലാമത്തെ ഉത്തേജകപദ്ധതിയാണിത്. കേന്ദ്രമന്ത്രിയുടെ പ്രഖ്യാപനത്തിനു പിന്നാലെ ഓഹരി വിപണിയിൽ വൻ കുതിച്ചുചാട്ടമുണ്ടാവുകയും ഡോളറിനെതിരേ രൂപ കരുത്തും പ്രകടിപ്പിച്ചു. നികുതിയിൽ വൻ കുറവ് വരുത്തുന്നതുമൂലം സർക്കാരിന്റെ വാർഷിക വരുമാനത്തിൽ 1.45 ലക്ഷം കോടി രൂപയുടെ കുറവുണ്ടാകും.
കോർപറേറ്റ് നികുതി കുറച്ച കേന്ദ്രസർക്കാരിന്റെ നീക്കത്തെ ചരിത്രപരമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചു. തന്റെ സർക്കാർ ഇന്ത്യയെ നിക്ഷേപസൗഹൃദമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
മേയ്ക്ക് ഇന്ത്യ പദ്ധതിയെ ഇത് ഉത്തേജിപ്പിക്കും. ഭൂഗോളത്തിന്റെ എല്ലായിടത്തുനിന്നും ഇന്ത്യയിൽ നിക്ഷേപങ്ങൾ വരും. ഇതു നമ്മുടെ സ്വകാര്യമേഖലയുടെ കാര്യക്ഷമത വർധിപ്പിക്കുകയും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും- മോദി ട്വീറ്റ് ചെയ്തു.
പുതിയ തീരുമാനം രാജ്യത്തിന്റെ ധനകമ്മിയെ പ്രതികൂലമായി ബാധികുമെങ്കിലും മറികടക്കാനുള്ള പദ്ധതികളെക്കുറിച്ച് ചിന്തിക്കുന്നതായി ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. നടപ്പു സാന്പത്തിക വർഷം നികുതി ഇനത്തിൽ 16.5 ലക്ഷം കോടി രൂപയാണ് സർക്കാർ വരുമാനം പ്രതീക്ഷിക്കുന്നത്. മാന്ദ്യം മറികടക്കാനുള്ള സർക്കാരിന്റെ പുതിയ നീക്കത്തെ ആർബിഐ ഗവർണർ ശക്തികാന്ത ദാസ് സ്വാഗതം ചെയ്തു.
ഉദാരവത്കരണം നടപ്പിലാക്കിയ 1991 ശേഷം ആദ്യമായാണ് രാജ്യം കോർപറേറ്റ് നികുതിയിൽ ഇത്രകണ്ട് കുറവ് വരുത്തുന്നത്. 1997 മുതൽ 38.05 ശതമാനമാണ് കോർപറേറ്റ് നികുതി.
ചൈന, ദക്ഷിണ കൊറിയ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിൽ 25 ഉം മലേഷ്യയിൽ 24 ശതമാനവുമാണ് കോർപറേറ്റ് നികുതി. ഏഷ്യൻ രാജ്യങ്ങളിൽ ഇന്ത്യയെക്കാളും കോർപറേറ്റ് നികുതി ഈടാക്കുന്നത് ജപ്പാനാണ്- 30.6 ശതമാനം. തായ്ലൻഡിലും വിയറ്റ്നാമിലും 20 ,ഹോങ്കോംഗ് 16.5, സംഗപ്പൂർ 17 ശതമാനം എന്നിങ്ങനെയാണ് കന്പനി നികുതി.
നികുതി മാറ്റം ഇങ്ങനെ
കന്പനി നികുതിയിൽ വലിയ മാറ്റങ്ങൾ. മറ്റു നികുതി ഒഴിവുകളോ പ്രോത്സാഹനങ്ങളോ സ്വീകരിക്കാത്ത കന്പനികൾക്ക് നികുതി 22 ശതമാനമായി കുറയ്ക്കും. ഇപ്പോൾ 30 ശതമാനമാണ് നികുതി. സർചാർജും സെസും അടക്കം പ്രായോഗിക നികുതിബാധ്യത 25.17 ശതമാനം മാത്രമാകും. നിലവിൽ 34.2 ശതമാനമുണ്ട്. ഈ കന്പനികൾക്ക് മിനിമം ആൾട്ടർനേറ്റ് ടാക്സ് (മാറ്റ്) ഇല്ല.
