കോൽക്കത്ത: ശാരദ ചിട്ടിതട്ടിപ്പു കേസിൽ മുൻ കോൽക്കത്ത പോലീസ് കമ്മീഷണർ രാജീവ് കുമാർ ചോദ്യംചെയ്യലിനു വിധേയനാകാൻ സിബിഐക്കു മുന്പാകെ വീണ്ടും ഹാജരായില്ല. ശനിയാഴ്ച ഹാജരാകാതിരുന്ന ഇദ്ദേഹത്തോട് ഇന്നലെ ഉച്ചയ്ക്കു രണ്ടിനകം എത്താൻ സിബിഐ ആവശ്യപ്പെട്ടിരുന്നതാണ്.
ഇപ്പോൾ സിഐഡി വകുപ്പിന്റെ എഡിജിപിയായ കുമാർ ഒരു മാസം അവധിയെടുത്തിരിക്കുകയാണ്. ഇദ്ദേഹത്തിന്റെ ഇപ്പോഴത്തെ താമസസ്ഥലം വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് സിബിഐ ഉദ്യോഗസ്ഥർ ചീഫ് സെക്രട്ടറിക്കും ആഭ്യന്തര സെക്രട്ടറിക്കും ഇന്നലെ കത്തു നല്കി. കുമാറിനെ അറസ്റ്റ് ചെയ്യരുതെന്ന നിർദേശം പിൻവലിച്ച് ഹൈക്കോടതി വെള്ളിയാഴ്ച പുറപ്പെടുവിച്ച ഉത്തരവിന്റെ പകർപ്പും സിബിഐ കൈമാറി. ചിട്ടിതട്ടിപ്പു കേസുകൾ 2014 ലാണ് സിബിഐക്കു കൈമാറിയത്. അതിനുമുന്പ് അന്വേഷിച്ചിരുന്നത് രാജീവ്കുമാർ ഉൾപ്പെട്ട പ്രത്യേക സംഘമായിരുന്നു. ശാരദ തട്ടിപ്പു കേസിലെ തെളിവു നശിപ്പിക്കാൻ രാജീവ്കുമാർ ശ്രമിച്ചുവെന്നു സിബിഐ ആരോപിക്കുന്നു.
ശാരദ തട്ടിപ്പ്: രാജീവ് കുമാർ സിബിഐക്കു മുന്നിലെത്തിയില്ല
12:31 AM Sep 17, 2019 | Deepika.com