ഷാജഹാൻപുർ: മാനഭംഗപ്പെടുത്തിയെന്ന ബിരുദാനന്തര ബിരുദ വിദ്യാർഥിയുടെ പരാതിയിൽ ബിജെപി നേതാവ് ചിന്മയാനന്ദിനെ പ്രത്യേക അന്വേഷണസംഘം ചോദ്യംചെയ്തു. വ്യാഴാഴ്ച രാത്രിയാണു മുൻ കേന്ദ്രമന്ത്രി കൂടിയായ ചിന്മയാനന്ദിനെ പ്രത്യേക സംഘം ഏഴു മണിക്കൂറോളം ചോദ്യംചെയ്തത്. ഇതോടൊപ്പം ഇദ്ദേഹത്തിന്റെ വസതിയിലെ കിടപ്പുമുറി അടച്ചു സീൽവയ്ക്കുകയും ചെയ്തുവെന്നു പോലീസ് വൃത്തങ്ങള്‍ സൂചന നൽകി. നേരത്തെ ചോദ്യംചെയ്യലിൽനിന്ന് ചിന്മയാനന്ദ് ഒഴിഞ്ഞുമാറിയിരുന്നു.
സുപ്രീംകോടതിയുടെ നിർദേശപ്രകാരം രൂപീകരിക്കപ്പെട്ട പ്രത്യേക അന്വേഷണസംഘം കഴിഞ്ഞദിവസം വിദ്യാർഥിനിയെ ചിന്മയാനന്ദയുടെ വസതിയിലെത്തിച്ചിരുന്നു. തെളിവുകൾ കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്. ഫോറൻസിക് വിദഗ്ധരും സംഘത്തിലുണ്ടായിരുന്നു. അന്വേഷണം പൂർത്തിയാകുംവരെ ഷാജഹാൻപുർ വിട്ടുപോകരുതെന്ന് ചിന്മയാനന്ദിനോടു നിർദേശിച്ചിട്ടുണ്ട്. വസതിയിൽ വൻതോതിൽ പോലീസിനെ വിന്യസിക്കുകയും ചെയ്തു. അന്വേഷണത്തിന്റെ ഭാഗമായി പെൺകുട്ടി പഠിച്ച കോളജിലെ രണ്ട് മുൻ പ്രിൻസിപ്പൽമാരെയും ചോദ്യംചെയ്തിരുന്നു.
ബിജെപി നേതാവ് ഒരു വർഷത്തോളം ശാരീരിക ചൂഷണത്തിനു വിധേയയാക്കിയെന്നാണു പെൺകുട്ടിയുടെ പരാതി. ചിന്മയാനന്ദിന്റെ അനുയായികൾ കഴിഞ്ഞദിവസം തന്റെ ഹോസ്റ്റലിൽ കടന്നുകയറി തെളിവുകൾ കൈക്കിലാക്കിയെന്ന് പെൺകുട്ടി കഴിഞ്ഞദിവസം പ്രത്യേക അന്വേഷണസംഘത്തോടു പരാതിപ്പെട്ടിരുന്നു.
മാനഭംഗ ആരോപണം: ചിന്മയാനന്ദിനെ ചോദ്യംചെയ്തു
12:11 AM Sep 14, 2019 | Deepika.com