ന്യൂഡൽഹി: രാജ്യത്തെ ഒരുമിപ്പിക്കാൻ ഹിന്ദി ഭാഷയ്ക്കാണു കഴിയുകയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഒരു രാജ്യം ഒരു ഭാഷ എന്ന അമിത് ഷായുടെ നീക്കത്തിനെതിരേ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്. ഹിന്ദി അടിച്ചേൽപിക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് കന്നഡ, തമിഴ് സംഘടനകൾ ഇന്നലെ ബംഗളൂരുവിൽ അടക്കം തെരുവിൽ ജാഥകൾ നടത്തി.
സാന്പത്തിക മുരടിപ്പ് അടക്കമുള്ള പ്രശ്നങ്ങളിൽ നിന്നു ശ്രദ്ധതിരിക്കാനാണു ഹിന്ദി അടിച്ചേൽപിക്കാൻ വീണ്ടും ശ്രമം നടത്തുന്നതെന്ന് കോണ്ഗ്രസ്, ഡിഎംകെ, അണ്ണാ ഡിഎംകെ, തൃണമൂൽ, സിപിഎം, സിപിഐ തുടങ്ങിയ പാർട്ടികൾ ആരോപിച്ചു. പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ഡിഎംകെ നേതാവ് എം.കെ. സ്റ്റാലിൻ, കോണ്ഗ്രസ് നേതാക്കളായ ആനന്ദ് ശർമ, സിദ്ധരാമയ്യ, സിപിഎം നേതാവ് സീതാറാം യെച്ചൂരി, ജെഡിഎസ് നേതാവ് എച്ച്.ഡി. കുമാരസ്വാമി തുടങ്ങിയവർ ഹിന്ദി വാദത്തിനെതിരേ രൂക്ഷമായി പ്രതിഷേധിച്ചു.
ഭരണഘടനാ ശില്പികൾ പക്വതയോടെ ചർച്ച ചെയ്തു തീരുമാനിച്ച ഭാഷയുടെ കാര്യത്തിൽ അനാവശ്യ വിവാദമുണ്ടാക്കി പ്രശ്നം സൃഷ്ടിക്കരുതെന്ന് കോണ്ഗ്രസ് മുന്നറിയിപ്പു നൽകി. ഹിന്ദിയെ ദേശീയ ഭാഷയായി വളരെ മുന്പു തന്നെ പ്രഖ്യാപിച്ചിരുന്ന കാര്യം ആഭ്യന്തര മന്ത്രി അറിയേണ്ടതാണെന്ന് എഐസിസി വക്താവ് ആനന്ദ് ശർമ പരിഹസിച്ചു. ഭരണഘടനാ ശില്പികളും ജവഹർലാൽ നെഹ്റുവും വളരെ ചർച്ച ചെയ്ത ശേഷമാണു ത്രിഭാഷ ഫോർമുല ഇന്ത്യയിൽ സ്വീകരിച്ചത്. ഇംഗ്ലീഷ്, ഹിന്ദി എന്നിവയ്ക്കു പുറമേ രാജ്യം അംഗീകരിച്ച 22 ഭാഷകളും രാജ്യത്തെ വളരെയധികം പൗരന്മാർ സംസാരിക്കുന്നുണ്ടെന്ന് ആനന്ദ് ശർമ ചൂണ്ടിക്കാട്ടി.
