ന്യൂഡൽഹി: വ്യാജരേഖ ചമച്ചു പഞ്ചാബ് നാഷണൽ ബാങ്കിൽനിന്ന് വൻതുക തട്ടിയെടുത്തശേഷം ലണ്ടനിലേക്ക് കടന്ന വിവാദ വജ്രവ്യാപാരി നീരവ് മോദിയുടെ ഇളയ സഹോദരൻ നിഹാൽ മോദിക്കെതിരേ ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് (ആർസിഎൻ) പുറപ്പെടുവിച്ചു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്ന പണത്തട്ടിപ്പു കേസിൽ ബെൽജിയം സ്വദേശിയായ നിഹാലിനെതിരേ (40) അന്താരാഷ്ട്ര അറസ്റ്റ് വാറണ്ട് നിലവിലുണ്ട്.
ബെൽജിയത്തിലെ ആന്റ്വെർപിൽ 1979 മാർച്ച് മൂന്നിനാണ് നിഹാൽ ദീപക് മോദി ജനിച്ചത്. ഇംഗ്ലീഷ്, ഗുജറാത്തി, ഹിന്ദി ഭാഷകൾ അറിയാമെന്നും ആർസിഎന്നിലുണ്ട്. ഇയാളെ കണ്ടെത്തിയാൽ അറസ്റ്റ് ചെയ്യുകയോ പിടികൂടുകയോ ചെയ്ത് തുടർ നടപടികൾ സ്വീകരിക്കണമെന്ന് നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്. 192 രാജ്യങ്ങൾ ഇന്റർപോളുമായി സഹകരിക്കുന്നുണ്ട്.
നീരവ് മോദിക്കാെപ്പം ചേർന്ന് നിഹാലും പണത്തട്ടിപ്പുകേസിൽ തെളിവുകൾ നശിപ്പിച്ചെന്ന് ഇഡിയുടെ കുറ്റപത്രത്തിൽ പറയുന്നു. പിഎൻബി പണത്തട്ടിപ്പുകേസ് പുറത്തുവന്ന സമയത്ത് നിഹാലും നീരവ് മോദിയുടെ വിശ്വസ്തൻ മിഹിർ ആർ ബെൻസാലിയും ചേർന്ന് ദുബായിൽനിന്ന് അന്പതു കിലോ സ്വർണവും വൻ തുകയും മാറ്റി. തന്റെ പേര് അന്വേഷണ സംഘത്തോടു വെളിപ്പെടുത്തരുതെന്ന് കന്പനിയുടെ ഡമ്മി ഡയറക്ടർമാരോട് പറഞ്ഞതായും ഇഡി അറിയിച്ചു. നീരവ് മോദിയും അമ്മാവൻ മെഹുൽ ചോക്സിയും ചേർന്നാണ് ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്ക് തട്ടിപ്പു നടത്തിയത്. വ്യാജരേഖ ചമച്ച് 13,000 കോടി രൂപയാണ് ഇവർ തട്ടിയെടുത്തത്. ലണ്ടനിൽ അറസ്റ്റിലായ നീരവ് മോദി ഇപ്പോൾ ജയിലിലാണ്. ഇയാളെ ഇന്ത്യക്കു കൈമാറുന്നതിന്റെ ഭാഗമായുള്ള വിചാരണ ഇപ്പോൾ നേരിടുകയാണ്. മെഹുൽ ചോക്സി അന്റിഗ്വയിലുണ്ടെന്നാണു പറയപ്പെടുന്നത്. നീരവ് മോദി, സഹോദരി പുർവി മോദി, ബെൻസാലി എന്നിവർക്കെതിരേ ഇന്റർപോൾ ആർസിഎൻ പുറപ്പെടുവിച്ചിട്ടുണ്ട്. സിബിഐയും ബാങ്കുതട്ടിപ്പുകേസ് അന്വേഷിക്കുന്നുണ്ട്.
നിഹാൽ മോദിക്കെതിരേ റെഡ് കോർണർ നോട്ടീസ്
12:12 AM Sep 14, 2019 | Deepika.com