ന്യൂഡൽഹി: പണപ്പെരുപ്പം നിയന്ത്രണത്തിലാണെന്നും ആശങ്ക വേണ്ടെന്നും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. മധ്യവരുമാനക്കാരുടെ ഭവനപദ്ധതികൾക്ക് ഉണർവേകാൻ 10,000 കോടി രൂപയുടെ പ്രത്യേക ഫണ്ട് സർക്കാർ നൽകുമെന്ന് മന്ത്രി അറിയിച്ചു. എൽഐസിയും സ്വകാര്യ ബാങ്കുകളും വേറെ പതിനായിരം കോടിയോളം രൂപ ലഭ്യമാക്കും. കയറ്റുമതിയും ആഭ്യന്തര ഉത്പാദനവും കൂട്ടാൻ നടപടിയെടുക്കുമെന്നും രാജ്യത്തെ സാന്പത്തിക പ്രതിസന്ധി മറികടക്കുന്നതിനുള്ള മൂന്നാം ഘട്ട ഉത്തേജന പ്രഖ്യാപനങ്ങൾ നടത്തിക്കൊണ്ട് നിർമല പറഞ്ഞു.
ദുബായി ഷോപ്പിംഗ് ഫെസ്റ്റിവൽ മാതൃകയിൽ എല്ലാ വർഷവും ഇന്ത്യയിൽ മെഗാ ഷോപ്പിംഗ് മേളകൾ നടത്തും. അടുത്ത വർഷം മാർച്ചിൽ നാലു വ്യത്യസ്ത തീമുകളിലായി നാല് കേന്ദ്രങ്ങളിൽ ഷോപ്പിംഗ് ഫെസ്റ്റിവൽ സംഘടിപ്പിക്കും.
സർക്കാർ ജീവനക്കാർക്കും പ്രഫഷണൽ ജോലിക്കാർക്കും കൂടുതൽ ഭവനവായ്പ അനുവദിക്കും. നിർമാണം പാതിയിലായ വീടുകൾ പൂർത്തിയാക്കാൻ വായ്പയ്ക്കു റിസർവ് ബാങ്കിന്റെ അനുമതിയോടെ പ്രത്യേക സംവിധാനം കൊണ്ടുവരും. മധ്യവർഗക്കാരുടെ ഭവനപദ്ധതികൾ പൂർത്തിയാക്കുന്നതിനാവശ്യമായ തുക ലഭ്യമാക്കുന്നതിന് 10,000 കോടിയുടെ ഈ പ്രത്യേക ഫണ്ട് സഹായിക്കും. എൽഐസിയും സ്വകാര്യ ബാങ്കുകളും കൂടി ലഭ്യമാക്കുന്ന പതിനായിരം കോടിയോളം രൂപ ഭവന പദ്ധതി പൂർത്തീകരിക്കുന്നതിന് ഉപകരിക്കും. പ്രഫഷണലുകളാകും ഈ പ്രത്യേക ഫണ്ടിന്റെ മേൽനോട്ടം നടത്തുക.
നികുതി നൽകുന്നതിനുള്ള സംവിധാനങ്ങൾ കൂടുതൽ സുതാര്യവും ലളിതവുമാക്കും. ചെറിയ പിശകുകൾക്ക് ശിക്ഷ ഒഴിവാക്കും. 25 ലക്ഷം രൂപയിൽ താഴെയുള്ള ആദായനികുതി പരാതികളിൽ നടപടിക്ക് പ്രത്യേക അനുമതി ആവശ്യമാക്കുമെന്നും നിർമല പറഞ്ഞു.
കയറ്റുമതി രംഗത്തെ സാങ്കേതിക നിലവാരം ഉയർത്തും. കയറ്റുമതി മേഖലയിലെ വായ്പകൾ നൽകുന്ന ബാങ്കുകൾക്ക് ഉയർന്ന ഇൻഷ്വറൻസ് പരിരക്ഷ നൽകും. കയറ്റുമതിയെ പ്രോൽസാഹിപ്പിക്കാൻ റെമിഷൻ ഓഫ് ഡ്യൂട്ടീസ് ഓർ ടാക്സസ് ഓണ്‍ എക്സ്പോർട്ട് പ്രോഡക്ട് (ആർഒഡിടിഇപി) എന്ന പുതിയ പദ്ധതിയും ധനമന്ത്രി പ്രഖ്യാപിച്ചു. 2020 ജനുവരിയിൽ ഇതു നിലവിൽ വരും. ഖജനാവിന് 50,000 കോടി രൂപയുടെ വരുമാനം സർക്കാരിനു നഷ്ടമാകുന്നതാണ് കയറ്റുമതിക്കാർക്കുള്ള ആനുകൂല്യങ്ങളെന്നും മന്ത്രി വിശദീകരിച്ചു.
സ്വതന്ത്രവ്യാപാര കരാറുകളുടെ നേട്ടങ്ങൾ വിലയിരുത്താൻ മുതിർന്ന ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ പ്രത്യേക പദ്ധതി വരും. ഒറിജിനൽ സർട്ടിഫിക്കറ്റുകൾ ഓണ്‍ലൈൻ വഴി ലഭ്യമാക്കും. ഈ വർഷം ഡിസംബറിനുള്ളിൽ കസ്റ്റംസ്, തുറമുറഖ നടപടികൾ ഡിജിറ്റൽവൽക്കരിക്കും.
ജോർജ് കള്ളിവയലിൽ
പ്രയോജനമില്ല: കോണ്‍ഗ്രസ്
സാന്പത്തികമാന്ദ്യം മറികടക്കാൻ കേന്ദ്ര ധനമന്ത്രി മൂന്നാമതും നടത്തിയ പ്രഖ്യാപനങ്ങൾ വെറും തൊലിപ്പുറത്തെ നടപടികളാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. കടുത്ത സാന്പത്തിക പ്രതിസന്ധിയുടെ ആഴം മനസിലാക്കാനോ, പരിഹാരം കാണാനോ ധനമന്ത്രിക്കു കഴിയുന്നില്ല.
എന്തു ചെയ്യണമെന്നു പോലും നിർമല സീതാരാമനു പിടിയുമില്ലെന്ന് എഐസിസി വക്താവും മുൻ വാണിജ്യമന്ത്രിയുമായ ആനന്ദ് ശർമ പരിഹസിച്ചു.
സാന്പത്തിക പ്രതിസന്ധി മറികടക്കാൻ ഉത്തേജനം ; ഭവനപദ്ധതിക്കു പ്രത്യേക ഫണ്ട്
01:13 AM Sep 15, 2019 | Deepika.com