ഈ ഒക്ടോബർ ഒന്നിനോ അതിനു ശേഷമോ തുടങ്ങുന്ന കന്പനികൾക്ക് 15 ശതമാനം നികുതിയേ വേണ്ടൂ. 2023 മാർച്ച് 31ന് മുന്പ് ഉത്പാദനം തുടങ്ങണം, മറ്റ് നികുതി ഒഴിവുകളോ പ്രോത്സാഹനങ്ങളോ സ്വീകരിക്കരുത് എന്നീ ഉപാധികൾ ബാധകം. ഈ കന്പനികൾക്കു നികുതി ബാധ്യത സർചാർജും സെസും അടക്കം 34.2 ശതമാനത്തിൽനിന്ന് 17. 01 ശതമാനമായി കുറയും.
നികുതി ഒഴിവ് ആനുകൂല്യമുള്ള കന്പനികൾക്ക് അതു തുടരാം. പിന്നീട് ഒഴിവുകാലം തീർന്ന ശേഷം 22 ശതമാനം നികുതി നിരക്കിലേക്കു മാറും. ഈ കന്പനികൾക്ക് മിനിമം ആൾട്ടർനേറ്റ് ടാക്സ് 18.5ശതമാനത്തിൽനിന്ന് 15 ശതമാനമായി കുറച്ചു.
ഓഹരികളിലെയോ ഓഹരി മ്യൂച്വൽ ഫണ്ടുകളിലെ യോ നിക്ഷേപത്തിനുള്ള ലാഭത്തിന് ഈ വർഷത്തെ ബജറ്റിൽ പ്രഖ്യാപിച്ച അധിക സർചാർജ് വ്യക്തികൾക്കും ഹിന്ദു, അവിഭക്ത കുടുംബങ്ങൾക്കും വ്യക്തികളുടെ കൂട്ടായ്മയ്ക്കും ഒഴിവാക്കി.
ഓഹരികളിലോ ഓഹരി മ്യൂച്വൽ ഫണ്ടുകളിലോ വിദേശനിക്ഷേപ സ്ഥാപനങ്ങൾക്കു ലഭിക്കുന്ന ലാഭവും സർചാർജിൽനിന്ന് ഒഴിവാക്കി. ഡെറിവേറ്റീവ് വ്യാപാരത്തിലെ ലാഭത്തിനും സർചാർജ് വേണ്ടന്നുവച്ചു.
ഓഹരികൾ തിരികെ വാങ്ങുമെന്നു ജൂലൈ അഞ്ചിനു മുന്പ് പ്രഖ്യാപിച്ച കന്പനികൾക്കു തിരിച്ചുവാങ്ങൽ നികുതി ഒഴിവാക്കി.
കന്പനികളുടെ സാമൂഹ്യ ഉത്തരവാദ ചെലവ് (സിഎസ്ആർ) നടത്താവുന്ന മേഖലകൾ വിപുലമാക്കി.
കേന്ദ്ര- സംസ്ഥാന സർക്കാരുകളോ പൊതുമേഖലാ സ്ഥാപനങ്ങളോ ധനസഹായം ചെയ്യുന്ന ഇൻകുബേറ്ററുകളിലും യൂണിവേഴ്സിറ്റികൾ, ഐഐടികൾ, ദേശീയ ലബോറട്ടറികൾ, കേന്ദ്ര സ്ഥാപനങ്ങൾ ആരംഭിച്ച സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയിലും നടത്തുന്ന നിക്ഷേപം സിഎസ്ആർ ആയി പരിഗണിക്കും.
ലാഭത്തിന്റെ രണ്ടു ശതമാനമാണ് സിഎസ്ആർ ആയി ചെലവാക്കേണ്ടത്.
കോർപറേറ്റ് നികുതി 25.17 ശതമാനമായി കുറച്ചു
01:07 AM Sep 21, 2019 | Deepika.com