ന്യൂഡൽഹി: യുഎൻഎ സാന്പത്തിക തട്ടിപ്പുകേസിൽ രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഭാരവാഹികൾ നൽകിയ ഹർജിയിൽ ഇടപെടാതെ സുപ്രീംകോടതി. കേസിൽ നിഷ്പക്ഷ അന്വേഷണം നടക്കട്ടെയെന്ന് ജസ്റ്റീസ് എൽ. നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ഇതോടെ യുഎൻഎ സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫ് നൽകിയ ഹർജി പിൻവലിച്ചു. യുഎൻഎ ദേശീയ പ്രസിഡന്റ് ജാസ്മിൻ ഷായുടെ നേതൃത്വത്തിൽ മൂന്നര കോടി രൂപയുടെ സാന്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് കേസ്.
സംഘടനയുടെ അക്കൗണ്ടിൽ നിന്നു 3.71 കോടി രൂപ കാണാനില്ലെന്നു കാണിച്ച് മുൻ യുഎൻഎ വൈസ് പ്രസിഡന്റ് സിബി മുകേഷാണ് പരാതി നൽകിയത്. സംഭവത്തിൽ അന്വേഷണം നടത്തിയ തൃശൂർ ക്രൈംബ്രാഞ്ച് എസ്പി, സാന്പത്തിക ക്രമക്കേട് ഉണ്ടായിട്ടില്ലെന്ന് ഇടക്കാല റിപ്പോർട്ട് നൽകിയെങ്കിലും അതിനെതിരേ ആക്ഷേപമുയർന്നതിനെ തുടർന്ന് ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് പുതിയ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. ഇതേത്തുടർന്ന് ജാസ്മിൻ ഷായും ഷോബി ജോസഫും അടക്കമുള്ള നാല് പ്രതികൾക്കെതിരേ ലുക്കൗട്ട് നോട്ടീസും പുറത്തിറക്കിയിരുന്നു.
യുഎൻഎ തട്ടിപ്പ്: അന്വേഷണം നടക്കട്ടെയെന്ന് സുപ്രീംകോടതി
12:12 AM Sep 14, 2019 | Deepika.com