ഹാർദോയി: യുപിയിൽ ഇതര ജാതിയിൽപ്പെട്ട ഒരു സ്ത്രീയുമായുള്ള ബന്ധത്തിന്റെ പേരിൽ ഇരുപതുകാരനായ ദളിത് യുവാവിനെ ജീവനോടെ കത്തിച്ചു. മകൻ കൊല്ലപ്പെട്ടതറിഞ്ഞ് മനംനൊന്ത് അമ്മയും മരിച്ചുവെന്നു ബന്ധുക്കൾ പറഞ്ഞു.
ഹാർദോയി ജില്ലയിലെ ഭദേശ പ്രദേത്തു കഴിഞ്ഞ ഞായറാഴ്ചയാണ് ദുരഭിമാനക്കൊല അരങ്ങേറിയതെന്നു പോലീസ് പറഞ്ഞു. മോനു എന്നു വിളിക്കുന്ന അഭിഷേകിനെ ഒരു വീട്ടിൽ തടഞ്ഞുവച്ച് മർദിക്കുകയും കത്തിക്കുകയുമായിരുന്നുവെന്നു എസ്പി അലോക് പ്രിയദർശി പറഞ്ഞു. കരച്ചിൽ കേട്ട് ഓടിയെത്തിയ പ്രദേശവാസികൾ യുവാവിനെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. തുടർന്നു ലക്നോയിലെ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചതായും എസ്പി കൂട്ടിച്ചേർത്തു. മകൻ കൊല്ലപ്പെട്ടതറിഞ്ഞതിന്റെ ആഘാതത്തിൽ മോനുവിന്റെ അമ്മയും മരിച്ചതായി ഒരു ബന്ധു പറഞ്ഞു.
മോനു ഒരു പെൺകുട്ടിയുമായി സൗഹൃദത്തിലായിരുന്നെന്നും അവളെ കാണാൻ പോയപ്പോഴാണ് സംഭവമെന്നും പ്രദേശവാസികൾ പറഞ്ഞതായി എസ്പി പറഞ്ഞു. മോനു അമ്മ രാം ബേട്ടി (60) യുടെ ചികിത്സയ്ക്കുവേണ്ടി 25, 000 രൂപ സംഘടിപ്പിച്ചു മടങ്ങുന്പോഴായിരുന്നു സംഭവമെന്നു അമ്മാവൻ രാജു പറഞ്ഞു. കുടുംബവുമായി ശത്രുതയിലുള്ള കുറച്ചുപേർ മോനുവിനെ തടഞ്ഞു അടുത്തുള്ള വീട്ടിലേക്കു കൊണ്ടുപോകുകയായിരുന്നു. പണം തട്ടിയെടുത്തശേഷം തീ കൊളുത്തുകയായിരുന്നുവെന്നും രാജു പറഞ്ഞു.
പെൺകുട്ടിയുടെ ബന്ധുക്കളായ രണ്ടുപേരുൾപ്പെടെ അഞ്ചുപേർക്കെതിരേ കേസെടുത്തതായും അന്വേഷണം പുരോഗമിക്കുകയാണെന്നും എസ്പി പറഞ്ഞു.
ദളിത് യുവാവിനെ ജീവനോടെ കത്തിച്ചു; മനംനൊന്ത് അമ്മ മരിച്ചു
12:31 AM Sep 17, 2019 | Deepika.com