ന്യൂഡൽഹി: ജാർഖണ്ഡിൽ കള്ളക്കേസിൽ കുടുക്കി മലയാളിയായ ഫാ. ബിനോയി വടക്കേടത്തുപറന്പിലിനെ ജയിലിൽ അടച്ചതിലും സാഹിബ്ഗഞ്ച് ജില്ലയിലെ കത്തോലിക്കാ ജൂണിയർ കോളജ് ഗുണ്ടകൾ അടിച്ചു തകർത്ത സംഭവത്തിലും ദേശീയ ന്യൂനപക്ഷ കമ്മീഷൻ വിശദീകരണം തേടി.
ദീപികയിൽ ഇന്നലെ പ്രസിദ്ധീകരിച്ച വാർത്തകൾ ശ്രദ്ധയിൽ പെട്ടതിനെത്തുടർന്നാണ് ജാർഖണ്ഡിലെ രണ്ടു സംഭവങ്ങളിലും രണ്ടു ജില്ലാ പോലീസ് സൂപ്രണ്ടുമാരോടും വിശദീകരണം തേടിയതെന്നു കമ്മീഷൻ ദേശീയ വൈസ് ചെയർമാൻ ജോർജ് കുര്യൻ പറഞ്ഞു. ജാർഖണ്ഡിൽ ക്രൈസ്തവർക്കു നേർക്കുണ്ടായ അതിക്രമങ്ങളിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും പ്രതിഷേധിച്ചു.
ദീപിക വാർത്ത വായിച്ച ഉടൻ തന്നെ ജാർഖണ്ഡിലെ കോണ്ഗ്രസ് നേതാക്കളെ വിളിച്ച് സംഭവത്തിൽ വേണ്ട സഹായം നൽകണമെന്ന് അഭ്യർഥിച്ചിട്ടുണ്ടെന്ന് വേണുഗോപാൽ ദീപികയെ അറിയിച്ചു. ന്യൂനപക്ഷങ്ങൾക്കെതിരായ അക്രമങ്ങളെ രാജ്യം ഒറ്റക്കെട്ടായി എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഫാ. ബിനോയിയ്ക്കു ജാമ്യം അനുവദിക്കേണ്ടത് കോടതിയാണെന്നാണ് ജാർഖണലെ ദിയോദർദ് ജില്ലയിലെ പോലീസ് സൂപ്രണ്ട് പ്രാഥമിക വിശദീകരണം നൽകിയത്. ആദിവാസി സംരക്ഷണ നിയമം നിലവിലുള്ളതിനാൽ അവരുടെ പരാതിയിൽ അറസ്റ്റ് ചെയ്യാതെ മാർഗമില്ലായിരുന്നു എന്നാണ് പോലീസ് ഭാഷ്യം. അറസ്റ്റിലുള്ള വൈദികന് കോടതി തിങ്കളാഴ്ച ജാമ്യം അനുവദിച്ചേക്കുമെന്നാണു പ്രതീക്ഷയെന്നും എസ്പി ദേശീയ ന്യൂനപക്ഷ കമ്മീഷനെ അറിയിച്ചു.
ജാർഖണ്ഡിലെ മുണ്ട്ലി തീൻപഹാഡിലെ ജെസ്യൂട്ട് വൈദികർ നടത്തിവന്നിരുന്ന സെന്റ് ജോണ് ബെർക്കുമാൻസ് ജൂണിയർ കോളജ് അടിച്ചു തകർത്ത സംഭവത്തിൽ പ്രതികളെ വൈകാതെ അറസ്റ്റ് ചെയ്തേക്കുമെന്നാണ് സാഹിബ്ഗഞ്ച് ജില്ലയിലെ പോലീസ് സൂപ്രണ്ട് ദേശീയ ന്യൂനപക്ഷ കമ്മീഷനെ അറിയിച്ചത്. കോളജ് വിദ്യാർഥികളായ 26 പേർ പ്രതിപ്പട്ടികയിൽ ഉള്ളതിനാൽ കോളജ് അധികാരികളുടെ അനുമതിയോടെയേ അറസ്റ്റ് നടത്തുകയുള്ളൂ. എന്നാൽ പ്രതികൾ ആരു തന്നെയായാലും കോളജ് അടിച്ചു തകർക്കുകയും വിദ്യാർഥികളെ ക്രൂരമായി മർദിക്കുകയും ചെയ്തവരെ അറസ്റ്റു ചെയ്യുന്നതിനു തടസം നിൽക്കില്ലെന്നു കോളജ് സെക്രട്ടറി ഫാ. തോമസ് കുഴിവേലി ഇന്നലെ ദീപികയോടു പറഞ്ഞു.
കോളജ് ഗവേണിംഗ് കൗണ്സിൽ ഇന്നലെ യോഗം ചേർന്ന് ഇക്കാര്യത്തിൽ കർശന നടപടി വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. നാശനഷ്ടങ്ങൾക്കുനഷ്ടപരിഹാരം കിട്ടാതെയും പൂർണ സുരക്ഷ ഉറപ്പാക്കാതെയും കോളജ് തുറന്നു പ്രവർത്തിക്കുക അസാധ്യമാണെന്ന് ഫാ. കുഴിവേലിയും പ്രിൻസിപ്പൽ ഫാ. നോബോർ ബിലൂംഗും ചൂണ്ടിക്കാട്ടി.
ജാർഖണ്ഡ് സംഭവം: ദേശീയ ന്യൂനപക്ഷ കമ്മീഷൻ വിശദീകരണം തേടി
12:12 AM Sep 14, 2019 | Deepika.com