ന്യൂഡൽഹി: ജാർഖണ്ഡിൽ കള്ളക്കേസിൽ കുടുക്കി മലയാളി വൈദികനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ഡീൻ കുര്യാക്കോസ് എംപി. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രധാനമന്ത്രിയുടെ ഓഫീസ് ചുമതലയുള്ള കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്, ദേശീയ മനുഷ്യാവകാശ കമ്മീഷൻ, ദേശീയ ന്യൂനപക്ഷ കമ്മീഷൻ എന്നിവർക്ക് കത്ത് നൽകിയതായും ഡീൻ അറിയിച്ചു.
ക്രൈസ്തവർക്കും ന്യൂനപക്ഷ സ്ഥാപനങ്ങൾക്കുമെതിരേ ആസൂത്രിതമായ രീതിയിൽ ആക്രമണം നടക്കുന്ന ജാർഖണ്ഡിൽ വർഷങ്ങളായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന രണ്ടു വൈദികർക്കും ഒരു സുവിശേഷ പ്രവർത്തകനുമെതിരേ മതപരിവർത്തനം നടത്തിയെന്നും ആദിവാസികളുടെ ഭൂമി തട്ടിയെടുത്തെന്നും ആരോപിച്ച് കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തതിൽ സംശയമുണ്ട്. നാലു വർഷമായി ജാർഖണ്ഡിലെ ഗോഡ്ഡയിൽ ധ്യാനകേന്ദ്രം നടത്തുന്ന മലയാളി വൈദികൻ തൊടുപുഴ വെട്ടിമറ്റം സ്വദേശി ഫാ. ബിനോയി വടക്കേടത്തുപറന്പിലിനെ ജുഡീഷൽ കസ്റ്റഡിയിൽ വിട്ടതിൽ ക്രൂരമായ മനുഷ്യാവകാശ ലംഘനം നടന്നിട്ടുണ്ട്. 2017 മുതൽ കാർഡിയാക് പേസ്മേക്കറിന്റെ സഹായത്തോടെ ജീവിക്കുന്ന വൈദികനെ പൂർണ ആരോഗ്യവാനെന്നു വ്യക്തമാക്കുന്ന വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് പോലീസ് ചീഫ് ജുഡീഷൽ മജിസ്ട്രേറ്റിനെക്കൊണ്ടു ജുഡീഷൽ കസ്റ്റഡിയിൽ വിടുന്നതിനുള്ള ഉത്തരവിടീച്ചത്.
ഒരു പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് നടത്തിയതെന്നാണ് പോലീസ് പറയുന്നത്. പരാതി ശരിയാണോ വ്യാജമാണോ എന്നു പരിശോധിക്കാൻ പോലും പോലീസ് തയാറായിട്ടില്ല. അടുത്തിടെ സാഹിബ്ഗഞ്ചിലെ കത്തോലിക്കാ ജൂണിയർ കോളജ് അടിച്ചുതകർത്ത സംഭവം കൂടി കണക്കിലെടുത്താൽ പരാതിയുടെ പിന്നിലെ ഗൂഢാലോചന മനസിലാക്കാവുന്നതേയുള്ളൂ. വർഷങ്ങളായി പ്രവർത്തിക്കുന്ന സ്ഥാപനം അടച്ചുപൂട്ടാനുള്ള ശ്രമമാണ് അറസ്റ്റിനു പിന്നിൽ.
മതസ്വാതന്ത്ര്യത്തിനു നേരേയുള്ള മനഃപൂർവമായ കടന്നുകയറ്റമാണ് ഇത്. ഇതിനെതിരേ കേന്ദ്രസർക്കാർ നീതിപൂർവമായ നടപടിയെടുക്കണമെന്ന് ഡീൻ കുര്യാക്കോസ് ആവശ്യപ്പെട്ടു. ജാർഖണ്ഡ് ഗോഡ്ഡ ജയിലിലുള്ള വൈദികനെ ഇന്നു സന്ദർശിക്കുമെന്നും അദ്ദേഹം അറിയിച്ചു.
മലയാളിവൈദികനെ അറസ്റ്റ് ചെയ്ത സംഭവം: കേന്ദ്രസർക്കാർ ഇടപെടണമെന്നു ഡീൻ
12:22 AM Sep 16, 2019 | Deepika.com