ബെംഗളുരു: ഇന്ത്യയുടെ ചാന്ദ്രദൗത്യം ചന്ദ്രയാൻ 2 ന്റെ വിക്രം ലാൻഡർ പതിച്ച പ്രദേശത്തിന്റെ ചിത്രം നാസയുടെ ഓർബിറ്റർ എടുത്തതായി മാധ്യമ റിപ്പോർട്ട്. ഈ മാസം17 ന് നാസയുടെ ലൂണാർ റീകണൈസന്‍സ് ഓര്‍ബിറ്റര്‍ (എൽആർഒ) വിക്രമിന്റെ ലാന്‍ഡിംഗ് സൈറ്റിന് മുകളിലൂടെ സഞ്ചരിക്കുകയും ഫോട്ടോയെടുക്കുകയും ചെയ്തു.
എന്നാല്‍, ലാൻഡറിനെ കണ്ടെത്താന്‍ കഴിഞ്ഞോ എന്ന് സ്ഥാപിക്കാന്‍ ചിത്രങ്ങള്‍ വിശകലനം ചെയ്യുകയാണെന്നാണ് നാസ അറിയിച്ചിരിക്കുന്നത്. ഈ പുതിയ ചിത്രങ്ങള്‍ വിശകലനം ചെയ്യുകയും ലാന്‍ഡര്‍ കണ്ടെത്താന്‍ മുമ്പത്തെ ചിത്രങ്ങളുമായി താരതമ്യം ചെയ്യുകയും ചെയ്യും. ചന്ദ്രനില്‍ ‘രാത്രി’ സമയത്താണ് ലൂണാ ർ റീകണൈസന്‍സ് ഒാർബിറ്റർ ചിത്രങ്ങൾ പകർത്തിയത്. ഈ സമയത്ത് ചന്ദ്രോപരിതലത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും നിഴലായിരുന്നു. ഇനി ഒക്ടോബർ 14ന് ഇതേ മേഖലയ്ക്കു മുകളിൽ എൽആ ർഒ എത്തും.സോഫ്റ്റ് ലാൻഡിംഗിനിടെ ചന്ദ്രന്റെ ഉപരിതലത്തിൽ ഇടിച്ചിറങ്ങിയ വിക്രം ലാൻഡറുമായുള്ള വാർത്താവിനിമയ ബന്ധം നഷ്ടപ്പെടാനുള്ള കാരണം വിലയിരുത്താൻ വിദഗ്ധ സംഘത്തെ നിയോഗിക്കുമെന്ന് ഇസ്രോ അറിയിച്ചു. ഐഎസ്ആർഒയിലെ വിദഗ്ധരോടൊപ്പം അക്കഡേമിക് രംഗത്ത് പ്രാഗല്ഭ്യം തെളിയിച്ചവരും പാനലിലുണ്ടാകും. സെപ്റ്റംബർ ഏഴിനാണ് ചന്ദ്രോപരിതലത്തിൽ നിന്ന് 2.1 കിലോമീറ്റർ ഉയരത്തിൽവച്ചാണ് ലാൻഡറിന്റെ ദിശതെറ്റി ഇടിച്ചിറങ്ങിയത്.
ചന്ദ്രയാൻ രണ്ടിലെ ഒാർബിറ്റർ മോഡ്യൂൾ വളരെ കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്നും ഒാർബിറ്ററിലെ എല്ലാ പേ ലോഡുകളും വിവരങ്ങൾ ശേഖരിക്കുന്നുണെന്നും ഇസ്രോ അറിയിച്ചു.
വിക്രം ലാന്‍ഡറുമായി സമ്പര്‍ക്കം പുനഃസ്ഥാപിക്കുന്നതിനുള്ള തീവ്രശ്രമം നടത്തിക്കൊണ്ടിരിക്കുകയാണെന്നും ഇസ്രോ അറിയിച്ചു. എന്നാൽ, അതിനുള്ള പ്രതീക്ഷകള്‍ ഓരോ ദിവസം കഴിയുന്തോറും ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്.
ചന്ദ്രയാന്‍ 2 ന് ലാന്‍ഡറുമായി ബന്ധം നഷ്ടപ്പെട്ടിട്ട് ഇപ്പോള്‍ 13 ദിവസമായി. വിക്രം ചന്ദ്രന്റെ ദക്ഷിണധ്രുവത്തിനടുത്ത് ഇറങ്ങാന്‍ ശ്രമിച്ചപ്പോള്‍ ആ പ്രദേശത്ത് പകല്‍ സമയം ആരംഭിക്കുകയായിരുന്നു. 14 ഭൗമദിനങ്ങളാണ് ചന്ദ്രനിലെ പകല്‍ സമയം. വിക്രം ലാന്‍ഡിംഗിന് ശ്രമിച്ച പ്രദേശം സൗരയൂഥത്തിലെ ഏറ്റവും തണുപ്പുള്ള സ്ഥലങ്ങളില്‍ ഒന്നാണ്.
രാത്രികാലങ്ങളില്‍ താപനില മൈനസ് 200 ഡിഗ്രി സെല്‍ഷ്യസ് വരെ താഴുന്നു. വിക്രത്തിനും അതിന്റെ റോവറിനും അത്തരം തണുത്ത കാലാവസ്ഥയെ അതിജീവിക്കാന്‍ കഴിയില്ല.
ലാൻഡർ പതിച്ച പ്രദേശത്തിന്റെ ചിത്രം നാസ പകർത്തി
12:16 AM Sep 20, 2019 | Deepika.com