ന്യൂഡൽഹി/ഇസ്ലാമാബാദ്: കാഷ്മീർ വിഷയത്തിൽ പാക്കിസ്ഥാന് അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കാനാകില്ലെന്നു നിയമോപദേശം. കാഷ്മീർ വിഷയത്തിൽ പാക് സർക്കാർ നിയോഗിച്ച സമിതി പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനു റിപ്പോർട്ട് സമർപ്പിച്ചു.
അതേസമയം, കാഷ്മീർ വിഷയം അന്താരാഷ്ട്രവത്കരിക്കപ്പെട്ടുവെന്നു പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പറഞ്ഞു. കാഷ്മീർ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ പാക് അധീന കാഷ്മീരിന്റെ തലസ്ഥാനമായ മുസാഫറാബാദിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ഇമ്രാൻ. അടുത്തയാഴ്ച യുഎൻ പൊതുസഭയെ ഞാൻ അഭിസംബോധന ചെയ്യുണ്ട്. കാഷ്മീർ ജനതയെ ഞാൻ നിരാശപ്പെടുത്തില്ല. കാഷ്മീരികളുടെ അവകാശസംരക്ഷണത്തിനായി മുന്പ് മറ്റാരും ചെയ്യാത്തതരത്തിൽ ഞാൻ പ്രവർത്തിക്കും. 50 വർഷത്തിനിടെ ആദ്യമായാണു കാഷ്മീർ വിഷയത്തിൽ യുഎൻ രക്ഷാസമിതി രഹസ്യചർച്ചകൾ നടത്തിയത്. യുഎൻ പ്രമേയത്തിന്റെ അടിസ്ഥാനത്തിൽ കാഷ്മീർ പ്രശ്നം പരിഹരിക്കണമെന്നു യൂറോപ്യൻ യൂണിയൻ നിർദേശിച്ചു. ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷനും(ഒഐസി) 58 രാജ്യങ്ങളും പാക്കിസ്ഥാനെ പിന്തുണച്ചു-ഇമ്രാൻ പറഞ്ഞു.
കാഷ്മീരിൽ ഇന്ത്യയുടെ നടപടികൾ തീവ്രാദം വളർത്താനേ ഉപകരിക്കൂ. പീഡനം ഏറുന്പോൾ അപമാനകരമായ ജീവിതത്തേക്കാൾ മരണമാണ് നല്ലത് എന്നു ജനം തീരുമാനിക്കും. ഇന്ത്യയുടെ ഏത് ആക്രമണത്തിനും പാക്കിസ്ഥാൻ മറുപടി നല്കും. ഇന്ത്യ ഒരു ഇഷ്ടിക എറിഞ്ഞാൽ ഞങ്ങൾ ഒരു കല്ല് തിരിച്ചെറിയും. മോദിക്ക് ഞാൻ ഒരു സന്ദേശം നല്കുകയാണ്. അടിച്ചമർത്തൽ നടത്തിയാലും നിങ്ങൾ വിജയിക്കില്ല. കാഷ്മീരികൾക്ക് മരണത്തെ പേടിയില്ല. അവരെ തോൽപ്പിക്കാൻ നിങ്ങൾക്കാവില്ല-ഇമ്രാൻ കൂട്ടിച്ചേർത്തു.
കാഷ്മീർ വിഷയത്തിൽ പാക്കിസ്ഥാന് അന്താരാഷ്ട്ര കോടതിയെ സമീപിക്കാനാകില്ലെന്നു നിയമോപദേശം
12:11 AM Sep 14, 2019 | Deepika.com