ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് തൊണ്ടിമുതലും അതിലെ ദൃശ്യങ്ങൾ കേസിലെ രേഖകളുമാണെന്ന് സംസ്ഥാന സർക്കാർ. കാർഡിലെ ദൃശ്യങ്ങൾ പ്രതിയായ നടൻ ദിലീപിനു കൈമാറരുതെന്നും നടിയുടെ സ്വകാര്യത സംരക്ഷിക്കണമെന്നും സംസ്ഥാന സർക്കാരിനുവേണ്ടി മുൻ സോളിസിറ്റർ ജനറൽ രഞ്ജിത് കുമാർ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. മെമ്മറി കാർഡിലെ വിവരങ്ങൾ കൈമാറുന്നതിനെ പരാതിക്കാരിയായ നടിയും എതിർത്തു. കേസിൽ വാദം പൂർത്തിയാക്കിയ ജസ്റ്റീസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച്, വിധി പറയാനായി മാറ്റി.
നടിയെ ആക്രമിച്ച സംഭവത്തിലെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്റെ പകർപ്പ് വേണമെന്ന ദിലീപിന്റെ ഹർജിയിൽ, മെമ്മറി കാർഡ് തൊണ്ടിയാണോ രേഖയാണോ എന്നു വ്യക്തമാക്കാൻ കോടതി സംസ്ഥാന സർക്കാരിനോടു നിർദേശിച്ചിരുന്നു. തൊണ്ടിയാണെങ്കിലും രേഖയാണെങ്കിലും അതിന്റെ പകർപ്പ് തനിക്കു കിട്ടാൻ അർഹതയുണ്ടെന്ന്് ദിലീപിനുവേണ്ടി മുതിർന്ന അഭിഭാഷകൻ മുകുൾ റോഹ്തഗി വാദിച്ചു. ഈ ദൃശ്യങ്ങൾ കണ്ടാൽ മാത്രമേ കേസിലെ തുടർവാദം നടത്താനാവൂ. ദൃശ്യങ്ങൾ കണ്ടാൽ ദിലീപിനെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നു തെളിയിക്കാനാകുമെന്നും അദ്ദേഹം വാദിച്ചു.
എന്നാൽ, ദൃശ്യങ്ങൾ കൈമാറുന്നതിനെ സർക്കാർ അഭിഭാഷകനും നടിയുടെ അഭിഭാഷകനും ശക്തമായി എതിർത്തു. നടിയുടെ സ്വകാര്യതയെ ബാധിക്കുന്നതാണ് മെമ്മറി കാർഡിലുള്ളത്. ദിലീപിനു കാർഡിലെ ദൃശ്യങ്ങൾ നൽകിയാൽ കേസിലെ മറ്റ് പ്രതികളും ഇതേ ആവശ്യവുമായി രംഗത്തെത്തും. ഇതു പരാതിക്കാരിയുടെ സ്വൈരജീവിതത്തെ ദോഷകരമായി ബാധിക്കുമെന്നും രഞ്ജിത് കുമാർ ചൂണ്ടിക്കാട്ടി.
ദൃശ്യങ്ങൾ കൈമാറിയാൽ വലിയ പ്രത്യാഘാതങ്ങളുണ്ടാകുമെന്നു പരാതിക്കാരിയും വാദിച്ചു. ദൃശ്യങ്ങൾ നൽകിയാൽ തന്നെ തിരിച്ചറിയാനുമാകും, സമൂഹ മാധ്യമങ്ങളിൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കപ്പെടുന്നതിനും ഇടയാകും. കേസിന്റെ ഭാഗമായ രേഖകൾ പ്രതിക്ക് കൈമാറണമെന്നാണ് വ്യവസ്ഥയെങ്കിലും ഈ കേസിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുക്കണം. ഇരയുടെ ചിത്രങ്ങളും അവരെ തിരിച്ചറിയുന്ന വിവരങ്ങളും പ്രസിദ്ധപ്പെടുത്തുകയും ചെയ്യരുതെന്നു സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ട്. അത് നടിയുടെ സുരക്ഷയ്ക്കും സ്വൈരതയെയും ബാധിക്കുമെന്നും അവരുടെ സ്വകാര്യത സംരക്ഷിക്കണമെന്നും നടിക്കു വേണ്ടി മുതിർന്ന അഭിഭാഷകൻ ബസന്ത് ചൂണ്ടിക്കാട്ടി.
നടിയെ ആക്രമിച്ച കേസ്;മെമ്മറി കാർഡ് തൊണ്ടിമുതലും ദൃശ്യങ്ങൾ രേഖകളുമെന്നു സർക്കാർ
12:03 AM Sep 18, 2019 | Deepika.com