ന്യൂഡൽഹി: ആസാമിൽ നടപ്പിലാക്കിയ ദേശീയ പൗരത്വ രജിസ്റ്റർ രാജ്യവ്യാപകമാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തെ എതിർത്ത് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി നടത്തിയ ചർച്ചയിലാണ് മമത ബാനർജി കടുത്ത വിയോജിപ്പ് അറിയിച്ചത്. പൗരത്വ രജിസ്റ്ററിൽ നിന്നു പുറത്താക്കപ്പെട്ട ആസാമിലെ 19 ലക്ഷം ജനങ്ങളിൽ കൂടുതലും രാജ്യത്തെ യഥാർഥ വോട്ടർമാരാണെന്നു ചൂണ്ടിക്കാട്ടിയ മമത, ബംഗാളിൽ പൗരത്വ രജിസ്റ്റർ നടപ്പാക്കേണ്ട ആവശ്യമില്ലെന്നും പറഞ്ഞു.
ആസാമിലെ പൗരത്വ രജിസ്റ്റർ വിഷയത്തിൽ ഒൗദ്യോഗികമായി തന്നെ ഒരു കത്ത് നൽകിയതായും ചർച്ചയ്ക്കു ശേഷം മമത അറിയിച്ചു. പൗരത്വ രജിസ്റ്ററിൽ നിന്നു പുറത്തായവരിൽ നിരവധി പേർ ഹിന്ദിയും ബംഗാളിയും സംസാരിക്കുന്ന ആസാമികളാണ്. ഇത്തരത്തിൽ നിരവധി വോട്ടർമാർ പുറത്തായിട്ടുണ്ട്. ഇക്കാര്യം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെ ന്നും മമത വ്യക്തമാക്കി. എന്നാൽ, ഈ വിഷയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച ചെയ്തില്ലെന്നും അവർ പറഞ്ഞു.
ദേശീയ പൗരത്വ രജിസ്റ്റർ രാജ്യത്തുടനീളം നടപ്പിലാക്കുമെന്നാണ് അമിത് ഷാ കഴിഞ്ഞ ദിവസവും ആവർത്തിച്ചത്. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിലെ വിജയം ജനങ്ങൾ ഇതിനു നൽകിയ അംഗീകാരമാണെന്നും അമിത് ഷാ പറഞ്ഞിരുന്നു. എന്നാൽ, ബംഗാളിൽ ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കുന്നതു സംബന്ധിച്ച് ഒന്നും പറഞ്ഞില്ലെന്നും തങ്ങളുടെ നിലപാട് കേന്ദ്രത്തെ അറിയിക്കുകയാണ് ചെയ്തതെന്നു മമതയും വ്യക്തമാക്കി.
പൗരത്വ രജിസ്റ്റർ രാജ്യവ്യാപകമാക്കാനുള്ള നീക്കത്തെ എതിർത്ത് മമത
12:16 AM Sep 20, 2019 | Deepika.com