ന്യൂഡൽഹി: പാർട്ടി ആസ്ഥാനത്തുനടത്തിയ യോഗത്തിനിടെ ഭാര്യയെ തല്ലിയ ബിജെപി നേതാവിനെ പദവിയിൽനിന്നു നീക്കി.
സൗത്ത് ഡൽഹി മുൻ മേയർ കൂടിയായ വനിതാ നേതാവിനെ തല്ലുന്ന വീഡിയോ വൈറലായതിനു പിന്നാലെയാണ് ഭർത്താവായ ജില്ലാ മേധാവിയെ പാർട്ടി തത്സ്ഥാനത്തു നിന്നു നീക്കിയത്. ബിജെപിയുടെ ദേശീയ നേതാവും കേന്ദ്രമന്ത്രിയുമായ പ്രകാശ് ജാവഡേക്കർ പങ്കെടുത്ത തെരഞ്ഞെടുപ്പ് മുന്നൊരുക്ക പരിപാടിക്കു ശേഷമായിരുന്നു സംഭവം.
സൗത്ത് ഡൽഹിയിലെ മെഹ്റോളി ജില്ലാ വർക്കിംഗ് പ്രസിഡന്റായ ആസാദ് സിംഗിനെതിരേയാണ് നടപടിയെടുത്തത്. വിവാഹമോചന കേസ് നടക്കുന്നതിനിടെ നടന്ന പാർട്ടി യോഗത്തിനിടെ ഇരുവരും കൈയേറ്റത്തിനു ശ്രമിച്ചെന്നാണ് ബിജെപി നേതാക്കൾ പറയുന്നത്. സംഭവം ശ്രദ്ധയിൽ പെട്ടതിന്റെ അടിസ്ഥാനത്തിൽ ഉടൻ തന്നെ പാർട്ടിയുടെ അച്ചടക്ക സമിതി വിഷയം പരിശോധിച്ചെന്നും പ്രാഥമിക വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ പദവിയിൽ നിന്നു നീക്കുകയായിരുന്നെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് മനോജ് തിവാരി അറിയിച്ചു.
സ്ത്രീയുടെ അന്തസിൽ വിട്ടുവീഴ്ച ചെയ്യില്ലെന്നും സംഭവത്തെക്കുറിച്ചു വിശദമായി അന്വേഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപി യോഗത്തിനിടെ ഭാര്യക്കു തല്ല്; ഭർത്താവിനെ പദവിയിൽനിന്നു നീക്കി
01:07 AM Sep 21, 2019 | Deepika.com