ന്യൂഡൽഹി: സമൂഹ മാധ്യമങ്ങളിലെ അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കുന്നതിനു എന്തെങ്കിലും പദ്ധതിയോ നിയമമോ തയാറാക്കുന്നുണ്ടോയെന്ന് അറിയിക്കാൻ കേന്ദ്രത്തിനു സുപ്രീം കോടതിയുടെ നിർദേശം.
ഇതുമായി ബന്ധപ്പെട്ട് മദ്രാസ്, ബോംബെ, മധ്യപ്രദേശ് ഹൈക്കോടതികളിലുള്ള കേസുകൾ സുപ്രീം കോടതിയിലേക്കു മാറ്റണമെന്ന ഫേസ്ബുക്കിന്റെ ആവശ്യത്തിൽ തീരുമാനമെടുക്കുന്നതിനു മുന്നോടിയായാണ് ജസ്റ്റീസ് ദീപക് ഗുപ്ത അധ്യക്ഷനായ ബെഞ്ച് ഇക്കാര്യം ആരാഞ്ഞത്. ഇക്കാര്യത്തിൽ സമീപ ഭാവിയിലേക്ക് എന്തെങ്കിലും പദ്ധതിയുണ്ടെങ്കിൽ അത് അറിയിക്കാൻ നിർദേശിച്ച കോടതി, കേസ് പരിഗണിക്കുന്നത് സെപ്റ്റംബർ 24ലേക്കു മാറ്റി. സമൂഹ മാധ്യമങ്ങളിലെ അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കണമെന്ന തമിഴ്നാട് സർക്കാരിന്റെ ആവശ്യത്തെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ എന്തെങ്കിലും പദ്ധതിയുള്ളതായി കേന്ദ്രം അറിയിച്ചിട്ടില്ല.
ഈ സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ നിലപാട് കോടതി ചോദിച്ചത്. ആധാറുമായി ബന്ധിപ്പിക്കണമെന്ന ആവശ്യത്തിലേക്കു തങ്ങൾ കടന്നിട്ടില്ലെന്നു വ്യക്തമാക്കിയ ജസ്റ്റീസുമാരായ ദീപക് ഗുപ്തയും അനിരുദ്ധ ബോസും, കേന്ദ്രം ഇക്കാര്യത്തിൽ സമീപ ഭാവിയിൽ എന്തെങ്കിലും പദ്ധതിയോ നിയമമോ തയാറാക്കിയാൽ അതിൽ തങ്ങളുടെ ഉത്തരവ് ബാധകമാകുമെന്നും അറിയിച്ചു.
അതേസമയം, ഇക്കാര്യത്തിൽ സുപ്രീം കോടതി തന്നെ തീരുമാനമെടുക്കട്ടെയെന്ന നിലപാടാണ് സോളിസിറ്റർ ജനറൽ തുഷാർ മേത്തയും ഫേസ്ബുക്കിന്റെ അഭിഭാഷകരും വ്യക്തമാക്കിയത്. ഹൈക്കോടതികൾ വിവിധ രീതിയിൽ പരിശോധിച്ചാൽ നടപടികൾ നീളുമെന്നും ഇരുകക്ഷികളും വ്യക്തമാക്കി. സമൂഹ മാധ്യമങ്ങൾക്ക് ആധാർ ബന്ധിപ്പിക്കൽ നിർബന്ധമാക്കിയാൽ സ്വകാര്യതയെ ബാധിക്കുമെന്ന സുപ്രീം കോടതി ഉത്തരവ് ലംഘിക്കപ്പെടുമെന്ന് ഫേസ്ബുക്കും ചൂണ്ടിക്കാട്ടി.
എന്നാൽ, സമൂഹ മാധ്യമങ്ങളിലുള്ള അശ്ലീലങ്ങളും അപകീർത്തിപരവുമായ ഘടകങ്ങൾ ഉൾപ്പെടുത്തുന്നത് നിയന്ത്രിക്കുന്നതിനും ഭീകരവാദ പ്രവർത്തനങ്ങൾ, വ്യാജ വാർത്ത തുടങ്ങിയവ കണ്ടെത്തുന്നതിനും അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കണമെന്നാണ് തമിഴ്നാട് സർക്കാരിന്റെ വാദം.
സമൂഹമാധ്യമങ്ങൾ ആധാറുമായി ബന്ധിപ്പിക്കൽ: നിലപാട് അറിയിക്കണമെന്ന് സുപ്രീംകോടതി
12:19 AM Sep 14, 2019 | Deepika.com