ലക്നോ: യുപിയിൽ 1981 മുതൽ മുഖ്യമന്ത്രിമാരുടെയും മന്ത്രിമാരുടെയും ആദായ നികുതി അടയ്ക്കുന്നതു സംസ്ഥാന ഖജനാവിൽനിന്ന്. 38 വർഷ കാലയളവിൽ എൻ.ഡി. തിവാരി, മുലായം സിംഗ് യാദവ്, മായാവതി, രാജ്നാഥ് സിംഗ് മുതൽ യോഗി ആദിത്യനാഥ് വരെ 19 മുഖ്യമന്ത്രിമാരും വിവിധ പാർട്ടികളിലായി ആയിരത്തോളം മന്ത്രിമാരും യുപി ഭരിച്ചു.
തുച്ഛമായ ശന്പളം ലഭിക്കുന്നവരും ദരിദ്രരരുമാണെന്നതാണ് ഖജനാവിൽനിന്ന് ഇവരുടെ ആദായനികുതി അടയ്ക്കാൻ കാരണമായി പറഞ്ഞത്. തെരഞ്ഞടുപ്പിൽ മത്സരിക്കാൻ പത്രിക നല്കിയ സമയത്ത് കോടികളുടെ സ്വത്തു വിവരം പ്രഖ്യാപിച്ചവരെയാണു ദരിദ്രരായി കണക്കാക്കിയത്. മുൻ പ്രധാനമന്ത്രി വി.പി. സിംഗ് യുപി മുഖ്യമന്ത്രിയായിരുന്ന 1981ൽ പാസാക്കായ ഉത്തർപ്രദേശ് മിനിസ്റ്റേഴ്സ് സാലറീസ്, അലവൻസസ് ആൻഡ് മിസെലേനിയസ് ആക്ട്, 1981 പ്രകാരമായിരുന്നു മുഖ്യമന്ത്രിമാരുടെയും മന്ത്രിമാരുടെയും ആദായനികുതി സർക്കാർ ഖജനാവിൽനിന്ന് അടച്ചത്.
കഴിഞ്ഞ രണ്ടു സാന്പത്തികവർഷവും യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ അംഗങ്ങളുടെ ആദായനികുതി അടച്ചതും സംസ്ഥാന ഖജനാവിൽനിന്നായിരുന്നു. കഴിഞ്ഞ സാന്പത്തികവർഷം യോഗി ആദിത്യനാഥിന്റെയും മന്ത്രിമാരുടെയും ആദായനികുതിയായി അടച്ചത് 86 ലക്ഷം രൂപയായിരുന്നു. വി.പി. സിംഗിന്റെ കാലം മുതലുള്ള നിയമം പിന്തുടരുകയാണു ചെയ്തതെന്നു യുപി ഊർജ മന്ത്രി ശ്രീകാന്ത് ശർമ പറഞ്ഞു.
2012ലെ രാജ്യസഭാ തെരഞ്ഞെടുപ്പിൽ നല്കിയ സത്യവാങ്മൂലത്തിൽ ബിഎസ്പി അധ്യക്ഷ മായാവതി വ്യക്തമാക്കിയത് 111 കോടി രൂപയുടെ സ്വത്തായിരുന്നു. തനിക്കും ഭാര്യ ഡിംപിളിനുമായി 37 കോടി രൂപയുടെ സ്വത്ത് ഉണ്ടെന്നായിരുന്നു 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് നല്കിയ സത്യവാങ്മൂലത്തിൽ പറഞ്ഞത്.
2017 ലെജിസ്ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കിയത് 95,98,053 രൂപയുടെ സ്വത്തുക്കളുണ്ടെന്നാണ്.
യുപിയിൽ മന്ത്രിമാരുടെ ആദായനികുതി അടയ്ക്കുന്നത് ഖജനാവിൽനിന്ന്
12:19 AM Sep 14, 2019 | Deepika.com