ഇത് ഇന്ത്യയാണ്. ഹിന്ദിയ അല്ല. ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും മറ്റുഭാഷകൾ ഭീഷണിയാകുമെന്ന ആഭ്യന്തര മന്ത്രിയുടെ പ്രസ്താവന പ്രതിഷേധാർഹവും അപലപനീയവുമാണ്. ഹിന്ദി മേധാവിത്വത്തിന്റെ പേരിൽ അവകാശങ്ങൾ നഷ്ടമാകുന്ന സംസ്ഥാനങ്ങളെ ഏകോപിപ്പിച്ച് പ്രതിരോധിക്കാൻ ഡിഎംകെ മടിക്കില്ല. ഹിന്ദി അടിച്ചേൽപിക്കുന്നതിനെതിരേ തമിഴ്നാട് നിരന്തര സമരത്തിലാണ്. ആഭ്യന്തരമന്ത്രിയുടെ വിവാദ പ്രസ്താവനയെക്കുറിച്ച് പ്രധാനമന്ത്രി വിശദീകരണം നൽകണം. ഇല്ലെങ്കിൽ മറ്റൊരു ഭാഷാസമരത്തിന് ഡിഎംകെ മടിക്കില്ല. തിങ്കളാഴ്ച ചേരുന്ന ഡിഎംകെ എക്സിക്യൂട്ടീവിൽ ചർച്ച ചെയ്ത് ഭാവിപരിപാടികൾ തീരുമാനിക്കും.- സ്റ്റാലിൻ ചെന്നൈയിൽ പറഞ്ഞു. എല്ലാ ഭാഷകളെയും ബഹുമാനിക്കണമെന്നും എന്നാൽ മാതൃഭാഷയെ തള്ളാനാകില്ലെന്നും മമത ബാനർജി ഓർമിപ്പിച്ചു. പല ഭാഷകൾ പഠിക്കുന്നതിൽ തെറ്റില്ല. പക്ഷേ ഒരിക്കലും മാതൃഭാഷയെ മറക്കരുതെന്നും അവർ പറഞ്ഞു.
ദക്ഷിണേന്ത്യയിൽ ഭൂരിപക്ഷം പേരും ഹിന്ദി രണ്ടാം ഭാഷയായി പഠിക്കുന്നുണ്ടെങ്കിലും ഉത്തരേന്ത്യയിൽ ആരും മലയാളവും തമിഴും പഠിക്കുന്നില്ലെന്ന് കോണ്ഗ്രസ് നേതാവ് ശശി തരൂർ ചൂണ്ടിക്കാട്ടി. ഹിന്ദി ദിനാഘോഷങ്ങൾക്കെതിരേ ഇന്നലെ കന്നട സംഘടനയായ കർണാടക രണ്ധീര പടയുടെ ആഭിമുഖ്യത്തിൽ നടത്തിയ പ്രകടനത്തിൽ നിരവധി പേർ പങ്കെടുത്തു.
ഒരിക്കലും ഹിന്ദിയ്ക്ക് ഇന്ത്യയുടെ ആഗോള അടയാളമാകില്ലെന്ന് പിഎംകെ നേതാവ് എസ്. രാംദോസ് പറഞ്ഞു. ഹിന്ദി അടിച്ചേൽപിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹിന്ദി ഏകപക്ഷീയമായി അടിച്ചേൽപിക്കാൻ അനുവദിക്കില്ലെന്ന് എഐഎഡിഎംകെ നേതാവും തമിഴ്നാട് മന്ത്രിയുമായ കെ. പാണ്ഡിരാജൻ പറഞ്ഞു.
ഹിന്ദി വാദത്തിനു പിന്നിൽ ആർഎസ്എസിന്റെ ദുഷിച്ച താത്പര്യമാണെന്ന് കർണാടക മുൻമുഖ്യമന്ത്രിമാരായ കുമാരസ്വാമിയും സിദ്ധരാമയ്യയും ആരോപിച്ചു. നാനാത്വത്തിലെ ഏകത്വമാണ് ഇന്ത്യയുടെ ശക്തിയെന്നും ഒരുകാലത്തും ഏകഭാഷ ഉണ്ടായിരുന്നില്ലെന്നും കർണാടക കോണ്ഗ്രസ് പ്രസ്തവാനയിൽ ചൂണ്ടിക്കാട്ടി.
ഹിന്ദിക്കുവേണ്ടി അമിത് ഷാ; പ്രതിഷേധം ശക്തം
01:13 AM Sep 15, 2019 | Deepika.com