ന്യൂഡൽഹി: ശബരിമല ഡ്യൂട്ടിക്കിടെ അന്നു കേന്ദ്രമന്ത്രിയായിരുന്ന പൊൻ രാധാകൃഷ്ണനെ തടഞ്ഞ് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ തൃശൂർ പോലീസ് കമ്മീഷണർ യതീഷ്ചന്ദ്രയ്ക്കു ക്ലീൻ ചിറ്റ്. കമ്മീഷണർക്കെതിരെ നടപടിയെടുക്കേണ്ടെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. സംസ്ഥാനത്തെ ബിജെപി നേതാക്കൾക്ക് ഇതു തിരിച്ചടിയായി.
യതീഷ്ചന്ദ്രയ്ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടു പൊൻ രാധാകൃഷ്ണനും ബിജെപി നേതാക്കളും നൽകിയ പരാതിയുടെ നിജസ്ഥിതി അന്വേഷിക്കാൻ കേന്ദ്രം സംസ്ഥാന സർക്കാരിനോടു നിർദേശിച്ചിരുന്നു.
സംസ്ഥാന സർക്കാരിന്റെ അന്വേഷണത്തിൽ യതീഷ്ചന്ദ്രയ്ക്കെതിരെ നടപടിയെടുക്കേണ്ടതില്ലെന്നു റിപ്പോർട്ട് നൽകിയതിന്റെ അടിസ്ഥാനത്തിലാണു പരാതി തള്ളാൻ തീരുമാനിച്ചത്.
കഴിഞ്ഞ നവംബർ 21നാണ് ശബരിമലയിലേക്കു വന്ന കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനെ തടഞ്ഞത്.
നിലയ്ക്കലിൽനിന്നു പന്പയിലേയ്ക്കു സർക്കാർ സർവീസുകൾ അനുവദിക്കുന്നതുപോലെ സ്വകാര്യ വാഹനങ്ങൾ കടത്തിവിടാൻ തടസമെന്തെന്നു മന്ത്രി ചോദിച്ചു. സർക്കാർ വാഹനങ്ങൾ പന്പയിൽ പാർക്കു ചെയ്യാത്തതിനാൽ ഗതാഗതക്കുരുക്ക് ഉണ്ടാകുകയില്ല എന്നു യതീഷ് ചന്ദ്ര മറുപടി പറഞ്ഞു.
എന്നാൽ, സമാനമായ രീതിയിൽ സ്വകാര്യ വാഹനങ്ങൾക്കും സൗകര്യം ഏർപ്പെടുത്താൻ പാടില്ലേയെന്ന മന്ത്രിയുടെ ചോദ്യത്തിന്, അത്തരത്തിൽ വാഹനങ്ങൾ കടത്തിവിട്ടാൽ ഗതാഗത കുരുക്ക് ഉണ്ടാകുമെന്നും അങ്ങനെ ഉണ്ടായാൽ അതിന്റെ ഉത്തരവാദിത്തം നിങ്ങൾ ഏറ്റെടുക്കുമോ എന്നുമാണ് യതീഷ് ചന്ദ്ര ചോദിച്ചത്. മന്ത്രിയുടെ വാഹനങ്ങൾ പന്പയിലേയ്ക്കു കടത്തിവിടാമെന്നു മറുപടിയും നൽകി. എന്നാൽ, തനിക്കു മാത്രമായി അത്തരമൊരു സൗകര്യം വേണ്ടെന്നും താനും കെഎസ്ആർടിസി ബസിൽതന്നെ പോകുന്നുവെന്നും പറഞ്ഞ് ബസിലാണ് മന്ത്രി പന്പയിലെത്തിയത്.
തുടർന്ന് യതീഷ് ചന്ദ്രയ്ക്കെതിരെ ലോക്സഭാ സ്പീക്കർക്കു പരാതി നൽകി. അവകാശലംഘനത്തിനാണു പരാതി നൽകിയിരുന്നത്. അപമര്യാദയായി പെരുമാറിയെന്നും അധിക്ഷേപിച്ചെന്നും യതീഷ് ചന്ദ്ര പ്രോട്ടോക്കോൾ ലംഘിച്ചെന്നും പരാതിയിൽ ആരോപിച്ചിരുന്നു.
എന്നാൽ, എല്ലാ പരാതികളും കേന്ദ്രം തള്ളിയതോടെ ബിജെപി സംസ്ഥാന നേതാക്കൾക്കു പ്രതികരിക്കാൻപോലും പറ്റാതായി. തൃശൂരിൽ കമ്മീഷണറായിരുന്ന യതീഷ്ചന്ദ്രയെ, തൃശൂരിൽ കാലുകുത്താൻ അനുവദിക്കില്ലെന്നായിരുന്നു പല സംസ്ഥാന നേതാക്കളുടെയും വെല്ലുവിളി. സംഭവത്തിൽ യതീഷ് ചന്ദ്രയ്ക്കെതിരെ സംസ്ഥാന വ്യാപക പ്രക്ഷോഭവും ബിജെപി സംഘടിപ്പിച്ചിരുന്നു. എന്നാൽ, ഈ സംഭവത്തിനു ശേഷം കഴിഞ്ഞ ഒന്പതു മാസമായി തൃശൂരിൽ കമ്മീഷണർ സ്ഥാനത്തു തുടരുകയാണ് അദ്ദേഹം.
ഇതിനിടെ, യതീഷ്ചന്ദ്രയെ കഴിഞ്ഞമാസം സ്ഥലംമാറ്റിയിരുന്നെങ്കിലും വ്യക്തിപരമായ കാരണങ്ങളാൽ തുടരാൻ അനുവദിക്കണമെന്ന ആവശ്യം സംസ്ഥാന സർക്കാർ പരിഗണിച്ചതോടെയാണു തൃശൂരിൽത്തന്നെ തുടരുന്നത്.
യതീഷ് ചന്ദ്രയ്ക്കെതിരേ കേന്ദ്ര നടപടിയില്ല; ബിജെപി നേതാക്കൾക്കു ഞെട്ടൽ
12:31 AM Sep 17, 2019 | Deepika.com