ന്യൂഡൽഹി: അക്രമികൾ അടിച്ചുതകർത്ത ജാർഖണ്ഡിലെ ജെസ്യൂട്ട് മിഷണറി സഭയുടെ കീഴിലുള്ള സെന്റ് ജോണ് ബെർക്കുമാൻസ് കോളജ് ജാർഖണ്ഡ് പ്രദേശ് കോണ്ഗ്രസ് കമ്മിറ്റിയുടെ ഉന്നത പ്രതിനിധി സംഘം സന്ദർശിക്കുമെന്നു സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചു.
സാഹിബ്ഗഞ്ച് ജില്ലയിലെ ജൂണിയർ കോളജ് കഴിഞ്ഞ മൂന്നിന് അഞ്ഞൂറോളം വരുന്ന തീവ്ര വലതുപക്ഷ അക്രമി സംഘം അടിച്ചു തകർക്കുകയും വൈദികരെയും വിദ്യാർഥികളെയും മർദിക്കുകയും ചെയ്ത സംഭവത്തിൽ നീതി ലഭ്യമാക്കാനും നിജസ്ഥിതി അന്വേഷിക്കാനും പ്രദേശ് കോണ്ഗ്രസ് കമ്മിറ്റിയുടെ പ്രതിനിധി സംഘത്തെ അയയ്ക്കണമെന്ന് ജാർഖണ്ഡിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയോടും പിസിസി അധ്യക്ഷനോടും വേണുഗോപാൽ ആവശ്യപ്പെട്ടിരുന്നു. മാരകായുധങ്ങളുമായെത്തിയ അക്രമി സംഘം കോളജിനകത്തെ ആദിവാസി വിദ്യാർഥികൾ താമസിക്കുന്ന ഹോസ്റ്റലും അടിച്ചു തകർത്തിരുന്നു.
കുറ്റവാളികളെ അറസ്റ്റ് ചെയ്യന്നതിനു പകരം മർദനമേറ്റ വൈദികരെ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്യാനാണ് അധികൃതർ ശ്രമിച്ചു കൊണ്ടിരിക്കുന്നതെന്ന് വേണുഗോപാൽ പറഞ്ഞു.
അക്രമം നടന്ന് പത്തുദിവസം കഴിഞ്ഞിട്ടും അക്രമികളെ പിടികൂടാനോ, കുറ്റക്കാർക്കെതിരെ നടപടിയെടുക്കാനോ അധികൃതർ ഇതുവരെ തയാറാവാത്ത സാഹചര്യത്തിലാണ് കോണ്ഗ്രസ് സംഘത്തെ സംഭവസ്ഥലത്തേക്ക് അയയ്ക്കുന്നത്.
ജാർഖണ്ഡ് ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ന്യൂനപക്ഷങ്ങൾക്കു നേരെ ആസൂത്രിതമായി നടക്കുന്ന ആക്രമണങ്ങളിൽ കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണു ബിജെപി സർക്കാരുകൾ കൈകൊള്ളുന്നതെന്നു കെ.സി. വേണുഗോപാൽ ചൂണ്ടിക്കാട്ടി.
കോണ്ഗ്രസ് ഉന്നതതല സംഘം ജാർഖണ്ഡ് ജെസ്യൂട്ട് കോളജ് സന്ദർശിക്കും
12:44 AM Sep 15, 2019 | Deepika.com