മുംബൈ: സൗദി അറേബ്യയിലെ പ്രധാന എണ്ണസംസ്കരണ കേന്ദ്രത്തിലെ ഉത്പാദനം ആഴ്ചകളോളം മുടങ്ങിയാൽ ഇന്ത്യയിൽ ഇന്ധനവില കുതിക്കും. ലിറ്ററിന് അഞ്ചു രൂപയെങ്കിലും വർധിക്കും. സൗദിയി ലെ എണ്ണസംസ്കരണശേഷിയുടെ പകുതിയിലേറെയാണ് ഇപ്പോൾ പ്രവർത്തനരഹിതമായിരിക്കുന്നത്. ഇതേത്തുടർന്ന് ക്രൂഡ് ഓയിൽ വില തുടക്കത്തിൽ 20 ശതമാനം കുതിച്ചുകയറി. എന്നാൽ പിന്നീടു വർധന പത്തു ശതമാനത്തിലേക്കു ചുരുങ്ങി.
ഇന്ത്യ വാങ്ങുന്ന ഈ ക്രൂഡ് ഓയിലിന്റെ വില നിർണയിക്കുന്ന ബ്രെന്റ് ഇനം വീപ്പയ്ക്ക് 66 ഡോളറിനു മുകളിലായി. കഴിഞ്ഞയാഴ്ച 60 ഡോളറായിരുന്നു വില.
അരാംകോയുടെ അബ്കെയിറ്റ് എണ്ണശുദ്ധീകരണശാലയിലും ഖുറെയിസ് എണ്ണപ്പാടത്തുമാണ് യെമനിൽനിന്നുള്ള ഹൗതികളുടെ ഡ്രോൺ ആക്രമണം ഉണ്ടായത്. ഇതോടെ പ്രതിദിനം 57 ലക്ഷം വീപ്പ എണ്ണ സംസ്കരിച്ചിരുന്ന പ്ലാന്റ് പ്രവർത്തനം നിർത്തി. ദിവസങ്ങൾക്കകം പ്രതിദിനം 20 ലക്ഷം വീപ്പ ക്രൂഡ് ഓയിൽ വിപണിയിലെത്തിക്കുമെന്ന് അരാംകോ അവകാശപ്പെട്ടെങ്കിലും അതിനു സാധ്യത കുറവാണെന്നു തിങ്കളാഴ്ച പല നിരീക്ഷകരും ചൂണ്ടിക്കാട്ടി.
തിങ്കളാഴ്ചത്തെ 10 ശതമാനം വിലവർധന നിലനിന്നാൽതന്നെ പെട്രോൾ-ഡീസൽ വിലകളിൽ അഞ്ചു മുതൽ ആറുവരെ രൂപയുടെ വർധന പ്രതീക്ഷിക്കാം. ഇപ്പോൾ 75 രൂപയ്ക്കു താഴെയാണ് ഒരു ലിറ്റർ പെട്രോളിനു വില. ഇത് 80 രൂപയ്ക്കു മുകളിലാകാം. ഡീസൽ വില ലിറ്ററിന് ആറു രൂപയെങ്കിലും വർധിക്കും.
അബ്കെയ്ക് പ്ലാന്റിലെ ഉത്പാദനനഷ്ടം ആഴ്ചകൾ നീണ്ടാൽ ക്രൂഡ് ഓയിൽ വില 75 ഡോളറിനു മുകളിലാകുമെന്നു ഗോൾഡ്മാൻ സാക്സ് എന്ന നിക്ഷേപകബാങ്ക് കണക്കാക്കുന്നു. അമേരിക്കയും സൗദി അറേബ്യയും റിസർവായി സൂക്ഷിച്ചിട്ടുള്ള ക്രൂഡ് ഓയിൽ വിറ്റാലും വിപണിയെ ഏതാനും ദിവസം താങ്ങിനിർത്താനേ കഴിയൂ. ഹൗതികൾ കൂടുതൽ ആക്രമണങ്ങൾ നടത്തുമെന്നു മുന്നറിയിപ്പു നല്കിയിട്ടുണ്ട്. ആക്രമണത്തിനു പിന്നിൽ ഇറാനാണെന്ന് ആരോപിക്കുന്ന അമേരിക്ക കടുത്ത നടപടികൾ എടുക്കുമെന്നു ഭീഷണിപ്പെടുത്തിയിട്ടുണ്ട്.
ക്രൂഡ് വില ഉയരുന്നത് ഇന്ത്യയുടെ ഇറക്കുമതിച്ചെലവ് കുത്തനേ കൂട്ടും. തിങ്കളാഴ്ചത്തെ വിലക്കയറ്റം തന്നെ ഇന്ത്യക്ക് 70,500 കോടി രൂപയുടെ അധികബാധ്യത ഒരു വർഷത്തേക്കു വരുത്തും. വില 75 ഡോളറായാൽ അധികബാധ്യത ഒന്നേമുക്കാൽ ലക്ഷം കോടി രൂപയിലധികമാകും. ഇത് വ്യാപാരക്കമ്മി മാത്രമല്ല, സർക്കാരിന്റെ ധനക്കമ്മിയും വർധിപ്പിക്കും. സാന്പത്തിക മുരടിപ്പിനെ കടുത്ത മാന്ദ്യമാക്കി മാറ്റും.
ലോകവിപണിയിലെ ക്രൂഡ് ഓയിലിന്റെ 10 ശതമാനം സൗദി അറേബ്യയിൽനിന്നാണു വരുന്നത്. പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടന (ഒപെക്)യുടെ ഉത്പാദനത്തിൽ 30 ശതമാനവും സൗദിയുടേതാണ്. അബ്കെയ്ക് പ്ലാന്റ് നിശ്ചലമായതോടെ ലോകവിപണിയിലെ എണ്ണലഭ്യതയിൽ അഞ്ചു ശതമാനം കുറവുണ്ടായി.
പ്രതിവർഷം 164 കോടി വീപ്പ ക്രൂഡ് വാങ്ങുന്ന ഇന്ത്യയുടെ രണ്ടാമത്തെ വലിയ ക്രൂഡ് ദാതാവാണു സൗദി അറേബ്യ.
സൗദി ക്രൂഡ് കയറ്റുമതി പകുതിയായി; ഇന്ധനം കത്തും
12:54 AM Sep 17, 2019 | Deepika.com