ന്യൂഡൽഹി: നിയമവിദ്യാർഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്വാമി ചിന്മയാനന്ദ് അറസ്റ്റിൽ. ഉത്തർപ്രദേശ് ഷാജഹാൻപൂരിലുള്ള ആശ്രമത്തിൽ നിന്നാണ് പ്രത്യേക അന്വേഷണ സംഘം ചിന്മയാനന്ദിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റിനു ശേഷം കോടതിയിൽ ഹാജരാക്കിയ അദ്ദേഹത്തെ 14 ദിവസത്തെ ജുഡീഷൽ കസ്റ്റഡിയിൽ വിട്ടു. മാനഭംഗം പോലെയുള്ള കടുത്ത കുറ്റം ചെയ്തിട്ടും അതിന്മേൽ കേസ് രജിസ്റ്റർ ചെയ്യാതെ അഞ്ച് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന പീഡന ക്കുറ്റങ്ങളാണ് ചിന്മയാനന്ദിനെതിരേ ചുമത്തിയിരിക്കുന്നതെന്ന് ആരോപണമുയർന്നിട്ടുണ്ട്.
ഷാജഹാൻപൂരിലെ സ്വാമി സുഖ്ദേവാനന്ദ് ലോ കോളജിലെ എൽഎൽഎം വിദ്യാർഥിനി ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. തന്റെ നഗ്നദൃശ്യങ്ങൾ പകർത്തിയതിനു ശേഷം തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി ഒരു വർഷത്തിലേറെ ലൈംഗിക ചൂഷണത്തിനിരയാക്കിയെന്നും മുറിയിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നുമായിരുന്നു പരാതി. ചിന്മയാനന്ദിനെതിരേ തെളിവുകളായി 43 വീഡിയോകളടങ്ങിയ പെൻഡ്രൈവ് പരാതിക്കാരി പ്രത്യേക അന്വേഷണ സംഘത്തിനു കൈമാറിയിരുന്നു.
സംഭവത്തിൽ സ്വാമി ചിന്മയാനന്ദ് കുറ്റം സമ്മതിച്ചതായി ഉത്തർപ്രദേശ് പോലീസിലെ പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കുന്നു. തെളിവുകളായി നൽകിയ വീഡിയോകളിലെ ഉള്ളടക്കവും ചിന്മയാനന്ദ് സമ്മതിച്ചിട്ടുണ്ട്. എന്നാൽ, ഇതുസംബന്ധിച്ച കുറ്റങ്ങൾ രേഖപ്പെടുത്തിയപ്പോൾ വെള്ളം ചേർത്തെന്നാണ് റിപ്പോർട്ടുകൾ. ഹീനമായ ലൈംഗിക പീഡനവും മാനഭംഗവും നടന്ന കുറ്റത്തിൽ ലൈംഗിക ചൂഷണങ്ങളും പീഡനങ്ങളും അടക്കം അഞ്ച് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്നും വാർത്തകൾ ചൂണ്ടിക്കാട്ടുന്നു.
ഫേസ്ബുക്കിലൂടെ പരാതി ഉന്നയിച്ചശേഷം പരാതിക്കാരിയെ കാണാതായത് വലിയ വാർത്തയായിരുന്നു.
മുൻ കേന്ദ്രമന്ത്രി സ്വാമി ചിന്മയാനന്ദ് പീഡനക്കേസിൽ അറസ്റ്റിൽ
12:15 AM Sep 21, 2019 | Deepika.com