ന്യൂഡൽഹി: ഐഎൻഎക്സ് മീഡിയ സാന്പത്തിക ഇടപാട് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു മുന്നിൽ കീഴടങ്ങാമെന്ന മുൻ ധനമന്ത്രി പി. ചിദംബരത്തിന്റെ അപേക്ഷ പ്രത്യേക കോടതി തള്ളി. ചിദംബരത്തെ ഇപ്പോൾ കസ്റ്റഡിയിൽ ആവശ്യമില്ലെന്ന എൻഫോഴ്സ്മെന്റിന്റെ നിലപാട് അംഗീകരിച്ചാണ് കോടതിയുടെ നടപടി.
ഇതോടെ, സിബിഐയുടെ അന്വേഷണത്തിന്മേൽ ചിദംബരം തിഹാർ ജയിലിൽ തുടരേണ്ടി വരും. നിലവിലെ സാഹചര്യത്തിൽ അന്വേഷണം തുടരുകയാണെന്നും നിലവിൽ അറസ്റ്റ് ചെയ്യേണ്ട കാര്യമില്ലെന്നും ഇഡിക്കു വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചു. തിഹാർ ജയിലിൽ കഴിയുന്നതിനാൽ തെളിവുകൾ നശിപ്പിക്കുമെന്ന ആശങ്കയില്ല. കേസിൽ ആറു പേർക്കെതിരായ അന്വേഷണം പൂർത്തിയാക്കേണ്ടതുണ്ട്. ഉചിതമായ സമയത്ത് അറസ്റ്റ് രേഖപ്പെടുത്തിക്കൊള്ളാമെന്നും ഇഡി വ്യക്തമാക്കി. അതേസമയം, ചിദംബരത്തെ തിഹാർ ജയിലിൽ തന്നെ താമസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് എൻഫോഴ്സമെന്റ് ഇത്തരമൊരു നിലപാടെടുക്കുന്നതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ കപിൽ സിബൽ വാദിച്ചു. ചിദംബരത്തെ ദുരിതത്തിലാക്കുകയാണ് അവരുടെ ലക്ഷ്യം.
നേരത്തെ ചിദംബരത്തെ അറസ്റ്റ് ചെയ്യാൻ വീട്ടിൽ എത്തിയതാണ് എൻഫോഴ്സമെന്റ്. ഇപ്പോൾ കസ്റ്റഡിയിൽ വേണ്ടെന്നു പറയുന്നതിന്റെ ഉദ്ദേശ്യം ചിദംബരം ജയിയിൽ തുടരട്ടെ എന്നു മാത്രമാണെന്നും സിബൽ ചൂണ്ടിക്കാട്ടി. എന്നാൽ, ഈ വാദങ്ങൾ കോടതി കണക്കിലെടുത്തില്ല.
അപേക്ഷ കോടതി തള്ളി; ചിദംബരം ജയിലിൽ തുടരണം
12:12 AM Sep 14, 2019 | Deepika.com