ന്യൂഡൽഹി: മധ്യ ഡൽഹിയിലെ ബാബർ റോഡിന്റെ പേരു മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുസേനാ പ്രവർത്തകർ എന്നവകാശപ്പെടുന്ന ചിലർ സൈൻ ബോർഡിൽ കറുത്ത പെയിന്റടിച്ചു മറച്ചു. തലസ്ഥാന നഗരത്തിലെ അതീവ സുരക്ഷാ പ്രദേശത്ത്, തിരക്കേറിയ ബംഗാളി മാർക്കറ്റിനു സമീപമുള്ള ബാബർ റോഡ് എന്നെഴുതിയ ന്യൂഡൽഹി മുനിസിപ്പൽ കോർപറേഷൻ സ്ഥാപിച്ച ബോർഡാണ് അക്രമികൾ കറുപ്പടിച്ചു നശിപ്പിച്ചത്.
ബാബറുടെ പേരു മാറ്റി ഏതെങ്കിലും മഹത്വമുള്ള ഇന്ത്യൻ വ്യക്തിത്വത്തിന്റെ പേര് റോഡിന് നൽകണമെന്നാണ് ആവശ്യമെന്ന് ഹിന്ദുസേനയുടെ പ്രസിഡന്റ് എന്നവകാശപ്പെടുന്ന വിഷ്ണു ഗുപ്ത പറഞ്ഞു. ബാബർ വിദേശിയായ കടന്നുകയറ്റക്കാരനാണെന്നും ഇയാൾ ആരോപിച്ചു.
മുഗൾ ചക്രവർത്തിയായ ബാബറിന്റെ സ്മരണാർഥമാണ് വർഷങ്ങൾക്കു മുന്‍പേ റോഡിനു നാമകരണം ചെയ്തത്.
ബാബറുടെ മകൻ അക്ബർ ചക്രവർത്തിയുടെ കൊച്ചുമകൻ ഒൗറംഗസീബിന്റെ പേരിലുള്ള റോഡിന് ഡോ. എംപിജെ അബ്ദുൾ കലാം റോഡ് എന്ന് നാലു വർഷം മുന്‍പ് മാറ്റിയിരുന്നു.
ന്യൂനപക്ഷ നാമങ്ങളുള്ള റോഡുകളുടെ പേരുകൾ മാറ്റണമെന്ന് ഹിന്ദുതീവ്രവാദികൾ ആവശ്യപ്പെടുന്നുണ്ട്. അക്ബർ റോഡിന്റെ സൈൻ ബോർഡിന് മുകളിൽ ചിലർ മഹാറാണ പ്രതാപ് റോഡ് എന്നെഴുതി സ്ഥാപിച്ചെങ്കിലും പ്രതിഷേധത്തെത്തുടർന്ന് മുനിസിപ്പൽ കൗണ്‍സിൽ പേരുമാറ്റിയില്ല.
ബാബർ റോഡിന്റെ പേരു മാറ്റണമെന്ന് ഹിന്ദുസേന
12:44 AM Sep 15, 2019 | Deepika.com